നരിക്കുനി സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം തട്ടിയെടുത്തു; ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍


കോഴിക്കോട്:ഗള്‍ഫില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നരിക്കുനി  സ്വദേശിയായ യുവതിയില്‍ നിന്നും ഒരു കിലോയോളം സ്വര്‍ണം തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

യുവതിയെ തട്ടിക്കൊണ്ടു പോയി ലോഡ്ജില്‍ ബലമായി താമസിപ്പിച്ചാണ് സ്വര്‍ണം തട്ടിയത്. പിടിയിലായവര്‍ ക്വട്ടേഷൻ സംഘത്തില്‍പ്പെട്ടവരാണ്. കോട്ടയം മലബാര്‍ കൂവ്വപ്പാടിയിലെ ജംഷീര്‍ മൻസിലില്‍ ടി.വി. റംഷാദ് (26), കൂത്തുപറമ്പ് മൂര്യാട് താഴെ പുരയില്‍ സലാം (36) എന്നിവരെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കണ്ടേരിയിലെ മര്‍വാൻ, അമീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ്  പൊലീസ് കേസെടുത്തത്. കഴിഞ്ഞദിവസം ഗള്‍ഫില്‍നിന്ന് നെടുമ്പാശ്ശേരി വിമാനമിറങ്ങിയ കോഴിക്കോട് നരിക്കുനി സ്വദേശിനി ബുഷറയില്‍നിന്നാണ് ക്വട്ടേഷൻ സംഘം സ്വര്‍ണം തട്ടിയെടുത്തത്.

ഇവരുടെ മകൻ മുഹമ്മദ് മുബാറക്കിനെ തട്ടിക്കൊണ്ടുപോയ സംഘം വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബുഷറയില്‍നിന്ന് സ്വര്‍ണം കൈക്കലാക്കിയത്. പിന്നീട് ഉമ്മയെയും മകനെയും കൂത്തുപറമ്പ് നീറോളി ചാലിലെ ലോഡ്ജിലെത്തിച്ച്‌ ബലമായിതാമസിപ്പിക്കുകയായിരുന്നു. യുവതി കൂത്തുപറമ്പിൽ ലോഡ്ജിലുണ്ടെന്ന് മനസ്സിലാക്കിയ കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് സംഘം ബുധനാഴ്ച പുലര്‍ച്ച മൂന്നോടെ നീറോളിച്ചാലിലെ വിസ്താര ലോഡ്ജിന്റെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കടന്ന് ഉമ്മയെയും മകനെയും ആക്രമിക്കുകയും ബാഗുള്‍പ്പെടെ കൈക്കലാക്കുകയും ചെയ്തിരുന്നു.

സ്വര്‍ണക്കടത്തു സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിനും സംഘര്‍ഷത്തിനും കാരണമായത്. നീറോളിച്ചാലിലെ ലോഡ്ജില്‍ അക്രമം നടത്തിയ സംഘത്തെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരു സംഭവങ്ങളിലും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍