താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവ്; മസ്തിഷ്ക ക്ഷതം സംഭവിച്ച നവജാത ശിശു മരിച്ചു; നടപടി ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങി അമ്മ

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം ഗുരുതരാവസ്ഥയിലെന്ന് പരാതിയുയർന്ന നവജാത ശിശു മരിച്ചു.

പുതുപ്പാടി ഗിരീഷ് ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. 4 മാസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻ്റിലേറ്റർ ചികിത്സയിലായിരുന്നു കുഞ്ഞ്. പതിനേഴു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ​ഗിരീഷ് ബിന്ദു ​ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. പ്രസവ സമയത്ത് ശ്വാസം കിട്ടാതെ മസ്തിഷ്ക ക്ഷതം സംഭവിച്ച് അബോധാവസ്ഥയിലായിരുന്ന കുഞ്ഞ് കഴിഞ്ഞ 4 മാസമായി വെന്റിലേറ്ററി‍ൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.

പ്രസവവേദനയെത്തുടർന്ന് കഴിഞ്ഞ ഡിസംബർ 4നാണ് ഇവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിയത്. ആ സമയത്ത് ഡോക്ടർ ഉണ്ടായിരുന്നില്ല. ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല എന്ന് ആശുപത്രി അധികൃതർ പറ‍ഞ്ഞു. കുഞ്ഞ് പുറത്തുവരുന്ന ലക്ഷണം കണ്ടതോടെ അടിപ്പാവാട വലിച്ചു മുറുക്കി കെട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചു. ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നെങ്കിലും ബിന്ദു പ്രസവിച്ചു. തലച്ചോറിന് ക്ഷ്ഷതമേറ്റ കുഞ്ഞ് ചികിത്സയിൽ കഴിയുകയായിരുന്നു. ഡിഎംഒക്ക് പരാതി നൽകിയിട്ടും ഫലമില്ലാതെ വന്നതോടെ പോലീസിനെ സമീപിച്ചതിനിടെയാണ് കുഞ്ഞിന്റെ മരണം. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരത്തിലേക്കാണെന്ന് അമ്മ ബിന്ദു വ്യക്തമാക്കി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍