സ്കൂളുകളിൽ ഇന്ന് തലയെണ്ണൽ; വിവരങ്ങൾ പുറത്തുവിടരുതെന്ന് നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇന്ന് തലയെണ്ണൽ. സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പാണ് ഇന്ന് നടക്കുന്നത്.
നേരത്തേ തിങ്കളാഴ്ചയായിരുന്നു ആറാംപ്രവൃത്തിദിനമായി കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച പെരുന്നാൾ അവധി നൽകിയതോടെ ആറാം പ്രവൃത്തിദിനം ചൊവ്വാഴ്ചത്തേക്ക് മാറിവരികയായിരുന്നു. ഈ വൈകുന്നേരം 5 മണി വരെയാണ് വിദ്യാലയങ്ങളിൽ നിന്നും സമ്പൂർണപോർട്ടലിൽ കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയുക. സമ്പൂർണ ഓൺലൈൻ വെബ്പോർട്ടലിൽ നൽകുന്ന ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് അധ്യാപക തസ്തികാ നിർണയം നടത്തുന്നത്. ആറാം പ്രവൃത്തിദിനം അടിസ്ഥാനപ്പെടുത്തി ശേഖരിക്കുന്ന കുട്ടികളുടെ കണക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അറിവോ അംഗീകാരമോ ഇല്ലാതെ പുറത്ത് വിടരുതെന്നകർശന നിർദേശവും പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് അഞ്ചുമണിവരെ സമ്പൂർണയിൽ രേഖപ്പെടുത്തിയിട്ടുളള വിവരങ്ങൾ ഫ്രീസ് ചെയ്താകും തുടർനടപടികൾ സ്വീകരിക്കുക. അഞ്ചു മണിക്കു ശേഷം സമ്പൂർണയിൽ വരുത്തുന്ന മാറ്റങ്ങൾ തസ്തിക നിർണയത്തിന് പരിഗണിക്കില്ല. ഇതുമായി ബന്ധപ്പെട്ട് അപാകത സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രഥമാധ്യാപകനായിരിക്കുമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്.
തെറ്റായതോ അപൂർണമായതോ ആയ വിവരങ്ങൾ നൽകിയതു മൂലം ഡിവിഷനോ തസ്തികയോ നഷ്ടമായാൽ അതിൻ്റെ ഉത്തരവാദി പ്രഥമാധ്യാപകൻ മാത്രമായിരിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. അതിനിടെ വിദ്യാർഥികളുടെ കണക്കെടുപ്പ് ആധാർ അധിഷ്ഠിതമായതിനാൽ ഒന്നാം ക്ളാസിൽ പ്രവേശനം ലഭിച്ച കുട്ടികൾക്ക് സ്ഥിരം ആധാർ ലഭിക്കാത്തത് അധ്യാപകരുടെ തസ്തിക നഷ്ടപ്പെടുത്തുമെന്ന ആശങ്കയും ഉണ്ട്.
ഒന്നാം ക്ളാസ് പ്രവേശന സമയത്താണ് പലപ്പോഴും കുട്ടികൾക്ക് ആധാറിന് അപേക്ഷിക്കുന്നത്. പലർക്കും കിട്ടിയിട്ടില്ല. കിട്ടിയവരിൽ ഭൂരിപക്ഷത്തിനും താൽക്കാലിക നമ്പറാണ് ലഭിച്ചിരിക്കുന്നത്. കുട്ടി ക്ളാസിലുണ്ടെങ്കിലും ആധാറിൽ താൽക്കാലിക നമ്പറാണെങ്കിൽ കണക്കിൽപ്പെടുത്തരുതെന്നാണ് നിർദേശം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍