മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: നിയമനടപടികൾ പൂര്‍ത്തിയായി; വീടുകളുടെ നിർമാണം നാളെ ആരംഭിക്കുമെന്ന് മുസ്‌ലിം ലീഗ്

എങ്ങുമെത്താതെ മുസ്‌ലിം ലീഗിന്റെ വയനാട് പുനരധിവാസ പദ്ധതി; സർക്കാർ മനഃപൂർവ്വം മുടക്കുന്നതെന്ന് ലീഗിന്റെ ആരോപണം

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച വയനാട് പുനരധിവാസ പദ്ധതി എങ്ങുമെത്തിയില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് അര്‍ഹരെ കണ്ടെത്തി വീട് നിര്‍മിച്ച് നല്‍കുമെന്നായിരുന്നു ലീഗ് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ലക്ഷ്യസ്ഥാനത്തേയ്ക്ക് അടുക്കുമ്പോഴും ലീഗിന്റെ പ്രഖ്യാപനം എങ്ങുമെത്തിയില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ മനഃപൂര്‍വ്വം പദ്ധതിക്ക് തടയിടുകയാണെന്നായിരുന്നു മുസ്‌ലിം ലീഗ് പറഞ്ഞത്. നിയമനടപടികള്‍ക്കൊടുവിലാണ് പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് മുസ്‌ലിം ലീഗ് കടന്നിരിക്കുന്നത്.

മേപ്പാടി വെള്ളിത്തോടായിരുന്നു മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പുനരധിവാസത്തിനായി ലീഗ് പത്തര ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. സര്‍ക്കാര്‍ മാതൃകയില്‍ ആയിരം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ വീട് നിര്‍മിക്കുമെന്നായിരുന്നു ലീഗ് അറിയിച്ചിരുന്നത്. വീടുകള്‍ക്കൊപ്പം ഒരു കമ്മ്യൂണിറ്റി സെന്റര്‍ പാര്‍ക്ക് ഉണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു. പ്രധാന റോഡിനോട് ചേര്‍ന്നായിരുന്നു ഭവന സമുച്ചയം. വീടുകളിലേക്ക് റോഡ്, കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങളുണ്ടാകുമെന്നും ലീഗ് പറഞ്ഞിരുന്നു. ഇതിനായി അപേക്ഷ ക്ഷണിച്ച് 105 ഗുണഭോക്താക്കളെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനിടെ പുനരധിവാസ പദ്ധതിക്ക് എതിരായി റവന്യു വകുപ്പിന്റെ നോട്ടീസ് വന്നു. ഇതോടെ ലീഗ് നേതൃത്വം നിയമനടപടി സ്വീകരിക്കുകയായിരുന്നു.

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിനെതിരെ വിമര്‍ശനവുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍ രംഗത്തെത്തിയിരുന്നു. വയനാട് പുനരധിവാസത്തിന്റെ പേരില്‍ ലീഗ് നേതാക്കള്‍ വ്യാപക സാമ്പത്തിക ക്രമക്കേട് നടത്തിയെന്നായിരുന്നു ജലീലിന്റെ ആരോപണം. പൊതുജനങ്ങളില്‍ നിന്ന് ഇത്തരത്തില്‍ നാല്‍പത് കോടിയോളം സ്വരൂപിച്ചുവെന്നും എന്നാല്‍ പുനരധിവാസം എങ്ങുമെത്തിയില്ലെന്നും ജലീല്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന് കിട്ടേണ്ട പണം അവനവന്റെ പോക്കറ്റിലാക്കാനുള്ള ലീഗ് നേതാക്കളുടെ ശ്രമം നടക്കില്ലെന്നും ജലീല്‍ പറഞ്ഞിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍