ബലാത്സംഗക്കേസിലെ പ്രതിക്ക് ഇരയെ വിവാഹം കഴിക്കാൻ ജാമ്യം നൽകി കർണാടക ഹൈക്കോടതി
ബെംഗളൂരു: ബലാത്സംഗക്കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ പ്രതിയായ 23കാരന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. പെൺകുട്ടിക്ക് അടുത്തിടെ 18 വയസ്സ് തികഞ്ഞിരുന്നു. പ്രതിക്ക് ഹൈക്കോടതി 15 ദിവസത്തെ ജാമ്യമാണ് അനുവദിച്ചത്. ഈ കാലയളവിലാണ് വിവാഹം. രണ്ട് കുടുംബങ്ങളും ഈ വിവാഹത്തിന് അനുകൂലമാണ്.
മൈസൂരു ജില്ലയിൽ നിന്നുള്ള യുവാവിനെ 2023 ഫെബ്രുവരിയിൽ പെൺകുട്ടിയുടെ അമ്മയുടെ ആരോപണത്തെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. 16 വയസും ഒമ്പത് മാസവും പ്രായമുള്ള തൻ്റെ മകളെ ഇയാൾ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അമ്മയുടെ ആരോപണം. പിന്നീട് പെൺകുട്ടി ഗർഭിണിയാവുകയും കുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. ഡിഎൻഎ പരിശോധനയിൽ കുഞ്ഞിൻ്റെ പിതാവ് പ്രതിയാണെന്ന് സ്ഥിരീകരിച്ചു.
മാതാപിതാക്കൾക്കും പെൺകുട്ടിയുടെ അമ്മയ്ക്കും ഇപ്പോൾ വിവാഹം നടത്താൻ താൽപ്പര്യമുള്ളതിനാൽ തനിക്കെതിരെ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എം. നാഗപ്രസന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അമ്മയെ പിന്തുണയ്ക്കുകയുമാണ് തീരുമാനത്തിൻ്റെ ലക്ഷ്യമെന്നും കോടതി പറഞ്ഞു.
'അമ്മ കുട്ടിയെ വളർത്തിക്കൊണ്ടുവരേണ്ടതിനാൽ, കേസിൻ്റെ വസ്തുതകളിലും സാഹചര്യങ്ങളിലും ലഭിച്ച പ്രത്യേകത കണക്കിലെടുത്താണ് ഈ നടപടി എടുത്തത്. എന്താണ് സംഭവിച്ചതെന്ന് നവജാതശിശുവിന് അറിയില്ല. ഭാവിയിൽ ഒരു തരത്തിലുമുള്ള അപമാനവും അത് അനുഭവിക്കരുത്. അതിനാൽ കുട്ടിയുടെ താൽപ്പര്യവും കുട്ടിയെ വളർത്തുന്നതിൽ അമ്മയുടെ ഉത്തരവാദിത്തവും സംരക്ഷിക്കുന്നതിന് ഈ നിർദേശം പുറപ്പെടുവിക്കേണ്ടത് ആവശ്യമാണ്.'- കോടതി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍