ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ യുവതിക്ക് ജാമ്യം

കോട്ടയം: കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ യുവതിക്ക് ജാമ്യം അനുവദിച്ചു. 46000 രൂപ നഷ്ടപരിഹാര തുക കെട്ടിവെക്കാന്‍ തയ്യാറായതോടെയാണ് പൊന്‍കുന്നം സ്വദേശിനി സുലുവിന് ചങ്ങനാശേരി കോടതി ജാമ്യം അനുവദിച്ചത്. പൊതുമുതല്‍ നശിപ്പിച്ചു എന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ചൊവ്വാഴ്ച യുവതിക്ക് എതിരെ കേസെടുത്തതെന്ന് ചിങ്ങവനം പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച വൈകീട്ട് കോട്ടയം കോടിമത നാലുവരി പാതയിലായിരുന്നു സംഭവം. ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ മിററില്‍ തട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കാറിലുണ്ടായിരുന്ന സ്ത്രീകള്‍ കാറില്‍ നിന്നും ലിവര്‍ എടുത്ത് ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്തത്.

തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിനു നേരെയാണ് ആക്രമണം നടന്നത്. കാര്‍ പെട്ടെന്ന് മറുവശത്തേക്ക് തിരിച്ചപ്പോഴാണ് മിററില്‍ തട്ടിയതെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് ബസ് വശത്തേക്ക് ഒതുക്കി നിര്‍ത്തിയപ്പോഴാണ് കാറില്‍ നിന്ന് രണ്ട് സ്ത്രീകള്‍ ഇറങ്ങി വന്നത്.

ആദ്യം ഡ്രൈവറുമായി തര്‍ക്കമുണ്ടായി. യാത്രക്കാര്‍ ഇടപെട്ടപ്പോള്‍ ആദ്യം പോകാന്‍ ശ്രമിച്ചെങ്കിലും പിന്നീട് കാറില്‍ പോയി ജാക്കി ലിവര്‍ എടുത്തുകൊണ്ട് വന്ന് ലൈറ്റ് അടിച്ച് തകര്‍ക്കുകയുമായിരുന്നുവെന്നാണ് ബസ് ജീവനക്കാര്‍ പറഞ്ഞത്. മുന്‍വശത്തെ രണ്ട് ലൈറ്റുകള്‍ തകര്‍ത്തിട്ടുണ്ട്.

ആലപ്പുഴ രജിസ്‌ട്രേഷനുള്ള കാറിലാണ് സ്ത്രീകള്‍ സഞ്ചരിച്ചിരുന്നതെന്ന് അപ്പോള്‍ തന്നെ കണ്ടെത്തിയിരുന്നു. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊന്‍കുന്നം സ്വദേശികളായ സ്ത്രീകളാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇവരുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കുകയും തുടര്‍ന്ന് അറസ്റ്റ്  ചെയ്യുകയുമായിരുന്നു.

.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍