അബ്ദുൽ റഹീമിന്‍റെ മോചനവുമായി ബന്ധപെട്ട് പിരിച്ച് കിട്ടിയത് 47 കോടി


റിയാദ്:അബ്ദുൽ റഹീമിന്‍റെ മോചനവുമായി ബന്ധപെട്ട് നാട്ടില്‍ രൂപികരിച്ച ട്രസ്റ്റ്‌ വഴി കിട്ടിയത് ആവശ്യമായ 34 കോടിക്ക് പുറമേ പന്ത്രണ്ടോളം കോടിയിലധികം. ആകെ  ലഭിച്ച തുക ഏകദേശം 47 കോടിക്കടുത്ത് വരുമെന്ന് റിയാദിലെ റഹീം സഹായ സമിതി നേതാക്കള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇത് സംബധിച്ചുള്ള കൃത്യമായ കണക്ക്  നാട്ടിലെ റഹീം സഹായ സമിതി ട്രസ്റ്റ്‌ നേതാക്കള്‍ വാര്‍ത്താസമ്മേളനം വിളിച്ചു അറിയിക്കും.
റഹീം മോചനവുമായി ബന്ധപെട്ട് വൈകാതെ തന്നെ  എംബസി കോടതിയുടെ പേരിലുള്ള സർട്ടിഫൈഡ് ചെക്ക് ഗവർണറേറ്റിന്  കൈമാറും. ചെക്ക് ലഭിച്ചാലുടൻ അനുരഞ്ജന കരാറിൽ ഒപ്പ് വെക്കാൻ കൊല്ലപ്പെട്ട അനസിന്‍റെ അനന്തരാവകാശികളോ അല്ലെങ്കിൽ കോടതി സാക്ഷ്യപ്പെടുത്തിയ പവർ ഓഫ് അറ്റോണിയുള്ള വക്കീലോ ഗവർണറേറ്റ് മുമ്പാകെ ഹാജരാകും. 
അതെ സമയം തന്നെ റഹീമിന്‍റെ വക്കീലും ഗവർണറേറ്റിലെത്തി കരാറിൽ ഒപ്പ് വെക്കും. പിന്നീട് കരാർ ഉൾപ്പടെയുള്ള രേഖകൾ ഗവർണറേറ്റിൽ നിന്ന് കോടതിയിലേക്ക് നൽകും. കോടതി രേഖകൾ  പരിശോധി ച്ചതിന് ശേഷം നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചു തുടർ നീക്കങ്ങൾ നടത്തുമെന്ന് സഹായസമിതി അറിയിച്ചു.
എത്രയും വേഗം റഹീമിനെ പുറത്തിറക്കുന്നതിന്‌ വേണ്ടിയുള്ള ശ്രമമാണ് നടത്തി കൊണ്ടിരിക്കുന്നത്. കോടതിയുടെ പരിഗണനയില്‍ വിഷയം എത്തിയാല്‍ എത്ര ദിവസം എടുക്കുമെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ലന്ന് റഹീം സഹായ സമിതി നേതാക്കള്‍ പറഞ്ഞു.

സഹായസമിതി റിയാദ് മീഡിയ ഫോറത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ സി പി മുസ്തഫ, കണ്‍വീനര്‍ അബ്ദുള്ള വല്ലാഞ്ചിറ, പരിഭാഷകനും നിയമവിദഗ്ധനുമായ മുഹമ്മദ് നജാത്തി, റഹീമിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍, ഭാരവാഹികളായ അഷ്‌റഫ് വേങ്ങാട്ട്, മുനീബ് പാഴൂര്‍, കുഞ്ഞോയി കോടമ്പുഴ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍