നാളെ ബംഗളൂരു ബന്ദ് : മെട്രോ ഓടും, ബസ്, ടാക്സി ഇല്ല
ബംഗളൂരു: തമിഴ്നാടിന് കാവേരി വെള്ളം വിട്ടുനൽകാനുള്ള ഉത്തരവിനെതിരെ ചൊവ്വാഴ്ച നടക്കുന്ന ബംഗളൂരു ബന്ദ് ജനജീവിതത്തെ ബാധിക്കും. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ബന്ദ്. മെട്രോ പതിവുപോലെ സർവിസ് നടത്തുമെന്ന് ബി.എം.ആർ.സി അറിയിച്ചു. എന്നാൽ, ബസുകളും നഗരത്തിലെ ടാക്സികളും ഓടില്ല
വിമാനത്താവളത്തിലേക്കടക്കമുള്ള യാത്രയെ ഇതു സാരമായി ബാധിക്കും. കർണാടക ആർ.ടി.സി, ബി.എം.ടി.സി തൊഴിലാളികളുടെ സംഘടനകളും ബന്ദിന് പിന്തുണ അറിയിച്ചതിനാൽ ബസുകളും ഓടില്ല. ഹോട്ടൽ ഉടമകളുടെ സംഘടനയായ ബൃഹത് ബംഗളൂരു ഹോട്ടൽ അസോസിയേഷന്റെയും പിന്തുണ ഉള്ളതിനാൽ ഹോട്ടലുകളും തുറക്കില്ല.
വിവിധ കർഷക സംഘടനകൾ, ബി.ജെ.പി, ജനതാദൾ -എസ്, ആം ആദ്മി പാർട്ടികളുടെ പിന്തുണ ബന്ദിനുണ്ട്. അതേസമയം, തമിഴ് സിനിമകളുടെ പ്രദർശനത്തിന് കർണാടകയിൽ വിലക്ക് ഏർപ്പെടുത്തണമെന്ന് കന്നട അനുകൂല സംഘടനയായ കന്നട ചലാവലി വാട്ടാൽ പക്ഷ നേതാവും മുൻ എം.എൽ.എയുമായ വാട്ടാൽ നാഗരാജ് ആവശ്യെപ്പട്ടു. അക്രമസംഭവങ്ങൾ ഒഴിവാക്കാനായി സുരക്ഷ കർശനമാക്കിയതായി സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍