ക്വാറി ഉടമകൾ സമരത്തിന്

കോഴിക്കോട് : ക്വാറി, ക്രഷർ മേഖലകളെ ബാധിക്കുന്ന ഉത്തരവുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ക്വാറി ക്രഷർ കോ - ഓർഡിനേഷൻ കമ്മിറ്റി അനിശ്ചിത കാല സമരത്തിന് ഒരുങ്ങുന്നു. ഇതേ വിഷയം ഉന്നയിച്ച് കഴിഞ്ഞ ഏപ്രിൽ 17 ന് സംസ്ഥാനത്തെ 
മുഴുവൻ ക്വാറികളും, ക്രഷറുകളും അടച്ചിട്ട് കോ - ഓർഡിനേഷൻ സമരം 
ആരംഭിച്ചിരുന്നു. സമരത്തെ തുടർന്ന് മന്ത്രിമാരുമായി നേതാക്കൾ നടത്തിയ ചർച്ചയിൽ അനുകൂല നിലപാട് ഉണ്ടായിരുന്നു. പിന്നീട് രൂപീകരിച്ച ആറംഗ കമ്മറ്റി പ്രശ്നങ്ങൾ പഠിച്ച് സർക്കാരിന് മുന്നിൽ നിർദേശം സമർപ്പിക്കുകയും ചെയ്തു. എന്നാൽ കമ്മിറ്റിയുമായി ആലോചിച്ചതിനു ശേഷം മാത്രമേ തിരുമാനങ്ങൾ എടുക്കൂ എന്ന തീരുമാനത്തിന് എതിരായി ആഗസ്റ്റ് 25 ന് ഖനന കുടിശ്ശിക അദാലത്തുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് ഇറക്കിയ വ്യക്തതയില്ലാത്ത ഉത്തരവ് കോ ഓർഡിനേഷൻ കമ്മിറ്റി തള്ളിയിരുന്നു. 

മുമ്പ് ക്വാറികൾ നടത്തിയിരുന്നവർ പൊട്ടിച്ചു മാറ്റിയ സ്ഥലത്തിനും തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ 
സംഭവിച്ച കുറ്റങ്ങൾക്കും ഭീമമായ സംഖ്യ പിഴ അടക്കണമെന്ന ഉത്തരവ് ക്വാറി ക്രഷർ നടത്തിപ്പിനെ ഗുരുതരമായി ബാധിക്കുമെന്ന് ക്വാറി ക്രഷർ കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനറൽ കൺവീനർ എം.കെ ബാബു, ചെയർമാൻ എ.എം യൂസഫ്, യു. സെയ്ത്, ഡേവിഡ് പാത്താടൻ, ഇ.കെ അലി മൊയ്തീൻ, പട്ടാക്കൽ റസാഖ്, ബാവ താമരശ്ശേരി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍