നീറ്റ് പിജി പരീക്ഷ ആഗസ്ത് 3 ന്; സുപ്രീംകോടതിയുടെ അനുമതി
ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷ ആഗസ്ത് 3 ന് നടക്കും. 2025 ലെ ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കായുള്ള ദേശീയ യോഗ്യതാ-പ്രവേശന പരീക്ഷ നടത്താൻ അനുമതി തേടിയുള്ള ദേശീയ പരീക്ഷാ ബോർഡ്(എൻബിഇ) സമർപ്പിച്ച ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കുകയായിരുന്നു.
ജസ്റ്റിസ് പി കെ മിശ്ര, ജസ്റ്റിസ് എ ജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം ശരി വച്ചത്. എൻബിഇ പരീക്ഷ നടത്താൻ രണ്ടുമാസം സമയം ചോദിച്ചിരുന്നു.
ഏകദേശം 2.5 ലക്ഷം വിദ്യാർഥികളും 450 ഓളം കേന്ദ്രങ്ങളുമുണ്ട്. ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടക്കുന്നതിനാൽ കുറഞ്ഞത് 500 കേന്ദ്രങ്ങളെങ്കിലും ആവശ്യമാണ്. അതിനാൽ തന്നെ പരീക്ഷ നടത്തിപ്പിന് സമയം ആവശ്യമാണ് എന്നായിരുന്നു എൻബിഇയുടെ ആവശ്യം. സുപ്രീം കോടതി എൻബിഇയോട് ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ ഉത്തരവിട്ടിരുന്നു.
ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ കൂടുതൽ സമയം ആവശ്യമാണെന്ന് കേന്ദ്രവും എൻബിഇയും വാദിച്ചിരുന്നു. തുടർന്നാണ് ജൂൺ 15 ന് ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്തുന്നതിലെ പ്രായോഗികവും സാങ്കേതികവുമായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി എൻബിഇ അപേക്ഷ സമർപ്പിച്ചത്. മെയ് 30 ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടും നടപടിക്രമങ്ങൾ ആരംഭിക്കാത്തതിന്റെ കാരണം കോടതി എൻബിഇയോട് ചോദിച്ചിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍