ബിജെപി പിന്തുണയോടെ യുഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചു.....


കോട്ടയം: കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ മൂന്നംഗങ്ങള്‍ മാത്രമുള്ള യു.ഡി.എഫ്. ബി.ജെ.പി. പിന്തുണയോടെ ഭരണം പിടിച്ചു. യു.ഡി.എഫിലെ തോമസ് മാളിയേക്കലാണ് പ്രസിഡന്റായത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് നടക്കും. 15 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ ഏഴംഗങ്ങളുള്ള എല്‍ഡിഎഫായിരുന്നു ഇതുവരെ അധികാരത്തില്‍.

എല്‍ഡിഎഫില്‍ പ്രസിഡന്റ് കേരള കോണ്‍ഗ്രസ് എം. പ്രതിനിധി ബോബി മാത്യുവും സി.പി.എം. പ്രതിനിധിയായിരുന്ന വൈസ്പ്രസിഡന്റ് ഹേമരാജും മുന്‍ധാരണപ്രകാരം രാജി സമര്‍പ്പിച്ചിരുന്നു. എല്‍.ഡി.എഫ്. ധാരണപ്രകാരം ആദ്യ രണ്ടരവര്‍ഷം കേരളാ കോണ്‍ഗ്രസ് എമ്മിനും തുടര്‍ന്ന് രണ്ടര വര്‍ഷം സി.പി.എമ്മിനും എന്നായിരുന്ന ധാരണ. കിടങ്ങൂര്‍ പഞ്ചായത്തിന്റെ സീറ്റ് നില എല്‍.ഡി.എഫ്. -7, ബി.ജെ.പി.- 5, യു.ഡി.എഫ്. -3. എല്‍.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് എം. - 4 സി.പി.എം. - 3.

അതേസമയം കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ മൂന്നംഗങ്ങള്‍ മാത്രമുള്ള യു.ഡി.എഫ്. അഞ്ചംഗ ബി.ജെ.പി. പിന്തുണയോടെ പഞ്ചായത്ത് ഭരണം പിടിച്ചത് രാഷ്ട്രീയ നെറികേടാണെന്ന് എല്‍.ഡി.എഫ്. കോട്ടയം ജില്ലാ കണ്‍വീനര്‍ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. പുതുപ്പള്ളി തിരഞ്ഞെടുപ്പിനുമുന്‍പുള്ള യു.ഡി.എഫ്. റിഹേഴ്‌സലാണിത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായിലും കടുത്തുരുത്തിയിലും നടന്നതിന്റെ തനിയാവര്‍ത്തനമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പുതുപ്പള്ളിയിലെത്തുന്ന യു.ഡി.എഫ്. നേതൃത്വം കിടങ്ങൂരിലെ ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ച്‌ വിശദീകരിക്കാന്‍ തയ്യാറാവണമെന്ന് ലോപ്പസ് ആവശ്യപ്പെട്ടു. പുറത്ത് ബി.ജെ.പി.ക്കെതിരേ പ്രസംഗിക്കുകയും ഉള്‍പ്പാര്‍ട്ടി സഖ്യത്തില്‍ ഏര്‍പ്പെടുകയുമാണ് യു.ഡി.എഫ്. ചെയ്യുന്നതെന്നും ലോപ്പസ് മാത്യു പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍