ഗുണ്ടകളെ ഒതുക്കിയ കമ്മീഷണറുടെ പേര് റോഡിന് നൽകി നാട്ടുകാർ; സംഭവം തൃശൂരിൽ
കഴിഞ്ഞ ദിവസം സ്ഥലത്ത് പൊലീസും ഗുണ്ടകളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഗുണ്ടകളെ അമർച്ച ചെയ്ത സംഭവത്തിലാണ് കമ്മീഷണറുടെ പേരിൽ ബോർഡ് വച്ചത് എന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് തൃശൂർ നെല്ലങ്കരയിൽ ഇളങ്കോ നഗർ എന്ന പേരിൽ ബോർഡ് പ്രത്യക്ഷപ്പെട്ടത്. കോർപ്പറേഷന്റെയോ പൊലീസിന്റെയോ അനുമതിയില്ലാതെയാണ് നാട്ടുകാർ ബോർഡ് സ്ഥാപിച്ചത്.
വിവരം അറിഞ്ഞ മണ്ണുത്തി പൊലീസ് രാത്രിയിൽ തന്നെ ബോർഡ് എടുത്തു മാറ്റി. ദിവസങ്ങൾക്ക് മുൻപാണ് തൃശൂർ നെല്ലങ്കരയിൽ പൊലീസിന് നേരെ ഗുണ്ട ആക്രമണം നടന്നത്. നെല്ലങ്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ പുലർച്ചെ നടന്ന ബർത്ത് ഡേ പാർട്ടി ആഘോഷത്തിനിടെ ഗുണ്ടകൾ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. ഇതോടെ ഇ കൂട്ടത്തിൽ ഒരാളുടെ അമ്മയാണ് വിവരം പൊലീസിനെ അറിയിച്ചത്.
പൊലീസ് എത്തിയതോടെ ഗുണ്ടകൾ പൊലീസിന് നേരെ തിരിഞ്ഞു. ആക്രമണത്തിൽ മൂന്ന് പൊലീസ് ജീപ്പുകൾ തകർക്കുകയും, പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കൊലക്കേസ് പ്രതി ഉൾപ്പെടെയുള്ള ആറംഗ ഗുണ്ടാസംഘത്തെ തൃശൂർ സിറ്റി പൊലീസ് സംഭവസ്ഥലത്തു നിന്നു തന്നെ ബലപ്രയോഗത്തിലൂടെ പിടികൂടിയിരുന്നു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പൊലീസ് നടപടിയിൽ വലിയ കൈയ്യടിയാണ് കമ്മീഷണർക്ക് ഉൾപ്പെടെ ലഭിച്ചത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം സംഭവം നടന്ന നെല്ലങ്കരയിൽ കമ്മീഷണർ ഇളങ്കോയുടെ പേരിൽ ബോർഡ് വച്ചത്.
അതേസമയം, നെല്ലങ്കരയിൽ റോഡിൻ്റെ പേര് തന്റെ പേരിലേക്ക് മാറ്റി എന്നറിഞ്ഞപ്പോൾ തന്നെ ബോർഡ് നീക്കം ചെയ്യാൻ പറഞ്ഞു. പേരിനു വേണ്ടിയും കൈയ്യടിക്കുവേണ്ടിയും പ്രവർത്തിക്കുന്ന ജോലിയല്ല പൊലീസിന്റേത് എന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍