ചട്ടം ലംഘിച്ച് പ്ലാറ്റ് സമുച്ചയ നിർമ്മാണം; ഹൈക്കോടതി ഉത്തരവ് പോലും പാലിക്കുന്നില്ലെന്ന് പരാതി.


താമരശ്ശേരി: താമരശ്ശേരി പട്ടണത്തോട് ചേർന്ന് ടൗൺ വാർഡിൽ പ്പെട്ട ഉല്ലാസ് കോളനിയിൽ 12.5 സെൻറ് സ്ഥലത്ത് 17 കുടുംബങ്ങൾക്ക് താമസിക്കാവുന്ന രീതിയിൽ നിർമ്മാണം നടക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ പണി നടക്കുന്നത് കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ചാണെന്ന് നാട്ടുകാർ.

ഇതു സംബന്ധിച്ച് നാട്ടുകാർ കേരള ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു (wp (c) No.4570 /OF 2020) ഇതു പ്രകാരം അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനും, ഉടമക്ക് സ്റ്റോപ്പ് മെമ്മോ നൽകാനും ഉത്തരവിട്ടതാണ്. എന്നിട്ടും പണി തകൃതിയായി നടക്കുന്നു എന്നാണ് പരാതി.

റോഡിൽ നിന്നും നിയമപ്രകാരമുള്ള ദൂരപരിധി പാലിക്കാതെയും, മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ ഇല്ലാതെയും, മഴക്കുഴി, കക്കൂസ് ടാങ്ക് എന്നിവക്ക് വേണ്ട സ്ഥലം പോലും ഇല്ലാത്തയിടത്താണ് സമുച്ചയം പണിയുന്നത് എന്നാണ് പരാതിയിൽ പറയുന്ന മറ്റു കാര്യങ്ങൾ.

ഈ കെട്ടിടത്തിന് സമീപത്തെ ഇതേ ഉടമയുടെ മറ്റൊരു ഫ്ലാറ്റിൽ നിന്നും കക്കൂസ് മാലിന്യം ഭൂമിക്ക് അടിയിലൂടെ ഒഴുകി സമീപത്തെ കിണറുകളിലെ വെള്ളത്തിന് നിറമാറ്റം സംഭവിക്കുകയും, ഭാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തുകയും ചെയ്തിരുന്നു.ഇതേ തുടർന്ന് കുടിവെള്ളം പുറത്തു നിന്നും കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്.

പുതിയ ഫ്ലാറ്റുകളിൽ ആൾ താമസം ആരംഭിച്ചാൽ പ്രദേശത്തുകാരുടെ ജീവിതം കൂടുതൽ ദുസ്സഹമാവും.

നിയമവിരുദ്ധമായ നിർമ്മാണങ്ങൾ പൊളിച്ചുമാറ്റാൻ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകിയതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹ്മാൻ മാസ്റ്ററും, അസി.എഞ്ചിനിയറും പറഞ്ഞു.

എന്നാൽ കോടതി ഉത്തരവിനും, പഞ്ചായത്ത് നോട്ടീസിനും വില കൽപ്പിക്കാതെ നാട്ടുകാരെ വെല്ലുവിളിച്ച് പണി തുടരുകയാണെന്ന് പരാതിക്കാരി എം.കെ ശാന്ത പറഞ്ഞു.

നേരത്തെ മുജീബ് റഹ്മാന്റെ ഉടമസ്ഥയിലായിരുന്ന കെട്ടിടം പിന്നീട് ഹമീദ് എന്നയാൾക്ക് കൈമാറിയിരുന്നു, ഇപ്പോൾ അരീക്കോട് സ്വദേശിയായ ഷബീർ എന്നയാൾ വിലക്കു വാങ്ങിയതായും തൊഴിലാളികൾ പറഞ്ഞു


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍