പ്രഭാത വാർത്തകൾ
2025 ജൂൺ 25 ബുധൻ
1200 മിഥുനം 11 മകയിരം
1446 ദുൽഹിജ്ജ 28
◾ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ട് യുദ്ധം അവസാനിപ്പിച്ചു. ചരിത്രവിജയം അവകാശപ്പെട്ട് ഇറാനും ഇസ്രയേലും. ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ച 12 ദിവസത്തെ യുദ്ധം അവസാനിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ വ്യക്തമാക്കി. യുദ്ധത്തില്‍ ഇറാന്‍ ചരിത്രവിജയം നേടിയെന്നും പ്രസിഡന്റ് അവകാശപ്പെട്ടു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ഇസ്രയേലിന്റെയും അമേരിക്കയുടെയും ഭീഷണിക്ക് മുന്നില്‍ കരുത്തോടെ നിലയുറപ്പിച്ചതിന് ഖമനയിയെ പ്രശംസിച്ച് ഇറാന്‍ ജനത തെരുവുകളില്‍ ആഹ്ലാദ പ്രകടനം നടത്തി. അതേസമയം ഇറാനെതിരേ ചരിത്രവിജയം നേടാനായെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അവകാശപ്പെട്ടു. ഇറാനുമായി വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം വിജയം അവകാശപ്പെട്ടത്. ഈ വിജയം തലമുറകളോളം ഓര്‍മിക്കപ്പെടുമെന്നും നെതന്യാഹു പറഞ്ഞു.
◾ ജൂണ്‍ 13നാണ് ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രയേല്‍ ഏറ്റുമുട്ടലിന് തുടക്കമിട്ടത്. 12 നാള്‍ നീണ്ട ആക്രമണത്തില്‍ ഇസ്രയേലില്‍ 29 പേരും ഇറാനില്‍ 450 പേരും കൊല്ലപ്പെട്ടു. ഇസ്രയേലില്‍ 800 പേര്‍ക്കും ഇറാനില്‍ മൂവായിരം പേര്‍ക്കും പരിക്കേറ്റു. ഇറാന്റെ ആണവായുധ ശേഷി പൂര്‍ണമായും ഇല്ലാതായി എന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
◾ ഇറാനില്‍ ഭരണകൂടമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അങ്ങനെ സംഭവിച്ചാല്‍ അത് കലാപത്തിനിടയാക്കുമെന്നും അതു കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തലിനെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് സ്വാഗതം ചെയ്തു. വെടിനിര്‍ത്തല്‍ പൂര്‍ണമായി പാലിക്കാന്‍ ഇരുരാജ്യത്തോടും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാക്കിയ ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ വിവിധ എംപിമാര്‍ ആവശ്യപ്പെട്ടു.
◾ നിലമ്പൂരില്‍ സര്‍ക്കാരിന് വോട്ട് കുത്തനെ കുറഞ്ഞത് ഭരണ വിരുദ്ധ വികാരത്തിന്റെ വ്യക്തമായ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ടീം യുഡിഎഫാണ് നിലമ്പൂരില്‍ ജയത്തിന് കാരണമെന്നും തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫ് വിപുലീകരിക്കുമെന്നും വിലപേശല്‍ രാഷ്ട്രീയത്തിന് മുന്നില്‍ തലകുനിക്കില്ലെന്നും പറഞ്ഞ വിഡി സതീശന്‍ പിവി അന്‍വറിനെ മുന്നണിയിലെടുക്കേണ്ട സാഹചര്യം നിലവിലില്ലെന്നും വ്യക്തമാക്കി. അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കണോയെന്ന കാര്യം മുന്‍ഗണനാ വിഷയമല്ലെന്നും നിലവില്‍ വാതില്‍ അടച്ചതാണെന്നും യുഡിഎഫ് മറിച്ചൊരു തീരുമാനം എടുത്തിട്ടില്ലെന്നുമാണ് സതീശന്‍ പറഞ്ഞത്.
◾ ശശി തരൂര്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ എതിരാളിയെ സ്തുതിക്കുന്നത് അരോചകമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. തെരഞ്ഞെടുപ്പ് ദിവസം തരൂര്‍ നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്നും നടപടി വേണമോ വേണ്ടയോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നും മുരളീധരന്‍ പറഞ്ഞു. പ്രചാരണത്തിന് ക്ഷണിച്ചില്ല എന്ന് പറയുന്നത് ശരിയല്ലെന്നും വര്‍ക്കിങ് കമ്മിറ്റി അംഗം രാഷ്ട്രീയ എതിരാളിയെ സ്തുതിക്കുന്നത് അരോചകമാണെന്നും മുരളീധരന്‍ വ്യക്തമാക്കി.
◾ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖ വിവാദത്തില്‍ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനും, എറണാകുളം ജില്ലാ സെക്രട്ടറി കെഎം ദിനകരനും താക്കീത് നേതാക്കള്‍ നല്‍കിയ മാപ്പപേക്ഷ കണക്കിലെടുത്താണ് താക്കീതിലൊതുക്കിയത്. സിപിഐ സെക്രട്ടറിക്കെതിരായ ശബ്ദരേഖ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെങ്കിലും ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി.
◾ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി കോളേജ് സംരക്ഷണ സമിതികള്‍ രൂപീകരിക്കണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം, അക്രമം, സൈബര്‍ ഭീഷണികള്‍, സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുക, അവശ്യഘട്ടങ്ങളില്‍ ഉടന്‍ സഹായം ലഭ്യമാക്കുക, കോളേജ് അധികൃതരും, വിദ്യാര്‍ത്ഥികളും പോലീസുമായി ആരോഗ്യപരമായ സഹവര്‍ത്തനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംരക്ഷണ സമിതികള്‍ രൂപീകരിക്കുന്നത്. പ്രിന്‍സിപ്പല്‍ ചെയര്‍പേഴ്സണും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കണ്‍വീനറുമായ സമിതിയില്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍, വാര്‍ഡ് കൗണ്‍സിലര്‍, പിടിഎ അംഗങ്ങള്‍, പൗര പ്രമുഖര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും.
◾ വയനാട് സാലറി ചലഞ്ചില്‍ ദുരിതാശ്വാസ നിധിയിലേക്ക് വാദ്ഗാനം ചെയ്ത തുക നല്‍കാന്‍ സാവകാശം നല്‍കി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഡിഡിഒമാരുടെ തടഞ്ഞ് വച്ച ശമ്പളം നല്‍കാനും വാഗ്ദാനം ചെയ്ത തുക നല്‍കാന്‍ ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ സാവകാശവും സര്‍ക്കാര്‍ നല്‍കി.
◾ സംസ്ഥാനത്തെ കിടപ്പുരോഗികളായ എല്ലാവര്‍ക്കും കൃത്യമായ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സര്‍വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയുടേയും 'കേരള കെയര്‍' പാലിയേറ്റീവ് ശൃംഖലയുടെ പ്രവര്‍ത്തനത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 28ന് വൈകിട്ട് നാലിന് എറണാകുളം കളമശ്ശേരി രാജഗിരി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
◾ സംസ്ഥാനത്ത് മന്ത്രവാദവും ആഭിചാര പ്രവൃത്തികളും സര്‍ക്കാര്‍ അംഗീകരിച്ച് നല്‍കുകയാണോയെന്ന് ഹൈക്കോടതി. മന്ത്രവാദവും ആഭിചാരപ്രവൃത്തികളും നിരോധിക്കാനുള്ള നിയമനിര്‍മാണത്തില്‍നിന്ന് പിന്മാറിയതായി സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഡിവിഷന്‍ബെഞ്ചിന്റെ പ്രതികരണം. ആഭ്യന്തരവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നിയമനിര്‍മാണത്തില്‍നിന്ന് പിന്മാറിയതായി സര്‍ക്കാര്‍ അറിയിച്ചത്.
◾ കുവൈറ്റില്‍ തടങ്കലില്‍ ആയിരുന്ന അമ്മ ജിനു ഇന്നലെ നാട്ടില്‍ തിരിച്ചെത്തിയതോടെ ഇടുക്കി ചെല്ലാര്‍കോവിലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച അണക്കര സ്വദേശി ഷാനറ്റിന്റെ സംസ്‌കാരം നടത്തി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാനറ്റും സുഹൃത്ത് അലനും അപകടത്തില്‍ മരിച്ചത്. മലയാളി ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് കുവൈറ്റില്‍ തടങ്കലില്‍ ആയിരുന്നു ജിനു.
◾ കോഴിക്കോട് നടക്കാവില്‍ തെരുവുനായ ആക്രമണത്തില്‍ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥികളും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഒരേ നായതന്നെയാണ് കാല്‍നടയാത്രക്കാരെയും ബൈക്ക് യാത്രികനെയും കടിച്ചത്.
◾ ഇന്റര്‍നെറ്റില്‍ തിരഞ്ഞ് വനിതാ ഉദ്യോഗസ്ഥരുടെ നമ്പര്‍ കണ്ടെത്തി ഫോണ്‍ വിളിച്ച് അശ്ലീലം പറയുന്ന വിദ്വാനെ പോലിസ് പൊക്കി. വനിതാ പോലീസ് ഉദ്യോഗസ്ഥരെയും വനിതാ ബറ്റാലിയന്‍ ഉദ്യോഗസ്ഥരെയും ഫോണ്‍വിളിച്ച് അശ്ലീലം പറയുന്നത് പതിവാക്കിയ യുവാവാണ് അറസ്റ്റിലായത്. കഴക്കൂട്ടം മേനംകുളം സ്വദേശി ജോസ് (35) ആണ് പിടിയിലായത്.
◾ ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡില്‍ വാനില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ട സംഭവത്തിന്റെ ചുരുളഴിച്ച് പോലീസ്. യുവാവിനെ കൊന്നതാണെന്ന് പോലീസ് കണ്ടെത്തി. പെരുമ്പടപ്പ് പാര്‍ക്ക് റോഡില്‍ വഴിയകത്ത് വീട്ടില്‍ ആഷിഖി (30) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ സുഹൃത്തായ പള്ളുരുത്തി തോപ്പില്‍ വീട്ടില്‍ ഷഹാനയെ (32) യും അവരുടെ ഭര്‍ത്താവ് ഷിഹാബി (39) നെയും പോലീസ് അറസ്റ്റ് ചെയ്തു.
◾ ടിക്കറ്റ് നിരക്കില്‍ നേരിയ വര്‍ധനവ് വരുത്താനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. നോണ്‍ എസി മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് ഒരുപൈസ നിരക്കില്‍ വര്‍ധനവ് വരുത്താനാണ് ഉദ്ദേശിക്കുന്നത്. എസി ടിക്കറ്റുകളില്‍ രണ്ട് പൈസ നിരക്കിലും വര്‍ധനവുണ്ടാകും. ജൂലായ് ഒന്നുമുതല്‍ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വന്നേക്കും.
◾ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ വിമാനാപകടത്തില്‍ 275 പേര്‍ കൊല്ലപ്പെട്ടതായി ഗുജറാത്ത് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 241 പേര്‍ വിമാനത്തിനകത്തും 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്നവരും ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ 120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളും ഉള്‍പ്പെടുന്നു. ഇതുവരെ 256 മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി.
◾ ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത് താന്‍ ബിജെപിയില്‍ ചേരാനൊരുങ്ങുന്നതിന്റെ സൂചനയല്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സര്‍വകക്ഷിസംഘങ്ങള്‍ വിദേശരാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ വിജയത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് മോദിയുടെ ഊര്‍ജസ്വലതയും കാര്യപ്രാപ്തിയും ഇടപെടാനുള്ള സന്നദ്ധതയും സംബന്ധിച്ച് താന്‍ പറഞ്ഞതെന്ന് തരൂര്‍ വ്യക്തമാക്കി.
◾ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അട്ടിമറി ആക്ഷേപത്തില്‍ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കാര്യം വ്യക്തമാക്കി രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു. ചര്‍ച്ചയ്ക്കുള്ള തീയതി അറിയിക്കാന്‍ നിര്‍ദേശിച്ചാണ് കത്തയച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും പരാതികളുണ്ടെങ്കില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
◾ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരിശീലനത്തിന്റെ ഭാഗമായുള്ള മോക്ക് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതിന് പിതാവിന്റെ ക്രൂരമര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി മരണത്തിന് കീഴടങ്ങി. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് സാധനാ ഭോണ്‍സ്ലെ എന്ന പതിനേഴുകാരി പിതാവ് ധോന്ദിറാം ഭോണ്‍സ്ലെയുടെ മര്‍ദനത്തെ തുടര്‍ന്ന് മരിച്ചത്. അമ്മ പ്രീതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ധോന്ദിറാമിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രിന്‍സിപ്പാളാണ് ധോന്ദിറാം.
◾ സൈനികനടപടിയില്‍ പങ്കെടുത്ത ആളാണ് എന്നത് നിയമനടപടികളില്‍നിന്ന് ഒഴിവാക്കാനുള്ള കാരണമല്ലെന്ന് സുപ്രീം കോടതി. ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റാരോപിതനായ സുരക്ഷാഭടന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പോലീസിന് മുന്നില്‍ ഹാജരാകുന്നതില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബ്ലാക്ക് കാറ്റ് കമാന്‍ഡോയുടെ ഹര്‍ജി.
◾ സംയുക്ത സൈനിക മേധാവിക്ക് കൂടുതല്‍ അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. മൂന്ന് സേനകള്‍ക്കുമായി സംയുക്ത ഉത്തരവ് പുറത്തിറക്കാനുള്ള അധികാരം നല്‍കി. നേരത്തെ ഒരോ സേനയ്ക്കും പ്രത്യേകമായിരുന്നു ഉത്തരവ്. സേനകളുടെ ഏകോപനവും ഐക്യം ശക്തിപ്പെടുത്താനാണ് നടപടിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് വ്യക്തമാക്കി.
◾ ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷവും ഇരുരാജ്യങ്ങളും പരസ്പരം സംഘര്‍ഷം തുടര്‍ന്നതില്‍ രോഷാകുലനായി അസഭ്യം പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തലിന് പിന്നാലെ ഇസ്രയേല്‍ തങ്ങളെ ആക്രമിച്ചുവെന്ന് ഇറാനും ഇറാന്‍ തങ്ങളെ ആക്രമിച്ചുവെന്ന് ഇസ്രയേലും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിത്തെറിച്ചത്. രണ്ടുരാജ്യങ്ങള്‍ കാലങ്ങളായി പോരടിക്കുകയാണെന്നും അവരെന്താണ് ചെയ്യുന്നതെന്ന് അവര്‍ക്കുതന്നെ അറിയില്ലെന്നും പറഞ്ഞാണ് ട്രംപ് മാധ്യമങ്ങള്‍ക്കുമുന്നില്‍ അസഭ്യം പറഞ്ഞത്.
◾ അമേരിക്കയുടെ വ്യോമതാവളങ്ങള്‍ ആക്രമിക്കാന്‍ ഇതുവരെ ഒരു രാജ്യവും ധൈര്യം കാണിച്ചിട്ടില്ലെന്നും എന്നാല്‍, ഇറാന്‍ അത് ചെയ്തുവെന്നും ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ ഡോ. ഇറാജ് ഇലാഹി. ദേശീയമാധ്യമമായ ഇന്ത്യാടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഖത്തറിലെയും ഇറാക്കിലെയും യുഎസ് വ്യോമതാവളങ്ങള്‍ക്കുനേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളെ പരാമര്‍ശിക്കവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
◾ ഇറാനില്‍ തങ്ങള്‍ ആക്രമണം നടത്തിയ മൂന്ന് ആണവകേന്ദ്രങ്ങളില്‍ നിന്നായി 400 കിലോഗ്രാം യുറേനിയം അപ്രത്യക്ഷമായി യുഎസ്. പത്തോളം ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ തക്ക അളവിലുള്ള യുറേനിയമാണ് കാണാതായത് എന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്് പറയുന്നു. അമേരിക്കയുടെ ആക്രമണം മുന്നില്‍കണ്ട ഇറാന്‍ യുറേനിയം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായാണ് സൂചന.
◾ ഇറാനിലെ കുപ്രസിദ്ധിയാര്‍ജ്ജിച്ച എവിന്‍ ജയിലില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ മിസൈലാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ജയിലിന്റെ ഒരു ഭാഗം തകര്‍ന്നിരുന്നു. ഇറാന്‍ ഭരണകൂടം തടവിലാക്കപ്പെട്ടവരെ സന്ദര്‍ശിക്കാനെത്തിയ കുടുംബാംഗങ്ങളും ജയില്‍ ജീവനക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍
◾ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 5 വിക്കറ്റിന്റെ തോല്‍വി. രണ്ട് ഇന്നിങ്‌സിലുമായി അഞ്ചു സെഞ്ചുറികളടക്കം 835 റണ്‍സടിച്ചിട്ടും ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനായി വന്ന മത്സരത്തില്‍ പരാജയം സംഭവിക്കുയായിരുന്നു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0 ന് ഇംഗ്ലണ്ട് മുന്നിലെത്തി. വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 149 റണ്‍സെടുത്ത ബെന്‍ ഡക്കറ്റിന്റെ മികവും സാക് ക്രോളിയുടെയും ജോ റൂട്ടിന്റെയും അര്‍ധ സെഞ്ചുറികളുമാണ് 5 വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സെടുത്ത് വിജയം എളുപ്പമാക്കിയത്.
◾ ഗ്രൂപ്പിന്റെ എല്ലാ കമ്പനികളും ശക്തമായ സാമ്പത്തിക പ്രകടനം കാഴ്ചവെക്കുന്നതായി പ്രഖ്യാപിച്ച് ചെയര്‍മാന്‍ ഗൗതം അദാനി. അദാനി പോര്‍ട്സ്, അദാനി പവര്‍ കമ്പനികളുടെ സംയോജിത വരുമാനം 7 ശതമാനം വര്‍ധിച്ച് 2,71,664 കോടി രൂപയായി. അദാനി എനര്‍ജി സൊല്യൂഷന്‍സിന് 44,000 കോടി രൂപയുടെ ട്രാന്‍സ്മിഷന്‍ ഓര്‍ഡറുകളാണ് ഉളളത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ അദാനി പോര്‍ട്സ് 45 കോടി മെട്രിക് ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്തു. 2025 സാമ്പത്തിക വര്‍ഷത്തില്‍ അദാനി എയര്‍പോര്‍ട്ട്സ് 9.4 കോടി യാത്രക്കാര്‍ക്കാണ് സേവനം നല്‍കിയത്. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, പുനരുപയോഗ ഊര്‍ജ പാര്‍ക്കുകള്‍, ഡാറ്റാ സെന്ററുകള്‍ തുടങ്ങി സിമന്റ്, ഗ്യാസ് വൈദ്യുതി വരെ നീളുന്നതാണ് ഗ്രൂപ്പിന് കീഴിലുളള ബിസിനസുകള്‍. ഓപ്പറേഷന്‍ സിന്ദൂരില്‍ അദാനി ഡ്രോണുകള്‍ ഉപയോഗിച്ച് പ്രതിരോധ മേഖലയിലും കമ്പനി ശക്തമായ നേട്ടം കൈവരിച്ചതായി ഗൗതം അദാനി പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 1,5002,000 കോടി ഡോളറിന്റെ (ഏകദേശം 1,71,966 കോടി രൂപ) മൂലധന ചെലവാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
◾ 'ജാന്‍.എ.മന്‍', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ചീയേഴ്സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്ന് നിര്‍മിക്കുന്ന 'ധീരന്‍' സിനിമയുടെ ട്രെയ്ലര്‍ പുറത്തെത്തി. തീര്‍ത്തും പക്കാ ഫണ്‍ എന്റെര്‍റ്റൈനെര്‍ ആയിരിക്കും എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. ഭീഷ്മപര്‍വം എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്. രാജേഷ് മാധവന്‍ നായകനാകുന്ന ധീരനില്‍ ജഗദീഷ്, മനോജ് കെ ജയന്‍, ശബരീഷ് വര്‍മ്മ, അശോകന്‍, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാര്‍ഥ് ഭരതന്‍, അരുണ്‍ ചെറുകാവില്‍, ശ്രീകൃഷ്ണ ദയാല്‍, ഇന്ദുമതി മണികണ്ഠന്‍, വിജയ സദന്‍, ഗീതി സംഗീത, അമ്പിളി എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
◾ സംവിധായകന്‍ ലാല്‍ജോസ് അവതരിപ്പിക്കുന്ന ചിത്രം 'കോലാഹല'ത്തിന്റെ റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍. ജൂലായ് 11ന് തിയേറ്റര്‍ റിലീസ് ആയി ചിത്രം എത്തും. ഒരു മരണവീട്ടില്‍ നടക്കുന്ന രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫൈന്‍ ഫിലിംസ്, പുത്തന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സന്തോഷ് പുത്തന്‍, രാജേഷ് നായര്‍, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. 'ഭഗവാന്‍ ദാസന്റെ രാമരാജ്യം' എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പില്‍ സംവിധാനം ചെയ്യുന്ന ചിത്രം തീര്‍ത്തും കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ്. നവാഗതനായ വിശാല്‍ വിശ്വനാഥന്‍ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഷിഹാബ് ഓങ്ങല്ലൂര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സന്തോഷ് പുത്തന്‍, കുമാര്‍ സുനില്‍, അച്യുതാനന്ദന്‍, സ്വാതി മോഹനന്‍, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷന്‍, രാജേഷ് നായര്‍, സത്യന്‍ ചവറ, വിഷ്ണു ബാലകൃഷ്ണന്‍, രാജീവ് പിള്ളത്ത് തുടങ്ങി ഒരുകൂട്ടം താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
◾ ആഗ്രഹിച്ചു വാങ്ങുന്ന വാഹനങ്ങള്‍ക്ക് മോഹവില കൊടുത്തു നമ്പര്‍ സ്വന്തമാക്കുന്നവര്‍ ഇപ്പോള്‍ നിരവധിയാണ്. 46 ലക്ഷം രൂപ നല്‍കി ഇഷ്ട നമ്പര്‍ സ്വന്തമാക്കിയ കൊച്ചി സ്വദേശി വേണു ഗോപാലകൃഷ്ണനാണ് ആ പട്ടികയില്‍ രാജ്യത്ത് ആദ്യസ്ഥാനത്തുള്ളത്. കോടികള്‍ വില മതിക്കുന്ന ലംബോര്‍ഗിനി ഉറൂസിനാണ് വേണു ഈ നമ്പര്‍ സ്വന്തമാക്കിയതെങ്കില്‍ ഒരു ലക്ഷം രൂപ വില വരുന്ന സ്‌കൂട്ടറിന് 14 ലക്ഷം രൂപ മുടക്കി ഇഷ്ട നമ്പര്‍ സ്വന്തമാക്കിയ ഹിമാചല്‍ പ്രദേശില്‍ നിന്നുമുള്ള സഞ്ജീവ് കുമാര്‍ ആണ് ഇപ്പോള്‍ താരം. ഹിമാചല്‍ പ്രദേശിലെ ഹമീര്‍പൂര്‍ സ്വദേശിയായ സഞ്ജീവ് കുമാര്‍ ''എച്ച്പി 21 സി 0001'' എന്ന നമ്പറാണ് പതിനാല് ലക്ഷം രൂപ മുടക്കി തന്റേതാക്കിയത്. സംസ്ഥാനത്തെ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്മെന്റ് നടത്തിയ ലേലത്തിലാണ് ഈ വി ഐ പി നമ്പര്‍ റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയത്. വാശിയേറിയ ലേലത്തില്‍ സഞ്ജീവ് കുമാറിനൊപ്പം ആ നമ്പര്‍ സ്വന്തമാക്കാനായി മറ്റൊരു വ്യക്തിയുമുണ്ടായിരുന്നു. 13 ലക്ഷം രൂപ വരെ ലേലം വിളിച്ചതിനു ശേഷം അയാള്‍ പിന്മാറിയത്. മകന് വേണ്ടി വാങ്ങിയ സ്‌കൂട്ടറിനു, അവനു താല്‍പര്യമുള്ള നമ്പര്‍ സ്വന്തമാക്കുകയായിരുന്നു എന്നും സഞ്ജീവ് കുമാറും കൂട്ടിച്ചേര്‍ക്കുന്നു.
◾ വയനാടന്‍ ഗോത്രജീവിതത്തിന്റെ സൂക്ഷ്മാനുഭവങ്ങളെ കണ്ടെടുക്കുകയും അതുവഴി ഒരു ചരിത്രഘട്ടത്തില്‍ ഏറ്റവും നിസ്സ്വരും നിരാലംബരുമായ മനുഷ്യരുടെ വിമോചനസങ്കല്‍പ്പങ്ങള്‍ക്ക് നിറംപകരുന്നതിന്റെ ഭാവനാസാക്ഷ്യംകൂടിയാണ് ഈ കൃതി. ഗോത്രഗ്രാമത്തിന്റെ കദനകഥയെ എല്ലാതരം വിമോചനസ്വപ്നങ്ങളുമായി കൂട്ടിയിണക്കുന്നതിന്റെ മൂര്‍ത്തവും വൈകാരികവുമായ മുഹൂര്‍ത്തങ്ങള്‍ നോവലില്‍ നിരവധിയാണ്. മലയാളത്തിലെ ഗോത്രനോവലുകളില്‍ത്തന്നെ വഴിത്തിരിവായി മാറുന്ന കൃതി എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവല്‍ വയനാടന്‍ കാടുകളുടെ വസന്തത്തെ ഒരിക്കല്‍ക്കൂടി സ്മരണയിലെത്തിച്ചു, ഭാഷയുടെ ഇടിമുഴക്കത്തോടെ. മനീഷ് മുഴക്കുന്നിന്റെ പുതിയ നോവല്‍. 'കീളുവാരങ്ങള്‍'. മാതൃഭൂമി. വില 264 രൂപ.
◾ സന്ധിവേദന, നഖങ്ങള്‍ പെട്ടെന്ന് പൊട്ടുക, തലമുടി കൊഴിച്ചില്‍, നടുവേദന എന്നിവയെല്ലാം വിറ്റാമിന്‍ ഡിയുടെ അളവ് കുറയുന്നതിന്റെ സൂചനയായിരിക്കാം. ഇത് നേരിയതോ ഗുരുതരമായതോ ആയ ചില രോഗങ്ങള്‍ക്ക് കാരണമാകുകയും ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷിയെ ബാധിക്കുകയും ചെയ്യും. വിറ്റാമിന്‍ ഡിയുടെ അളവ് സ്വാഭാവികമായി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം. മുട്ടയുടെ മഞ്ഞയില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിറ്റാമിന്‍ ഡിയുടെ കുറവിനെ പരിഹരിക്കാന്‍ മുട്ടയുടെ മഞ്ഞയെ പരിഹരിക്കാം. മഷ്റൂം അഥവാ കൂണില്‍ നിന്നും ശരീരത്തിന് വേണ്ട വിറ്റാമിന്‍ ഡി ലഭിക്കും. അതിനാല്‍ വിറ്റാമിന്‍ ഡിയുടെ കുറവിനെ പരിഹരിക്കാന്‍ മഷ്റൂം ഡയറ്റില്‍ ഉള്‍പ്പെടുത്താം. സാല്‍മണ്‍ ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും. സോയാ പാലിലും നല്ലൊരു ശതമാനം വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. പശുവിന്‍ പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും. കൂടാതെ ഇവയില്‍ കാത്സ്യവും അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടമാണ് ഓറഞ്ച്. അതിനാല്‍ ഓറഞ്ച് ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ കടുത്ത മദ്യപാനിയായിരുന്നു. അയാളെ ഈ ദു:ശീലത്തില്‍നിന്നും പിന്തിരിപ്പിക്കാന്‍ വേണ്ടി ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ആവുന്നതും ശ്രമിച്ചുനോക്കി. ഒരു വിവാഹം കഴിച്ചു ഉത്തരവാദിത്തമൊക്കെ ഉണ്ടാകുമ്പോള്‍ മദ്യപാന ശീലം മാറുമെന്ന് കരുതി അയാളെ വിവാഹവും കഴിപ്പിച്ചു. എന്നിട്ടും മദ്യപാനം നിര്‍ത്തിയില്ല. അങ്ങനെയിരിക്കെ അയാള്‍ക്ക് ഒരു കുഞ്ഞു ജനിച്ചു. എന്നാല്‍ അതോടെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അയാള്‍ മദ്യപാനം നിര്‍ത്തി. ഇതെക്കുറിച്ച് ബന്ധുക്കളും സുഹൃത്തുക്കളും ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: എന്റെ കുഞ്ഞ് എന്നെ കണ്ടാണ് വളരേണ്ടത്. അവനില്‍ ഉണ്ടാകരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം എന്നിലും ഉണ്ടാകാന്‍ പാടില്ല.' നമ്മുടെയൊക്കെ ജീവിതത്തില്‍ ആദര്‍ശ മാതൃകകളായി ആരെങ്കിലുമൊക്കെ ഉണ്ടാവും. അവരെയൊക്കെ അനുകരിച്ചു ജീവിക്കാനാണ് നാമൊക്കെ ശ്രമിക്കാറുള്ളത്. റോള്‍ മോഡല്‍സ് ന്റെ ജീവിതം ആദര്‍ശാധിഷ്ഠിതമല്ലെങ്കില്‍ അവരെ അനുകരിക്കുന്നവരുടെ കാര്യവും അതുപോലെ തന്നെ ആയിരിക്കും. എന്ത് ചെയ്യരുത് എന്ന് പറയുന്നവര്‍ നമ്മുടെ ചുറ്റിലും ധാരാളം ഉണ്ടായിരിക്കും. എന്നാല്‍ എന്ത് ചെയ്യണം എന്ന് കാണിച്ചുതരുന്നവര്‍ വളരെ വിരളമായിരിക്കും. അടുത്ത തലമുറക്ക് ഉത്തമ മാതൃകകളായിരിക്കാന്‍ നമുക്ക് ശ്രമിക്കാം - ശുഭദിനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍