പ്രഭാത വാർത്തകൾ

2025 ജൂൺ 26 വ്യാഴം 
1200 മിഥുനം 12 തിരുവാതിര 
1446 ദുൽഹിജ്ജ 29
     
◾ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വീണ്ടും വിവാദമാകുന്നു. ഭാരതാംബ വിവാദത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. താന്‍ ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ലെന്നും അതേസമയം തനിക്ക് തന്റേതായ വിശ്വാസങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എഫ്ഐ, കെഎസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഗവര്‍ണറുടെ പ്രസ്താവന.

◾ വിവാദമായ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവന് പുറത്തെ വേദിയിലും. അടിയന്തരാവസ്ഥയുടെ അന്‍പത് ആണ്ടുകള്‍ എന്ന പേരില്‍ ശ്രീ പദ്മനാഭ സേവാസമിതി കേരള സര്‍വകലാശാലയുടെ സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്. മതചിഹ്നമെന്ന് ആരോപിച്ച് രജിസ്ട്രാര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചെങ്കിലും പ്രതിഷേധം വകവെക്കാതെ ഗവര്‍ണര്‍ പരിപാടിക്കെത്തി.

◾ കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ക്കെതിരെ എസ്എഫ്ഐയുടെ ബാനര്‍. 'മിസ്റ്റര്‍ ഗവര്‍ണര്‍, ഭാരതാംബയും കാവി കോണകവും ഹെഡ്ഗേവാറും ശാഖയില്‍ മതി, ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കാണ്' എന്നെഴുതിയ ബാനറാണ് കാര്യവട്ടം ക്യാമ്പസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

◾ സര്‍ക്കാര്‍ പരിപാടികളില്‍ ആര്‍എസ്എസിന്റെ കാവിപ്പതാകയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കുന്നതില്‍ ഗവര്‍ണറെ എതിര്‍പ്പ് അറിയിക്കാന്‍ മുഖ്യമന്ത്രി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുത്തു. സര്‍ക്കാര്‍ പരിപാടികളില്‍ ഔദ്യോഗിക ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകറെ അറിയിക്കും. മറ്റ് ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടും. നിയമ വകുപ്പിന്റെ പരിശോധനക്ക് ശേഷമാണ് സര്‍ക്കാരിന്റെ തീരുമാനം.

◾ ആര്‍എസ്എസിന് ജനാധിപത്യത്തിന് വേണ്ടി നിലനില്‍ക്കാനാകില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ആര്‍എസ്എസിന്റെ രൂപഘടന തന്നെ സ്വേച്ഛാധിപത്യമാണെന്നും ദുരൂഹമായ സംവിധാനമാണ് ആര്‍എസ്എസിന് ഉള്ളതെന്നും നേതൃത്വത്തെ തെരഞ്ഞെടുക്കുന്നത് ജനാധിപത്യപരമായല്ലെന്നും എം എ ബേബി പറഞ്ഞു. മനസ് തുറന്ന് എന്തെങ്കിലും സംസാരിക്കണമെങ്കില്‍ കേരളത്തില്‍ വരണമെന്ന അവസ്ഥയാണെന്നും എം എ ബേബി പറഞ്ഞു. ആയിരം ഫണമുള്ള വിഷ സര്‍പ്പം പോലെയാണ് ആര്‍എസ്എസെന്നും അര്‍ദ്ധ ഫാസിസ്റ്റ് സൈനിക ദളം തന്നെ ആര്‍എസ്എസ് സജ്ജമാക്കിയിട്ടുണ്ടെന്നും ജനാധിപത്യം കാത്ത് സൂക്ഷിക്കാന്‍ നിരന്തരം സമര സജ്ജരായി ഇരിക്കണമെന്നും എം എ ബേബി അഭിപ്രായപ്പെട്ടു.

◾ ഭരണഘടന അട്ടിമറിച്ച് ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപക പരിപാടികളുമായി ബിജെപി. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളില്‍ പ്രധാന പരിപാടികളും മുപ്പത് സംഘടനാ ജില്ലകളില്‍ അടിയന്തരാവസ്ഥ വിരുദ്ധ സെമിനാറുകളും ബി ജെ പി സംഘടിപ്പിക്കും.

◾ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്ധ്രാപ്രദേശിന്റെയും തെക്കന്‍ ഒഡിഷ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

◾ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളിലെയും .എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളജുകളടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

◾ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 133 അടിയാണ് ഏറ്റവും ഓടുവില്‍ ലഭിച്ച ജലനിരപ്പ്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്നതില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. പെരിയാര്‍ തീരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

◾ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ആര്യാടന്‍ ഷൗക്കത്ത് ഈ മാസം 27 ന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. 27 ന് വൈകിട്ട് മൂന്നരയ്ക്ക് നിയമസഭയില്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വച്ചാണ് സത്യപ്രതിജ്ഞ. നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിന് മുന്നിലാണ് ഷൗക്കത്ത് നിലമ്പൂര്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുക.

◾ നിലമ്പൂരില്‍ ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍. നിലമ്പൂരില്‍ രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ കാര്‍ഡ് ഇറക്കി. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നു. ബിജെപി വോട്ടുകളും കോണ്‍ഗ്രസിലേക്ക് പോയി. സിപിഎം അനുഭാവി വോട്ടുകളില്‍ ഒരു ഭാഗം അന്‍വറിന് ലഭിച്ചിരിക്കാം. എന്നാല്‍ ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

◾ ആര്‍എസ്എസുമായി സിപിഎം സഹകരിച്ചിട്ടുണ്ടെന്ന സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ വിവാദപരാമര്‍ശത്തില്‍ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ കടുത്ത വിമര്‍ശനമെന്ന് റിപ്പോര്‍ട്ടുകള്‍. നിലമ്പൂര്‍ തിരഞ്ഞെടുപ്പുഫലം വിലയിരുത്തുന്നതിനായി സംസ്ഥാനസമിതിയോഗം ചേരുന്നതിന് മുന്നോടിയായുള്ള സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിമര്‍ശനം. വര്‍ഗീയകക്ഷികളുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന രീതിയില്‍ വന്ന പരാമര്‍ശങ്ങള്‍ ദോഷകരമായ ഒന്നായിരുന്നെന്ന് എം.വി. ഗോവിന്ദന്റെ പേര് പരാമര്‍ശിക്കാതെ നേതാക്കള്‍ പറഞ്ഞു. 

◾ അന്‍വറിന്റെ കാര്യത്തില്‍ കണക്കുകൂട്ടല്‍ തെറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പി.വി. അന്‍വര്‍ 5000 വോട്ട് നേടുമെന്നായിരുന്നു കണക്കുകൂട്ടലെന്നും അതിനപ്പുറം പിടിച്ചതിനാല്‍ മുന്നണിക്കുകിട്ടേണ്ട ചില വോട്ടുകള്‍കൂടി നഷ്ടമായിട്ടുണ്ടെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ എം.വി. ഗോവിന്ദന്‍ വിശദീകരിച്ചത്. അന്‍വറിനെ നേരിടുന്ന കാര്യത്തില്‍ വേണ്ടത്ര പ്രചാരണമുണ്ടായോയെന്നത് പരിശോധിക്കണമെന്ന് മുഖ്യമന്ത്രിയും ചൂണ്ടിക്കാട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പാര്‍ട്ടിവോട്ടുകള്‍ നന്നായി ചോര്‍ന്നിട്ടുണ്ടെന്നും വസ്തുനിഷ്ഠമായ പരിശോധനയിലൂടെ മുന്നോട്ടുപോയില്ലെങ്കില്‍ തിരിച്ചടികളുണ്ടാകുമെന്നും ചില നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

◾ മലപ്പുറം കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘടനത്തിന് ഒരുങ്ങി. ഒന്നാം ഘട്ട പദ്ധതികളുടെ ഉദ്ഘാടനം നാളെ വൈകീട്ട് നാലിന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ നിര്‍വ്വഹിക്കും. പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇടി മുഹമ്മദ് ബഷീര്‍ എംപി മുഖ്യാതിഥിയായിരിക്കും.

◾ കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയില്‍ ധനസഹായം നിഷേധിക്കുന്നതിനെതിരെ കേരളം നിയമപോരാട്ടത്തിലേക്ക്. പദ്ധതിയില്‍ ചേരില്ലെന്നും കോടതിയെ സമീപിക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. വിദ്യാര്‍ത്ഥി സംഘടനകളുമായി തിരുവനന്തപുരത്ത് ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ നിന്ന് ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി നേതാക്കള്‍ ഇറങ്ങിപ്പോയി. എസ്എഫ്ഐയും കെഎസ്യുവും എംഎസ്എഫും അടക്കമുള്ള സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു.

◾ രാജ്യം നടുങ്ങിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ അവശിഷ്ടങ്ങള്‍ പുഴയില്‍ നിന്ന് നീക്കാനുള്ള പദ്ധതിക്ക് ഭരണാനുമതി. മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ അവശിഷ്ടങ്ങള്‍ പുന്നപ്പുഴയില്‍ നിന്ന് നീക്കാനുള്ള പദ്ധതിക്കാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ഭരണാനുമതി നല്‍കിയത്. 195.5 കോടി രൂപയുടേതാണ് കരാര്‍. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല

◾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തികൊണ്ടുള്ള ശശി തരൂരിന്റെ നടപടിയില്‍ രൂക്ഷ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പാര്‍ട്ടി ലൈന്‍ മറികടക്കുന്നുവോയെന്ന് ഓരോ നേതാവും ആത്മപരിശോധന നടത്തണമെന്നും പറയുന്ന കാര്യങ്ങളില്‍ അവനവന് ബോധ്യമുണ്ടാകണമെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു.

◾ ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുതെന്ന് പറയാന്‍ ഇവിടെ ഭരിക്കുന്നത് താലിബാന്‍ അല്ലെന്ന് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. ദൈവങ്ങളുടെ പേര് ഒഴിവാക്കിയാല്‍ ഹിന്ദുവിന് പിന്നെന്ത് പേരാണുള്ളതെന്നും ദൈവങ്ങളുടെ പേര് സിനിമയില്‍ ഉപയോഗിക്കരുത് എന്നൊക്കെ പറയുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണെന്നും പ്രവീണ്‍ പറഞ്ഞു.

◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട 34 കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. ഹേമാ കമ്മറ്റിക്ക് മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ഇതിനാലാണ് അന്വേഷണം അവസാനിപ്പിക്കേണ്ടി വന്നതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

◾ പാലക്കാട് നാട്ടുകല്ലിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ പ്രതിഷേധം. പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലാണ് പ്രതിഷേധം നടന്നത്. സ്‌കൂള്‍ മാനേജ്മെന്റ് വിളിച്ച യോഗത്തിലും രക്ഷിതാക്കളുടെ പ്രതിഷേധമുണ്ടായി.

◾ പാലക്കാട് നാട്ടുകല്ലില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ മൂന്ന് അധ്യാപകരെയും പുറത്താക്കിയെന്ന് സ്‌കൂള്‍ മാനേജ്മെന്റ്. സംഭവത്തില്‍ പൊലീസ് നിയമനടപടി ഉടന്‍ സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി പ്രതിഷേധക്കാര്‍ അറിയിച്ചു.പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആശിര്‍നന്ദയുടെ ആത്മഹത്യയ്ക്ക് കാരണം സ്‌കൂളിലെ മാനസിക പീഡനമെന്നാണ് കുടുംബം ആരോപിച്ചത്.

◾ നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം. ആദിവാസി വിഭാഗത്തില്‍പെട്ട ബില്ലിയാണ് മരിച്ചത്. പുഴയില്‍ കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുകയും അതിശക്തമായ ഒഴുക്കുമായതിനാല്‍ പൊലീസിന് സ്ഥലത്തെത്താന്‍ സാധിച്ചിട്ടില്ല. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മരിച്ച ബില്ലിക്ക് 49 വയസെന്നാണ് വിവരം. കൂണ്‍ പറിക്കാന്‍ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.

◾ രാജ്യത്തെ മികച്ച പാസ്പോര്‍ട്ട് ഓഫീസിനുള്ള കേന്ദ്രസര്‍ക്കാര്‍ പുരസ്‌കാരം കോഴിക്കോട് റീജീയണല്‍ പാസ്പോര്‍ട്ട് ഓഫീസിന് ലഭിച്ചു. ദില്ലിയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം കേന്ദ്രവിദേശകാര്യസഹമന്ത്രി പാബിത്ര മാര്‍ഗരിറ്റയില്‍ നിന്ന് റീജീയണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ കെ അരുണ്‍ മോഹന്‍ ഐഐഎസ് ഏറ്റുവാങ്ങി.

◾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം ഹാംഗറിലേക്ക് മാറ്റും. എയര്‍ ഇന്ത്യയുടെ ഹാംഗറിലേക്കാകും അമേരിക്കന്‍ നിര്‍മിത എഫ്-35 മാറ്റുക. വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി പ്രത്യേകസംഘം യുകെയില്‍ നിന്ന് എത്തിയാലുടന്‍ വിമാനം ഹാംഗറിലേക്ക് മാറ്റുമെന്ന് ബ്രിട്ടീഷ് ഹൈ കമ്മീഷന്‍ വക്താവ് അറിയിച്ചു.

◾ ഹിമാചല്‍ പ്രദേശില്‍ ഒന്നിലധികം മേഘവിസ്ഫോടനം. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. കുളു ജില്ലയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുപേരെ കാണാതായി. മിന്നല്‍ പ്രളയത്തില്‍ നിരവധി വീടുകളും സ്‌കൂള്‍ കെട്ടിടങ്ങളും റോഡുകളും പാലങ്ങളുമടക്കം തകര്‍ന്നു. കുളുവില്‍ കാറുകളും ട്രക്കുകളും ഒഴുക്കില്‍പ്പെട്ടു. കുളുവിലെ ജീവന്‍ നള്ള, രെഹ്ല ബിഹാല്‍, ഷിലഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മേഘവിസ്ഫോടനമുണ്ടായത്.

◾ ശശി തരൂരിനെതിരെ നിലപാട് കടുപ്പിച്ചും പരിഹസിച്ചും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. തരൂരിന്റെ ഇംഗ്ലീഷ് തനിക്ക് മനസിലാകാത്തതുകൊണ്ട് മോദി സ്തുതിയുള്ള ലേഖനം വായിച്ചില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പരിഹസിച്ചു. ഹൈക്കമാന്‍ഡ് നിലപാട് കടുപ്പിക്കുമ്പോള്‍, പറക്കാന്‍ ആരോടും അനുവാദം ചോദിക്കരുതെന്നും ആകാശം ആരുടേതുമല്ലെന്നുമെഴുതിയ പക്ഷിയുടെ ചിത്രം സമൂഹമാധ്യമ പേജില്‍ പങ്ക് വച്ച് തരൂര്‍ ഒളിയമ്പെയ്തു.

◾ 2019ല്‍ നടന്ന ബാലാകോട്ട് വ്യോമാക്രമണത്തിനിടെ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക ഉദ്യോഗസ്ഥനായ മേജര്‍ മോയിസ് അബ്ബാസ് ഷാ പാകിസ്ഥാനി താലിബാന്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്റെ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിന്റെ ആറാം കമാന്‍ഡോ ബറ്റാലിയനിലെ സൈനികനാണ് മേജര്‍ സൈദ് മോയിസ്. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് അബ്ബാസ് ഷാ കൊല്ലപ്പെട്ടത്.

◾ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം നടക്കുന്ന അമര്‍നാഥ് തീര്‍ഥയാത്ര ആരംഭിക്കുന്നതിന് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി കാശ്മീര്‍ പോലീസ്. തീര്‍ത്ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പുവരുത്താന്‍ പല തലങ്ങളിലായി ക്രമപ്പെടുത്തിയ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് പോലീസ് മേധാവി അറിയിച്ചു.

◾ അമേരിക്കയമായും ഇന്ത്യയുമായും സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പണിപ്പുരയിലാണ് പാകിസ്ഥാനെന്ന് റിപ്പോര്‍ട്ട്. ചൈനയുടെ സഹായത്തോടെ അമേരിക്കയില്‍ വരെ എത്താന്‍ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പാകിസ്താന്‍ രഹസ്യമായി വികസിപ്പിക്കുന്നുവെന്നാണ് യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ സൈന്യത്തിന്റെ നട്ടെല്ലൊടിച്ച് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയാണ് പാകിസ്ഥാന്റെ നീക്കം.

◾ മോസ്‌കോ വിമാനത്താവളത്തിനുള്ളില്‍ ഗര്‍ഭിണിയായ അമ്മ പുഷ് ചെയര്‍ എടുക്കുന്നതിനിടെ ഒന്നര വയസ് മാത്രമുള്ള കുട്ടിയെ നിലത്തടിച്ച് കൊല്ലാന്‍ ശ്രമിച്ച് വിനോദസഞ്ചാരി. മോസ്‌കോയിലെ ഷെറെമെറ്റിയോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയോട്ടി തകരുകയും നട്ടെല്ലിന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സയിലുള്ള കുട്ടി കോമ അവസ്ഥയിലാണ്. യുദ്ധ ഭീഷണിയിലായ ഇറാനില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ വഴി റഷ്യയിലെത്തിയതായിരുന്നു കുട്ടിയും ഗര്‍ഭിണിയായ അമ്മയും. ബെലാറസില്‍ നിന്നുള്ള 31 വയസ്സുള്ള വ്ലാദിമിര്‍ വിറ്റ്കോവ് എന്ന വിനോദ സഞ്ചാരിയാണ് നിരവധി ആളുകള്‍ നോക്കിനില്‍ക്കെ അതിക്രൂരമായ ആക്രമണം നടത്തിയത്. വര്‍ഗീയ വിദ്വേഷവും ലഹരി പ്രയോഗവുമാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്നാണ് വിമാനത്താവള അധികൃതര്‍ വിശദമാക്കുന്നത്.

◾ ഇറാനിലെ ആണവ നിലയങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണത്തെ 1945ലെ രണ്ടാം ലോക മഹായുദ്ധ കാലത്ത് ഹിരോഷിമയും നാഗസാക്കിയിലുമുണ്ടായ ആണവ ബോംബാക്രമണവുമായി താരതമ്യം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ ഇത്തരമൊരു ആക്രമണമാണ് ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചതെന്നും നാറ്റോ ഉച്ചക്കോടിക്കിടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. അമേരിക്കന്‍ ആക്രമണം ഇറാന്റെ ആണവ പദ്ധതികളെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിച്ചുവെന്നും ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു.

◾ ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്. ആക്രമണത്തിന് മുന്‍പും ശേഷവുമുള്ള ഫൊര്‍ദൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ ആണവകേന്ദ്രങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യുഎസ് ആക്രമണത്തില്‍ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടെന്ന പ്രസിഡന്റ് ട്രംപിന്റെ അവകാശവാദങ്ങള്‍ ശരിവയ്ക്കും വിധത്തിലുള്ളതാണ് ദൃശ്യങ്ങള്‍.

◾ യുഎസ് ആക്രമണത്തില്‍ ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവയ്ക്ക് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചെന്ന് സ്ഥിരീകരിച്ച് ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബാഗെയി. നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ തയാറാകാഞ്ഞ ബാഗെയി, യുഎസ് ആക്രമണത്തില്‍ ആണവനിലയങ്ങള്‍ക്ക് കനത്ത നാശനഷ്ടങ്ങളുണ്ടായെന്നത് യാഥാര്‍ഥ്യമാണെന്ന് പറഞ്ഞു.

◾ ഇസ്രയേല്‍ ആക്രമണത്തില്‍ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ മേജര്‍ ജനറല്‍ അലി ഷാദെമാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന്‍. കഴിഞ്ഞയാഴ്ച നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റാണ് അലി ഷാദെമാനി മരിച്ചതെന്ന് ഇറാന്‍ ഇന്നലെ സ്ഥിരീകരിച്ചു. മേജര്‍ ജനറല്‍ അലി ഷാദെമാനിയെ വധിച്ചെന്ന് ജൂണ്‍ 17-ന് ഇസ്രയേല്‍ പ്രതിരോധസേന അവകാശപ്പെട്ടിരുന്നു. അതേസമയം, ജൂണ്‍ 13 മുതല്‍ 25 വരെ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ 627 പേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ചാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. 4870 പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

◾ റഷ്യ - യുക്രെയിന്‍ സംഘര്‍ഷത്തില്‍ യുക്രെയിനെ സഹായിക്കുന്നതിന് കൂടുതല്‍ പാട്രിയ്റ്റ് മിസൈലുകള്‍ നല്‍കുന്നത് പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ വൊളോഡിമിര്‍ സെലെന്‍സ്‌കി ആഗ്രഹിക്കുന്നുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനുമായി ഇതേ കുറിച്ച് എത്രയും വേഗം സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു. യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡൊണാള്‍ഡ് ട്രംപ്.

◾ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ജനപ്രീതിയില്‍ ജിയോ ഹോട്സ്റ്റാറിന് വന്‍ കുതിപ്പ്. ആഗോള ഒടിടി ഭീമന്‍ എന്നറിയപ്പെടുന്ന നെറ്റ്ഫ്‌ളിക്‌സിന് ഒപ്പം എത്തുന്ന നിലയിലേക്കാണ് ജിയോ ഹോട്സ്റ്റാറിന്റെ വളര്‍ച്ച. ജിയോ ഹോട്സ്റ്റാറിന്റെ സബ്‌സ്‌ക്രിപ്ഷന്‍ 30 (300 മില്യണ്‍) കോടി പിന്നിട്ടു. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 31.63 കോടി സബ്‌സ്‌ക്രൈബേഴ്‌സ് ആണ് നെറ്റ്ഫ്‌ളിക്‌സിനുള്ളത്. റിലയന്‍സ് നയിക്കുന്ന ജിയോസിനിമയും ഡിസ്‌നി+ഹോട്ട്സ്റ്റാറും ലയിച്ചതോടെയാണ് കണക്കുകളില്‍ വലിയ മുന്നേറ്റം നടത്താന്‍ ഹോട്സ്റ്റാറിന് ആയത്. ഐപിഎല്‍ 2025 സീസണ്‍ ലൈവ് സ്ട്രീമിങ്ങ് നടത്തിയ സമയത്ത് ജിയോ ഹോട്സ്റ്റാര്‍ സബ്സ്‌ക്രിപ്ഷന്‍ വന്‍ ഉയര്‍ച്ച നേടി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം ജിയോ ഹോട്സ്റ്റാറിന് 5 കോടി വരിക്കാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ സീസണ്‍ പൂര്‍ത്തിയാകുമ്പോള്‍ ഇത് മുപ്പത് കോടിയില്‍ എത്തിനില്‍ക്കുകയാണ്. പരസ്യ, സബ്സ്‌ക്രിപ്ഷന്‍ കണക്കുകള്‍ പ്രകാരം ഇത്തവണത്തെ ഐപിഎല്‍ ടൂര്‍ണമെന്റ് കാലം ജിയോ ഹോട്സ്റ്റാറിന് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന വരുമാനം നല്‍കി.

◾ രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'കൂലി'യിലെ ആദ്യ വീഡിയോ സോങ് റിലീസ് ചെയ്തു. 'ചികിട്ടു' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അനിരുദ്ധ് സംഗീതം ഒരുക്കിയ ഗാനത്തില്‍ അദ്ദേഹം തന്നെയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനിരുദ്ധിന്റെ മാസ് ഗെറ്റപ്പിനൊപ്പം നടന്‍ ടി രാജേന്ദറും കൊറിയോഗ്രാഫര്‍ സാന്റി മാസ്റ്ററും എത്തുന്നുണ്ട്. ടി രാജേന്ദര്‍, അറിവ്, അനിരുദ്ധ് രവിചന്ദര്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അറിവ് ആണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. ഓഗസ്റ്റ് 14ന് രജനികാന്ത് ചിത്രം പ്രദര്‍ശനത്തിന് എത്തും. രജനികാന്തിനൊപ്പം നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍, റീബ മോണിക്ക ജോണ്‍, ജൂനിയര്‍ എംജിആര്‍, മോനിഷ ബ്ലെസി, കാളി വെങ്കട്ട് എന്നിവര്‍ അഭിനയിക്കുന്നുണ്ട്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന കൂലിയുടെ ബജറ്റ് 350 കോടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ ഏറെ പ്രതീക്ഷകളുമായാണ് കമല്‍ ഹാസനും മണിരത്‌നവും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച 'തഗ് ലൈഫ്' തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ സിനിമയ്ക്ക് തിയേറ്ററുകളില്‍ നിന്നും പ്രതീക്ഷിച്ച അത്ര പ്രതികരണം ലഭിച്ചില്ല. ബോക്സ് ഓഫീസിലും സിനിമ വലിയ രീതിയില്‍ ഉയര്‍ന്നില്ല. ഇപ്പോഴിതാ പറഞ്ഞതിലും നേരത്തെ ഒടിടിയില്‍ എത്താന്‍ ഒരുങ്ങുകയാണ് ചിത്രം. പറഞ്ഞ സമയത്തിനും മുന്‍പേയുള്ള റിലീസിനെത്തുടര്‍ന്ന് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് തുക വെട്ടികുറച്ചെന്നാണ് പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ 130 കോടിക്കായിരുന്നു സിനിമയുടെ റൈറ്റ്സ് നെറ്റ്ഫ്ലിക്സിന് വിറ്റത്. എന്നാല്‍ ഇപ്പോള്‍ അത് 110 കോടിയായി കുറച്ചെന്നാണ് റിപ്പോര്‍ട്ട്. നോര്‍ത്തില്‍ നാഷണല്‍ മള്‍ട്ടിപ്ലെക്സ് ചെയിനുകള്‍ തഗ് ലൈഫ് നിര്‍മാതാക്കള്‍ക്ക് ഫൈനും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നോര്‍ത്തില്‍ തമിഴ് ചിത്രങ്ങള്‍ മള്‍ട്ടിപ്ലെക്സുകളില്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ തിയേറ്റര്‍ റിലീസും ഒടിടി സ്ട്രീമിങ്ങിനുമിടയില്‍ കുറഞ്ഞത് എട്ട് ആഴ്ചത്തെ ഇടവേളയെങ്കിലും വേണം. ഇതോടെ 25 ലക്ഷത്തിന്റെ ഫൈന്‍ ആണ് തഗ് ലൈഫിന് ലഭിച്ചിരിക്കുന്നത്.

◾ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇലോണ്‍ മസ്‌കിന്റെ മറ്റൊരു സ്വപ്ന പദ്ധതിയായ ടെസ്ല റോബോടാക്‌സിക്ക് തുടക്കമായി. ടെക്‌സസിലെ ഒസ്റ്റിനിലാണ് ഔദ്യോഗികമായ റോബോ ടാക്‌സി സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. പൈലറ്റ് പദ്ധതിയെന്ന രീതിയില്‍ കുറച്ച് മോഡല്‍ വൈ വാഹനങ്ങളില്‍ നിശ്ചിത പരിധിയില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായാണ് റോബോ ടാക്‌സി യാത്ര ആസ്വദിക്കാനാവുക. ഡ്രൈവറില്ലാതെ സാങ്കേതികവിദ്യയുടെ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന റോബോടാക്‌സികള്‍ക്ക് താരതമ്യേന കുറഞ്ഞ നിരക്കാണെന്നതും വലിയൊരു വിഭാഗത്തെ റോബോടാക്‌സിയിലേക്ക് ആകര്‍ഷിക്കുന്നു. ടെസ്ല റോബോടാക്‌സി സേവനങ്ങള്‍ വൈകാതെ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അപ്പോള്‍ മുതല്‍ റോബോടാക്‌സി ആപ്പ് വഴി റൈഡ് ബുക്ക് ചെയ്യാനാവും. മറ്റേതൊരു ടാക്‌സി സര്‍വീസും പോലെ പോകേണ്ട സ്ഥലം അറിയിച്ചശേഷം നിങ്ങള്‍ക്ക് യാത്രാക്കൂലിയും എപ്പോള്‍ റോബോടാക്‌സി നിങ്ങള്‍ക്കരികിലേക്കെത്തുമെന്നും അറിയാനാവും.

◾ ഉത്രം നക്ഷത്രത്തില്‍ ദേവകുലത്തില്‍ ജനിച്ച പുരുഷന്‍ സംവാദ് പത്മനാഭ ശേഷാദ്രി... ഇരുപത്തിയെട്ട് വയസ്സിനുശേഷം അവന്റെ ജീവിതത്തിന്റെ ഗതിവിഗതികള്‍ മാറിമറിയുന്നു.... ജവടകാണ്ട് ദേവനും കര്‍മ്മംകൊണ്ട് വസൂരനുമായ അവന്‍ താജഗവദത്തന്റെയും ഗജിനന്റെയും പിന്‍ഗാമിയായി, താന്ത്രികവിദ്യകളില്‍ അഗ്രഗണ്യനായി ഈ പ്രപഞ്ചം കൈപ്പിടിയിലൊതുക്കാന്‍ ഇറങ്ങിത്തിരിക്കുന്നു. അകലെയെവിടെയോ അഥര്‍വ്വജ്ഞന്ത്രങ്ങളുടെ നീലുകള്‍... തലകീഴായി പ്രതിഷ്ഠിച്ചിരിക്കുന്ന അനേകം കുരിശുകള്‍... ശിരസ്സറുത്തുമാറ്റപ്പെട്ട നാഗഗന്ധര്‍വന്റെ കബന്ധം... നരബലിയും ദുര്‍മന്ത്രവാദവുമൊക്കെയായി അധര്‍മ്മത്തിന്റെ ഇരുണ്ട ശക്തികള്‍ അഥര്‍വ്വ്യയജ്ഞങ്ങളിലൂടെ കളംനിറഞ്ഞാടുമ്പോള്‍ ധര്‍മ്മസംസ്ഥാപനത്തിനായി പിറവിയെടുത്തവര്‍ ഒത്തുചേരുന്നു. അത്യന്തം ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ നോവല്‍. 'ആഗ്നേയം'. ബിനു പ്രസന്നന്‍. ഡിസി ബുക്സ്. വില 299 രൂപ.

◾ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് മുട്ട. ഒരു മുട്ടയില്‍ ഏകദേശം 6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. മുട്ടയെക്കാള്‍ പ്രോട്ടീന്‍ അടങ്ങിയ ചില വെജിറ്റേറിയന്‍ ഭക്ഷണങ്ങളെ പരിചയപ്പെടാം. 100 ഗ്രാം മുരിങ്ങയിലയില്‍ നിന്നും 9 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. കൂടാതെ ഇവയില്‍ അയേണ്‍, കാത്സ്യം, ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഒരു കപ്പ് വേവിച്ച ചീരയില്‍ നിന്നും 5 മുതല്‍ 6 ഗ്രാം വരെ പ്രോട്ടീന്‍ ലഭിക്കും. കൂടാതെ ഇവയില്‍ കാത്സ്യം, അയേണ്‍, വിറ്റാമിനുകളായ എ, സി, കെ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം വെള്ളക്കടലയില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം വേവിച്ച ചെറുപയറില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. മത്തങ്ങാ വിത്തുകളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം മത്തങ്ങാ വിത്തില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ടയെക്കാള്‍ പ്രോട്ടീന്‍ മത്തങ്ങാ വിത്തില്‍ നിന്നും ലഭിക്കുന്നതാണ്. 100 ഗ്രാം ബദാമില്‍ 22 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ബദാം ആരോഗ്യത്തിന് ഏറെ നല്ലതാണ്. നിലക്കടലയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം നിലക്കടലയില്‍ 26 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍