ഇത്തിഹാദ് എയര്‍വേയ്സ് കോഴിക്കോട്, തിരുവനന്തപുരം സര്‍വീസിന് തുടക്കമായി

അബൂദബി | മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി ഇത്തിഹാദ് എയര്‍ലൈന്‍സിന്റെ തിരുവനന്തപുരം, കോഴിക്കോട് പ്രതിദിന സര്‍വീസിന് തുടക്കമായി. അബൂദബിയില്‍ നിന്ന് ഫ്‌ളൈറ്റുകള്‍ ഇന്നലെയാണ് ആരംഭിച്ചത്. ഇന്ത്യയുടെയും യു എ ഇയുടെയും ദേശീയ പതാകകള്‍ വീശി ആദ്യ വിമാനത്തിലെ പൈലറ്റുമാര്‍ യാത്രക്ക് തുടക്കമിട്ടു. ഇതോടെ ഈ നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ ഇത്തിഹാദ് നല്‍കുന്ന മൊത്തം ഇന്ത്യന്‍ ഗേറ്റ്‌വേകളുടെ എണ്ണം 10 ആയി ഉയര്‍ത്തി.

അബൂദബിയില്‍ നിന്ന് പുലര്‍ച്ചെ 3.20ന് പുറപ്പെടുന്ന വിമാനം രാവിലെ ഒമ്പതിന് തിരുവനന്തപുരത്തെത്തും. തിരിച്ച് 10.05ന്പുറപ്പെട്ട് ഉച്ചക്ക് 12.55ന് അബൂദബിയില്‍ ഇറങ്ങും. എട്ട് ബിസിനസ് ക്ലാസും 190 ഇക്കോണമിയും ഉള്‍പ്പെടെ 198 സീറ്റുള്ള വിമാനമാണ് സര്‍വീസ് നടത്തുക.

അബൂദബിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം ഉച്ചക്ക് 2.20ന് പുറപ്പെട്ട് രാത്രി 7.55ന് കരിപ്പൂരില്‍ ഇറങ്ങും. തിരിച്ച് രാത്രി 9.30ന് പുറപ്പെട്ട് അര്‍ധരാത്രി 12.05ന് അബൂദബിയില്‍ എത്തും.

ഇന്ത്യന്‍ സെക്ടറിലേക്കുള്ള ഫ്ളൈറ്റുകളില്‍ എയര്‍ലൈന്‍ വലിയ താത്പര്യം കാണിക്കുന്നുണ്ട്. 2023-ല്‍, കൊല്‍ക്കത്ത സര്‍വീസുകള്‍ പുനരാരംഭിച്ചു. കൂടാതെ, എയര്‍ലൈനിന്റെ ഏറ്റവും ജനപ്രിയമായ രണ്ട് റൂട്ടുകളായ മുംബൈയിലേക്കും ഡല്‍ഹിയിലേക്കുമുള്ള ഫ്‌ളൈറ്റുകളുടെ ആവൃത്തി പ്രതിദിനം രണ്ടില്‍ നിന്ന് നാല് ആയി വര്‍ധിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍