ഇന്നത്തെ തെരച്ചില്‍ അവസാനിച്ചു; പന്ത്രണ്ടാം ദിവസവും നിരാശ, മാല്‍പെ നാളെയും ഇറങ്ങും

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിച്ചു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഒമ്പത് തവണ ഡൈവിങ് നടത്തിയിട്ടും ട്രക്കിന് അടുത്തെത്താനായില്ല. നദിയിലെ സീറോ വിസിബിലിറ്റിയാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത്. വെള്ളത്തിനടിയിലെ പാറക്കല്ലുകളും വെല്ലുവിളിയായി. ദൗത്യം ഇന്നും അതീവ ദുഷ്‌കരമായിരുന്നു.

അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ നാളെയും തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ പറഞ്ഞു. ഏറെ ദുഷ്‌കരമായ ഡൈവിങില്‍ നിന്ന് പിന്‍മാറാതെ ഇരുട്ട് വീഴും വരെ ഈശ്വര്‍ മാല്‍പെ ദൗത്യം തുടരുകയായിരുന്നു. നാളത്തെ തിരച്ചില്‍ സംബന്ധിച്ച് ഉന്നതതല യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.

മാല്‍പെ ഡൈവിങ് നടത്തിയ പ്രദേശത്ത് മുള കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. മൂന്നാം തവണ നടത്തിയ ഡൈവില്‍ മാല്‍പെ ഒഴുകിപ്പോയി. ശരീരത്തില്‍ കെട്ടിയിരുന്ന വടം പൊട്ടിയതാണ് അപകട കാരണം. നാവിക സേന സുരക്ഷിതമായി ഈശ്വര്‍ മല്‍പെയെ കരയ്‌ക്കെത്തിച്ചു. ലോഹ സാന്നിദ്ധ്യം കണ്ടെത്തിയ സ്ഥലത്താണ് ഡൈവ് ചെയ്തത്. സ്‌പോട്ട് നാല് കേന്ദ്രീകരിച്ചായിരുന്നു തിരച്ചില്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍