കൊല്ലപ്പെട്ട നാലുവയസ്സുകാരി പീഡനത്തിനിരയായി; പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ
കൊച്ചി: തിരുവാങ്കുളത്ത് അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ നാലുവയസ്സുകാരിയുടെ മരണത്തില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. നാലുവയസ്സുകാരി പീഡനത്തിനിരയായി എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്‌റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ഇയാളെ മണിക്കൂറുകളായി ചോദ്യം ചെയ്തു വരികയാണ്. കുട്ടിയുടെ കൊലപാതകത്തില്‍ ചെങ്ങമനാട് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.
കസ്റ്റഡിയിലെടുത്ത ബന്ധുവിന്‌റെ സ്റ്റേഷന്‍ പരിധി പുത്തന്‍കുരിശ് ആയതിനാല്‍ പോക്‌സോ കേസ് ചെങ്ങമനാട് പൊലീസ് പുത്തന്‍കുരിശ് പൊലീസിന് കൈമാറി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. അമ്മയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന് അമ്മ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പരസ്പര വിരുദ്ധങ്ങളായ മൊഴികളാണ് പൊലീസിന് നല്‍കുന്നത്.
മെയ് 19 തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു നാലു വയസ്സുകാരിയെ കാണാതായെന്ന വിവരം പുറത്ത് വരുന്നത്. ആലുവയില്‍ വെച്ചാണ് കുട്ടിയെ കാണാതായതെന്നായിരുന്നു കുട്ടിയുടെ അമ്മയുടെ ആദ്യമൊഴി. അംഗനവാടിയില്‍ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടു വരുന്നതിനിടയില്‍ ബസ്സില്‍ വെച്ച് കുട്ടിയെ കാണാതാവുകയായിരുന്നു എന്നായിരുന്നു അമ്മയുടെ ആദ്യമൊഴി. ഇതിനിടയില്‍ കുട്ടിയുമായി അമ്മ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. പിന്നീടാണ് മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്നും കുട്ടിയെ താഴേയ്ക്ക് ഇട്ടതായി അമ്മ പൊലീസിന് മൊഴി നല്‍കുന്നത്
കുട്ടിയുമായി അമ്മ മൂഴിക്കുളം പാലത്തിന് സമീപം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതോടെയാണ് പാലത്തിന് സമീപമുള്ള പുഴയില്‍ തിരച്ചില്‍ ആരംഭിക്കുന്നത്. കുട്ടിയുടെ അമ്മയെ തിരികെ വീട്ടില്‍ വിടുമ്പോള്‍ ഒപ്പം കുട്ടിയുണ്ടായിരുന്നില്ല എന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍ വ്യക്തമാക്കിയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍