ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ പങ്കുചേർന്ന് അമേരിക്ക; ഇറാൻ്റെ പ്രധാന മൂന്ന് ആണവകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം
ഇറാനിലെ നമ്മുടെ വളരെ വിജയകരമായ സൈനിക നടപടിയെക്കുറിച്ച് രാത്രി 10:00 മണിക്ക് ഞാൻവൈറ്റ് ഹൗസിൽ രാജ്യത്തെ അഭിസംബോധന ചെയ്യും. ഇത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയ്ക്കും ഇസ്രയേലിനും ലോകത്തിനും ഒരു ചരിത്ര നിമിഷമാണ്. ഈ യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഇപ്പോൾ സമ്മതിക്കണം. നന്ദി' എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഇതിനിടെ 'ഫോർദോ പോയി' എന്ന നിലയിൽ ഒരു പോസ്റ്റും ട്രംപ് ഷെയർ ചെയ്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനിടെ ആക്രമണത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ സംസാരിച്ചുവെന്ന് രണ്ട് വൈറ്റ്ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
'നദാൻസും ഫോർദോയും ഇസ്ഫഹാനും ഉൾപ്പെടെ ഇറാനിലെ മൂന്ന് പ്രധാന ആണവനിലയങ്ങൾ വിജയകരമായി ആക്രമിച്ചു. എല്ലാ വിമാനങ്ങളും ഇറാൻ്റെ വ്യോമപാതയിൽ നിന്നും പുറത്ത് കടന്നു. വിമാനത്തിലെ മുഴുവൻ പേലോഡുകളും ഫോർദോയിൽ പ്രയോഗിച്ചു. എല്ലാ വിമാനങ്ങളും സുരക്ഷിതമായി തിരിച്ചെത്തി. അമേരിക്കയുടെ വീര സൈനികർക്ക് അഭിനന്ദനങ്ങൾ. ലോകത്ത് ഒരു സൈന്യത്തിനും ഇത് ചെയ്യാൻ കഴിയില്ല. ഇനി ഇത് സമാധാനത്തിൻ്റെ സമയമാണ്. ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തിയതിന് നന്ദി' എന്നും ട്രംപ് എക്സ് പോസ്റ്റിൽ കുറിച്ചു.
ഇറാനിലെ നതാൻസ്, ഇസ്ഫഹാൻ, ഫോർദോ ആണകേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണം ഇറാൻ സ്ഥിരീകരിച്ചു. ഇസ്ഫഹാനിലെ സുരക്ഷാ വിഭാഗത്തിൻ്റെ ഡെപ്യൂട്ടി ഗവർണർ അക്ബർ സലേഹി നതാൻസിലും ഇസ്ഫഹാനിലും നടന്ന ആക്രമണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. നദാൻസിലും ഇസ്ഫഹാനിലും നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടെന്നും നദാൻസിലെയും ഇസ്ഫഹാനിലെയും ആണവ കേന്ദ്രങ്ങൾക്ക് സമീപം ആക്രമണം നടന്നെന്ന് തന്നെയാണ് അക്ബർ സലേഹി സ്ഥിരീകരിക്കുന്നത്. ഇതിനിടെ ആക്രമണം നടന്ന ആണവകേന്ദ്രങ്ങളിൽ നിന്നുള്ള സാധന സാമഗ്രികൾ നേരത്തെ തന്നെ മാറ്റിയിരുന്നുവെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.
ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് മുമ്പായി അമേരിക്കൻ പ്രസിഡൻ്റ് യു എസ് കോൺഗ്രസിൻ്റെ അനുമതി തേടിയിരുന്നില്ലെന്നാണ് റിപ്പോർട്ട്. യുദ്ധം പ്രഖ്യാപിക്കാനും ഔദ്യോഗിക സൈനിക നീക്കം നടത്തുന്നതിനും യു എസ് കോൺഗ്രസിനാണ് അമേരിക്കൻ ഭരണഘടന അധികാരം നൽകിയിരിക്കുന്നത്. ഇതിനിടെ ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിനെ എതിർത്തും അനുകൂലിച്ചും അമേരിക്കൻ സെനറ്റർമാർ രംഗത്ത് വന്നിട്ടുണ്ട്. ഇറാനിൽ ട്രംപ് നടത്തിയ ആക്രമണം അമേരിക്കയെ അവസാനിക്കാത്ത നരകതുല്യമായ യുദ്ധത്തിലേയ്ക്ക് വലിച്ചിഴയ്ക്കുമെന്ന് യു എസ് കോൺഗ്രസിലെ ഡെമോക്രാറ്റിക് സെനറ്റർ സാറാ ജേക്കബ് വിമർശിച്ചു. ആക്രമണം ഭരണഘടനാപരമല്ലെന്ന പ്രതികരണവുമായി റിപ്പബ്ലിക്കൻ സെനറ്റർ തോമസ് മാസി രംഗത്ത് വന്നിട്ടുണ്ട്. ട്രംപ് എടുത്തത് ഉചിതമായ തീരുമാനമാണെന്നും ഇറാൻ ഭരണകൂടം ഇത് അർഹിച്ചിരുന്നുവെന്നുമാണ് സെനറ്റർ ലിൻഡ്സി ഗ്രഹാം അഭിപ്രായപ്പെട്ടത്. റിപ്പബ്ലിക്കൻ സെനറ്റർ റോജർ വിക്കറും ട്രംപിൻ്റെ നീക്കത്തെ പ്രകീർത്തിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍