ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവം; പതിനാലുകാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റും

തൊടുപുഴ: ഇടുക്കിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവത്തില്‍ ബന്ധുവായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ പോക്‌സോ ചുമത്തി കേസെടുക്കും. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റും. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് പൊലീസ് ഉടന്‍ തന്നെ വിശദമായ മൊഴിയെടുക്കും. സംഭവത്തില്‍ ശിശുക്ഷേമ സമിതിയും ചൈല്‍ഡ് ലൈനും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കും.

വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ബന്ധുവായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് പെണ്‍കുട്ടി ഡോക്ടര്‍മാരോട് വെളിപ്പെടുത്തി.


പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നുകഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് ബന്ധുവായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയില്‍ നിന്ന് ഗര്‍ഭം ധരിച്ചത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താല്‍ തുടര്‍ സംരക്ഷണം ശിശുക്ഷേ സമിതി ഏറ്റെടുക്കുമെന്ന് ജില്ലാ സിഡബ്ല്യുസി ചെയര്‍മാന്‍ ജയശീലന്‍ പോള്‍ പറഞ്ഞു. അച്ഛന്റെയോ അമ്മയുടെയോ കൂടെ കഴിയാനുള്ള സാഹചര്യത്തിലല്ല പെണ്‍കുട്ടി. പൊലീസ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ കുട്ടിയുടെ സംരക്ഷണം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍