പ്രഭാത വാർത്തകൾ
ബഹിരാകാശ നിലയത്തിൽനിന്നും ക്രൂ 11 സംഘം ഭൂമിയിലേക്ക് തിരിച്ചു*
കാലിഫോർണിയ: ബഹിരാകാശ നിലയത്തിൽനിന്നും ആരോഗ്യപ്രശ്നം നേരിടുന്ന സഞ്ചാരിയുമായി നാസയുടെ ക്രൂ 11 സംഘം ഭൂമിയിലേക്ക് തിരിച്ചു. പുലർച്ചെ നാലോടെയാണ് അണ്‍ഡോക്കിംഗ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഓസ്ട്രേലിയയ്ക്ക് മുകളിൽവച്ചായിരുന്നു അണ്‍ഡോക്കിംഗ്.
ഭൂമിയിലേക്ക് പത്തര മണിക്കൂർ യാത്രയ്ക്കുശേഷം ഉച്ചയ്ക്ക് 2.11ന് പേടകം കടലിൽ ഇറങ്ങും. കാലിഫോർണിയയുടെ തീരത്തോട് ചേർന്നാണ് പേകടം കടലിൽ ഇറങ്ങുക. പ്രത്യേക ബോട്ടുപയോഗിച്ച് പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി പുറത്തെടുക്കും.
ഫെബ്രുവരിയിൽ മടങ്ങേണ്ടിയിരുന്ന നാലംഗ സംഘത്തിൽ ഒരാൾക്ക് ആരോഗ്യപ്രശ്നം നേരിട്ടതോടെയാണ് ദൗത്യം വെട്ടിച്ചുരുക്കി മടങ്ങുന്നത്. നാസയുടെ സെന കാർഡ്മാനും മൈക്ക് ഫിൻകെയും, ജാക്സയുടെ കിമിയ യുയിയും പിന്നെ റോസ്കോസ്മോസിന്റെ ഒലെഗ് പ്ലാറ്റനോവും അടങ്ങുന്നതാണ് ക്രൂ 11 സംഘം. ഇതിൽ നാസയുടെ സഞ്ചാരിക്കാണ് ആരോഗ്യപ്രശ്നമുള്ളത്. എന്താണ് പ്രശ്നമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി വെളിപ്പെടുത്തില്ല.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്നം കാരണം ദൗത്യം വെട്ടിച്ചുരുക്കുന്നതും മടക്കയാത്ര നേരത്തേയാക്കുന്നതും.
*വേദിയിൽ വിരിഞ്ഞതു ശബ്ദവിസ്മയം;പവിഴമല്ലി ഹൗസ്ഫുൾ*
തൃശൂർ: ടൗൺഹാളിലെ പവിഴമല്ലി വേദിയിൽ മിമിക്രി മത്സരം തുടങ്ങിയപ്പോൾ പൂരനഗരി കണ്ടത് ഒരു പക്കാ സിനിമാകൊട്ടക പ്രതീതി. എച്ച്എസ്എസ് വിഭാഗം മിമിക്രി മത്സരം കാണാൻ കാണികൾ ഇരച്ചെത്തിയതോടെ ഹാൾ ഹൗസ്ഫുൾ!
ആൺകുട്ടികളുടെ മത്സരം പതിവുശബ്ദാനുകരണത്തോടെയാണ് തുടങ്ങിയതെങ്കിലും വേദി പെട്ടെന്നാണ് ട്രെൻഡിംഗ് ഡയലോഗുകളിലേക്കും ബിജിഎമ്മുകളിലേക്കും ട്രാക്ക് മാറ്റിയത്. അവതരണരീതികൊണ്ടും ശബ്ദവിസ്മയങ്ങൾകൊണ്ടും സദസിനെ ഞെട്ടിച്ചതു മിമിക്രി കലാകാരികൾ ആയിരുന്നു.
*എ ഗ്രേഡ് തിളക്കം*
ആൺകുട്ടികളിൽ മത്സരിച്ച 14 പേരിൽ 11 പേരും പെൺകുട്ടികളിൽ മത്സരിച്ച 15 ൽ 12 പേരും എ ഗ്രേഡ് തിളക്കവുമായാണ് മടങ്ങിയത്. പുതിയ പ്രമേയങ്ങൾ ഏറെ എത്തിയെങ്കിലും അവതരണത്തിലെ പിഴവുകളും ശബ്ദാനുകരണത്തിലെ പാളിച്ചകളും വിധികർത്താവായ മിമിക്രിതാരം സാജു കൊടിയൻ ചൂണ്ടിക്കാട്ടി.
*അച്ഛന്റെ വഴിയേ മകനും; മൈക്കിനുമുന്നിൽ വിറച്ച ബാല്യം,*
*ഇന്ന് മിമിക്രിയുടെ സുൽത്താൻ*
തൃശൂർ: എൽകെജിയിൽ പഠിക്കുമ്പോൾ മൈക്കിനു മുന്നിൽ പകച്ചുനിന്ന് കരഞ്ഞോടിയ ആ കൊച്ചുപയ്യനല്ല ഇന്നു നിഷാൻ മുഹമദ്. ഇന്നവൻ മൈക്കിനുമുന്നിൽ നിന്നാൽ സദസ് ഒന്നടങ്കം നിശബ്ദമാകും. പിന്നാലെ ശബ്ദവിസ്മയങ്ങളുടെ മാലപ്പടക്കത്തിനു തിരികൊളുത്തും. സംസ്ഥാന സ്കൂൾ മിമിക്രി വേദിയിൽ തുടർച്ചയായ നാലാംതവണയും എ ഗ്രേഡ് തിളക്കത്തിലാണ് കോഴിക്കോട് പാലോറ എച്ച്എസ്എസിലെ ഈ പ്ലസ് വൺ വിദ്യാർഥി.
കോഴിക്കോടുനിന്ന് തൃശൂരിലെ കലോത്സവനഗരിയിലേക്കുള്ള ഒരു വ്ലോഗറുടെ യാത്രയായിരുന്നു നിഷാന്റെ പ്രമേയം. നെഞ്ചിടിപ്പേറ്റുന്ന കാന്താര ബിജിഎമ്മും മനസുനിറയ്ക്കുന്ന താരാട്ടുപാട്ടും പക്ഷിമൃഗാദികളുടെ ശബ്ദങ്ങളും സമന്വയിപ്പിച്ച പ്രകടനം സദസിനെ വിസ്മയിപ്പിച്ചു.
മിമിക്രി താരം ഫൈസൽ ഉളിയേരിയുടെയും തസ്നിയുടെയും മകനായ നിഷാൻ, പാരമ്പര്യമായി ലഭിച്ച കലാവാസനയെ പുത്തൻ ട്രെൻഡുകളുമായി ചേർത്തുവച്ചാണ് വേദി കീഴടക്കിയത്. പരിശീലനത്തിനായി പ്രത്യേക സമയം ചെലവിടാറില്ലെന്നും ഒഴിവുവേളകൾ അതിനായി ഉപയോഗിക്കുമെന്നും സിനിമയാണ് തന്റെ ലക്ഷ്യമെന്നും നിഷാൻ കൂട്ടിച്ചേർത്തു.
*ചിരിയില്ല, കരയിപ്പിച്ച് എയ്ഞ്ചൽ*
തൃശൂർ: ചിരിയുടെ മാലപ്പടക്കം പ്രതീക്ഷിച്ചെത്തിയ കാണികൾക്കുമുന്നിൽ ഇക്കുറി മിമിക്രി വേദി നോവിന്റെ കനലായി. എച്ച്എസ്എസ് വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടൽദുരന്തവും ഗാസയിലെ യുദ്ധഭീതിയുമെല്ലാം ശബ്ദങ്ങളായി പുനർജനിച്ചപ്പോൾ സദസ് ഞെട്ടലോടെയാണ് അതു കേട്ടിരുന്നത്.
ഉരുൾപൊട്ടലിൽ ഉറ്റവരെത്തേടി അലയുന്ന റിങ്കു എന്ന നായയുടെ ദയനീയാവസ്ഥ ഉൾപ്പെടെ ശബ്ദം കൊണ്ട് ആവിഷ്കരിച്ചതു കോഴിക്കോട് മേമുണ്ട എച്ച്എസ്എസിലെ എയ്ഞ്ചൽ ബി. ദീഷ്. മിമിക്രി ആർട്ടിസ്റ്റ് ഷൈജു പേരാമ്പ്രയുടെ ശിക്ഷണത്തിൽ എത്തിയ എയ്ഞ്ചൽ ചൂരൽമലയിൽനിന്ന് ഗാസയിലെ യുദ്ധമുഖത്തേക്കുള്ള യാത്രയാണ് വേദിയിൽ പകർത്തി എ ഗ്രേഡ് നേടിയത്.
അപ്പീലിലൂടെ മത്സരത്തിനെത്തിയ കോഴിക്കോട് നടുവണ്ണൂർ ജിഎച്ച്എസ്എസിലെ എസ്.ആർ. ശ്രീനഹയും ഗാസയിലെയും പലസ്തീനിലെയും ദുരിതജീവിതം ശബ്ദങ്ങളായി വേദിയിലെത്തിച്ച് എ ഗ്രേഡ് സ്വന്തമാക്കി. ഷൈജു അട്ടപ്പാടിക്കുകീഴിൽ മൂന്നുമാസംമാത്രം പരിശീലനം നടത്തിയാണ് ശ്രീനഹ മിന്നുംപ്രകടനം കാഴ്ചവച്ചത്.
*ഒറ്റയ്ക്കു വഴിവെട്ടി വന്നവനാ... പേര് ആൽവിൻ*
തൃശൂർ: ഒറ്റയ്ക്കു വഴിവെട്ടി വന്നവനാ...എന്ന നിവിൻ പോളി സിനിമയിലെ മാസ് ഡയലോഗ് തന്റെ ജീവിതത്തിൽ പകർത്തിയിരിക്കുകയാണ് മതിലകം സെന്റ് ജോസഫ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥി ആൽവിൻ ആന്റണി.
ഗുരുക്കന്മാരുടെ ശിക്ഷണമില്ലാതെ, സ്വന്തം പരിശ്രമത്തിലൂടെ മിമിക്രി പഠിച്ചെടുത്ത ഈ മിടുക്കൻ സംസ്ഥാന കലോത്സവത്തിലെ കന്നിയങ്കത്തിൽതന്നെ എ ഗ്രേഡ് സ്വന്തമാക്കി. ആസിഫ് അലിയും നസ്ലിനും ലാലും റിയാസ് ഖാനും ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ താരങ്ങളുടെ വൈറലായ ഡയലോഗുകൾ വേദിയിൽ നിറഞ്ഞാടിയപ്പോൾ സദസ് കൈയടികളോടെ വരവേറ്റു.
ബയോ സയൻസ് വിദ്യാർഥിയായ ആൽവിൻ ചിത്രരചനയിലും മുന്‍പേ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമാ സംവിധായകൻ ജിനോ ലോനയുടെയും മീരയുടെയും മകനായ ആൽവിൻ, തനിക്കു ചുറ്റുമുള്ള ശബ്ദങ്ങളെയും സിനിമയെയും നിരീക്ഷിച്ചാണ് മിമിക്രിയുടെ ലോകത്തേക്ക് എത്തിയത്.
*പദ്യോച്ചാരണത്തിൽ വേറിട്ട ശബ്ദമായി സേറ; സ്വന്തം കവിതചൊല്ലി എ ഗ്രേഡ്*
തൃശൂർ: സ്കൂൾ കലോത്സവവേദിയിലെ പദ്യോച്ചാരണമത്സരങ്ങളിൽ സാധാരണ കേൾക്കാറുള്ളതു ഷേക്സ്പിയറോ വേർഡ്സ്വർത്തോ ആണ്.
എന്നാൽ സെന്റ് ക്ലെയേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ വേദിയിൽ ഇത്തവണ മുഴങ്ങിക്കേട്ടതു നീതിക്കുവേണ്ടിയുള്ള ഒരു കൗമാരക്കാരിയുടെ രോഷമായിരുന്നു.
കൊൽക്കത്തയിൽ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ ഓർമകൾക്കുമുന്നിൽ സ്വന്തം വരികൾകൊണ്ട് പ്രണാമമർപ്പിച്ചാണ് സേറ റോസ് ജോസഫ് ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് പദ്യോച്ചാരണത്തിൽ എ ഗ്രേഡ് സ്വന്തമാക്കിയത്.
മറ്റു മത്സരാർഥികൾ പ്രമുഖകവികളുടെ രചനകൾ ആലപിച്ചപ്പോൾ, സേറ തെരഞ്ഞെടുത്തതു താൻതന്നെ രചിച്ച "കസാൻഡ്രാസ് കഴ്സ്' എന്ന കവിതയായിരുന്നു. സമൂഹത്തിലെ അനീതികൾക്കെതിരേ വിരൽചൂണ്ടുന്ന വരികൾ വിധികർത്താക്കളുടെയും കാണികളുടെയും ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റി. സെന്റ് ക്ലെയേഴ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ സേറയ്ക്കു സ്വന്തം സ്കൂൾതന്നെ മൽസരവേദിയായി എന്നതും ഏറെ ശ്രദ്ധേയമായി.
*മാപ്പിളപ്പാട്ടിനോടിഷ്ടം കൂടിയ വൈഗയെ തേടി എ ഗ്രേഡ്*
തൃശൂർ: മാപ്പിളപ്പാട്ടിന്റെ മൊഞ്ചിനോട് ഇഷ്ടം ഏറെയാണ് വൈഗയ്ക്ക്. ശാസ്ത്രീയസംഗീതത്തോട് പെരുത്തിഷ്ടമാണേലും മാപ്പിളപ്പാട്ടിൽമാത്രം മത്സരിച്ചാൽ മതിയെന്നായിരുന്നു തീരുമാനം.
ആ തീരുമാനം വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് എട്ടാം ക്ലാസുകാരി വൈഗ സുരേഷ് സംസ്ഥാന കലോത്സവത്തിലെ കന്നി എ ഗ്രേഡുമായി മടങ്ങുന്നത്. മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിലെ വിദ്യാർഥിയാണ്.
നാലുവർഷമായി ഭരണിക്കാവ് അജയകുമാറിനുകീഴിൽ സംഗീതം അഭ്യസിക്കുന്നു. ചെന്നിത്തല കാരാഴ്മ മണലിൽ കുളങ്ങര വീട്ടിൽ മൊബൈൽ ഫോൺ ടെക്നീഷ്യനായ രതീഷിന്റെയും വീട്ടമ്മയായ മഞ്ജുവിന്റെയും മകളാണ്. അനുജൻ വിഘ്നേഷ് രണ്ടാംക്ലാസ് വിദ്യാർഥി.
*സർവം ആവേശമായി ഡെലൂലു*
തൃശൂര്‍: "സര്‍വം മായ' സിനിമയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ ജെന്‍സി താരം റിയ ഷിബു കലോത്സവേദിയിലും സൃഷ്ടിച്ചതു ഡെലൂലു എഫക്ട്. ഉദ്ഘാടനവേദിയായ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ "സൂര്യകാന്തി' സ്റ്റേജില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കുമൊപ്പം വിശിഷ്ടാതിഥിയായെത്തിയ ഡെലൂലൂ കൈയടികള്‍ വാരിക്കൂട്ടി. പ്രസംഗിക്കാനായി റിയ ഷിബുവിനെ ക്ഷണിച്ചപ്പോള്‍തന്നെ കുട്ടികൾ നിറഞ്ഞ കൈയടികളോടെ അവരുടെ സ്നേഹം അറിയിച്ചു.
നിറഞ്ഞ ചിരിയുമായി വേദിയിലെത്തിയ ഡെലൂലു മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നന്ദിപറഞ്ഞാണ് തുടങ്ങിയത്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ കൗമാരകലാമേളയില്‍ വിശിഷ്ടാതിഥിയായി എത്താന്‍ സാധിച്ചതില്‍ ഡെലൂലു സംഘാടകര്‍ക്കു നന്ദി പറഞ്ഞു.
""കലയെ ഒരു മത്സരം മാത്രമായി കാണേണ്ടതില്ല, അതൊരു ഇമോഷന്കൂടിയാണ്. സ്കൂള്‍ ജീവിതകാലത്തു കലോത്സവത്തില്‍ പങ്കെടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചിരുന്നില്ല, കാരണം ആത്മവിശ്വാസക്കുറവായിരുന്നു. മത്സരങ്ങളില്‍ വിജയിക്കുന്നതിനെക്കാള്‍ പ്രധാനമാണ് പങ്കെടുക്കുന്നത്. അതിന് അവനനവില് വിശ്വസിച്ചെങ്കില്മാത്രമേ സാധിക്കുകയുള്ളു. അതുതന്നെയാണ് മത്സരാര്‍ഥികള്‍ക്കു ലഭിക്കാവുന്ന യഥാര്ഥസമ്മാനം. പരാജയങ്ങള്‍ നിങ്ങളെ നിര്‍വചിക്കാന്‍ അനുവദിക്കരുത്. മുന്നോട്ടുപോവുകതന്നെ വേണം. കലയെന്നത് നിങ്ങളുടെ ഉള്ളിലെ വാസനകളെ തുറന്നുകാട്ടാനുള്ള അവസരരമാണ്'' റിയ ഷിബു പറഞ്ഞു.
വേദിവിട്ട ഡെലൂലുവിനെ കാത്ത് വേദിക്കുപുറത്തും ആരാധകര്‍ തടിച്ചുകൂടി. ആരാധകര്‍ക്കൊപ്പം സെല്ഫിഎടുത്തുകൊണ്ടുനിന്ന ഡെലൂലു, ദീപികയോടും കലോത്സവവേദിയിലെത്തിയതിന്റെ സന്തോഷം പങ്കുവച്ചു.
ഇത്തരമൊരു ആദരവ് താന്‍ പ്രതീക്ഷിച്ചിരുന്നതല്ലെന്നും അവർ പറഞ്ഞു.എന്തു സംഭവിച്ചിലും 'കീപ്പ് ഗോയിംഗ്' എന്ന സന്ദേശം മാത്രമാണ് തനിക്കു മത്സരാര്‍ഥികള്‍ക്കു നല്കാനുള്ളതെന്നും പ്രേക്ഷകരുടെ പ്രിയ ഡെലൂലു പറഞ്ഞു.
*ശബരിമല സ്വർണക്കവർച്ച കേസ്; മുൻ ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കരദാസിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; ഹർജി വീണ്ടും പരിഗണിക്കുക വെള്ളിയാഴ്ച*
*കൊല്ലം:* ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കര്‍ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. ജനുവരി 16 വെള്ളിയാഴ്ചയാണ് ജാമ്യഹർജി വീണ്ടും പരിഗണിക്കുക. ശങ്കരദാസിന്റെ ചികിത്സാ രേഖകള്‍ അന്വേഷണ സംഘം കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകാത്തതിനെ തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചിരിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ശങ്കരദാസ് മുൻകൂർ ജാമ്യം തേടിയത്. ആശുപത്രി രേഖകള്‍ സമര്‍പ്പിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്.
ശങ്കർദാസ് നിലവിൽ ആശുപത്രിയിൽ ബോധമില്ലാത്ത അവസ്ഥയിലാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. തെളിവായി ശങ്കർദാസ് മെഡിക്കൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന ദൃശ്യങ്ങൾ അടക്കം പ്രതിഭാഗം അഭിഭാഷകൻ സമർപ്പിച്ചു. ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും അതിനാൽ ജാമ്യം അനുവാശിക്കണമെന്നുമായിരുന്നു അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്. എസ്ഐടി ശേഖരിച്ച മെഡിക്കൽ റിപ്പോർട്ടുകൾ ഇന്ന് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം,ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.ശബരിമലയിൽ നടന്നത് അതീവ ഗുരുതരമായ ക്രമക്കേടാണെന്നും ദൈവത്തെ പോലും കൊള്ളയടിക്കാൻ മടിക്കാത്ത അവസ്ഥയാണുണ്ടായതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിമർശനം. സ്വർണക്കൊള്ളയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ശങ്കർദാസിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നുമാണ് കോടതി പറഞ്ഞത്.
*രാഹുൽ മാങ്കൂട്ടത്തിലിന്റെ അടൂർ നെല്ലിമുകളിലെ വീട്ടിൽ എസ്ഐടി പരിശോധന; എത്തിയത് ലാപ്ടോപ്പ് അന്വേഷിച്ച്? അന്വേഷണ സംഘം വീട്ടിൽ ചെലവഴിച്ചത് പത്ത് മിനിറ്റ് മാത്രം*
*അടൂർ:* ബലാത്സംഗ കേസിൽ അറസ്റ്റിലായി എസ്ഐടിയുടെ കസ്റ്റഡിയിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. രാഹുലിന്റെ അടൂർ നെല്ലിമുകളിലെ വീട്ടിൽ ആണ് എസ്ഐടിയും അടൂർ ഡിവൈഎസ്പിയും അടങ്ങുന്ന സംഘം പരിശോധന നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ആണ് അന്വേഷണ സംഘം രാഹുലിന്റെ വീട്ടിലെത്തിയത്. സംഘം വെറും പത്ത് മിനിറ്റ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. രാഹുലിന്റെ ലാപ്ടോപ്പ് തേടിയാണ് എസ്ഐടി എത്തിയതെന്നാണ് വിവരം. അതിൽ നിർണായക വിവരങ്ങൾ ഉണ്ടാകുമെന്നാണ് എസ്ഐടിയുടെ നിഗമനം.
പോലീസ് സംഘം വീട്ടിലെത്തുമ്പോൾ രാഹുലിന്റെ അമ്മയും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരോടു ചോദ്യങ്ങളൊന്നും ചോദിക്കാതെ രാഹുലിന്റെ മുറിയിലാണ് പോലീസ് പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ വീട്ടിൽ നിന്നും ഒന്നും കണ്ടെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. രാഹുലിനെ ചോദ്യം ചെയ്തപ്പോൾ ലാപ്ടോപ്പിനെക്കുറിച്ച് എസ്ഐടി ചോദിച്ചിരുന്നു. എന്നാൽ ലാപ്ടോപ്പ് താൻ ഉപയോഗിക്കാറില്ല എന്നാണ് രാഹുൽ പറഞ്ഞത്. എന്നാൽ അന്വേഷണ സംഘം ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല.
അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ് സെവൻഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്ഐടി ക്ലബ് സെവനിൽ ഇന്ന് രാവിലെയാണ് രാഹുലുമായി അന്വേഷണ സംഘം എത്തിയത്. രാഹുലും യുവതിയും തങ്ങിയ 408-ാം നമ്പർ മുറിയിൽ ഉൾപ്പെടെ പരിശോധന നടത്തി. ഇവിടെ തെളിവെടുപ്പ് മണിക്കൂറുകൾ നീണ്ടു. ആദ്യം അന്വേഷണത്തോട് നിസഹകരണം കാട്ടിയ രാഹുൽ പിന്നീട് ഹോട്ടലിലെത്തിയ കാര്യം സമ്മതിച്ചു. യുവതിയുമായി സംസാരിക്കാനാണ് ഹോട്ടലിൽ എത്തിയതെന്നായിരുന്നു രാഹുൽ പറഞ്ഞത്. എന്നാൽ, പീഡിപ്പിച്ചുവെന്ന അതിജീവിതയുടെ പരാതിയിൽ രാഹുൽ മറുപടി പറഞ്ഞില്ല.
*കണക്ട് ടു വര്‍ക്ക് പദ്ധതി; മത്സര - സ്കില്‍ പരിശീലനം നടത്തുന്നവര്‍ക്ക് അവസരം; അപേക്ഷ ക്ഷണിച്ചു..*
*തിരുവനന്തപുരം* : വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും സ്കില്‍ പരിശീലനം നടത്തുന്നവര്‍ക്കും പ്രതിമാസം 1000 രൂപ സ്കോളര്‍ഷിപ്പ് നല്കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.*
എപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. 18നും 30നും ഇടയില്‍ പ്രായമുള്ള പി.എസ്.സി, യു.പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍, ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം സ്കില്‍ പരിശീലനം നേടുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയരുത്. താത്പര്യമുള്ളവര്‍ www.eemployment.kerala.gov.in എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04832734904.
*അവധി കഴിഞ്ഞ് സൗദിയിലെത്തിയ എൻജിനീയർ മരിച്ച നിലയിൽ; പ്രവാസ ലോകത്തെ നൊമ്പരപ്പെടുത്തി മറ്റൊരു മരണം കൂടി.*
*നാട്ടിലെ അവധി കഴിഞ്ഞ് മടങ്ങി സൗദി അറേബ്യയിലെത്തിയ മലയാളി എൻജിനീയറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി പുളിക്കൽ ആന്തിയൂർകുന്ന് സ്വദേശി അഫ്സലുൽ ഹഖ് (27) ആണ് സൗദിയിലെ ഖഫ്ജി സഫാനിയയിൽ മരണപ്പെട്ടത്.*
*ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാൻ സൗദിയിൽ തിരിച്ചെത്തിയത്. ഖഫ്ജി സഫാനിയയിലെ അരാംകോ പ്രോജക്റ്റിൽ സിവിൽ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു അഫ്സൽ.*
*പുളിക്കൽ നരികുത്ത് നൂർജഹാന്റെയും തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഹഖിന്റെയും മകനാണ്. ചെറുപ്പത്തിലേ തന്നെ വിദേശത്ത് ജോലി ലഭിച്ച അഫ്സലിന്റെ അപ്രതീക്ഷിത വിയോഗം നാടിനെയും കുടുംബത്തെയും ഒരുപോലെ തളർത്തിയിരിക്കുകയാണ്.*
*മയ്യിത്ത് നിലവിൽ ഖഫ്ജി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രവാസി സംഘടനകളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ നടന്നു വരുന്നു.*
*ട്രംപ് ഏർപ്പെടുത്തിയ ഉയർന്ന തീരുവ: വിധി പറയുന്നത് വീണ്ടും മാറ്റി യുഎസ് സുപ്രീം കോടതി*
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവിധ രാജ്യങ്ങളുടെമേൽ ഉയർന്ന ഇറക്കുമതിത്തീരുവ ചുമത്തിയതിന്റെ നിയമസാധുത സംബന്ധിച്ച കേസിൽ അന്തിമ വിധി പുറപ്പെടുവിക്കാതെ യുഎസ് സുപ്രീം കോടതി.
കേസിൽ മൂന്ന് വിധികൾ പുറപ്പെടുവിച്ച കോടതി അന്തിമ വിധി പറഞ്ഞില്ല. വിധി പറയുന്ന പുതിയ തീയതിയും കോടതി അറിയിച്ചിട്ടില്ല. ഇത് രണ്ടാം തവണയാണ് സുപ്രീം കോടതി ഈ കേസിൽ വിധി പറയാതെ മാറ്റിവയ്ക്കുന്നത്. ഇക്കഴിഞ്ഞ ഒൻപതിന് വിധിയുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും കോടതി കേസ് പരിഗണിച്ചില്ല.
ഇത്തരത്തിൽ തീരുവ ചുമത്താൻ പ്രസിഡന്റിനു നിയമപരമായ അവകാശമില്ലെന്നു കാട്ടി വിവിധ കമ്പനികളും 12 സംസ്ഥാനങ്ങളുമാണു സുപ്രീം കോടതിയിലെത്തിയത്. തീരുവ ഉയർത്തൽ യുഎസിനു സാമ്പത്തികമായി കൂടുതൽ കരുത്തേകിയെന്ന വാദമാണു ട്രംപ് ഭരണകൂടത്തിന്റേത്.
*മധ്യപ്രദേശിൽ 26 ടണ്‍ ഗോമാംസം പിടിച്ചെടുത്തു*
ന്യൂഡൽഹി: ഭരണകക്ഷിയായ ബിജെപിയെ പ്രതിരോധത്തിലാക്കി മധ്യപ്രദേശിൽ 26 ടണ്ണോളം ഗോമാംസം പിടിച്ചെടുത്തു.
തലസ്ഥാന നഗരിയായ ഭോപ്പാലിൽനിന്ന് സംസ്കൃതി ബച്ചാവോ മഞ്ച്, ഹിന്ദു ഉത്സവ് സമിതി തുടങ്ങിയ ഹിന്ദുത്വ സംഘടനകളാണ് കടത്താൻ ശ്രമിച്ച ഒരു ട്രക്ക് ഗോമാംസം കണ്ടെടുത്തത്.
സംസ്ഥാനസർക്കാരും മുനിസിപ്പൽ കോർപറേഷനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ബിജെപി ഭരിക്കുന്നതിനാൽ പാർട്ടിയുടെ പ്രതിബദ്ധതയും അത് നടപ്പാക്കുന്നതും തമ്മിലുള്ള അന്തരമാണ് സംഭവം തുറന്നുകാട്ടുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.
ഭോപ്പാൽ മുനിസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്ന അറവുശാലയിൽനിന്നുള്ള മാംസമാണു പിടിച്ചെടുത്തത്. എരുമകളെ കശാപ്പ് ചെയ്യുന്നതിനുള്ള ലൈസൻസ് മാത്രമായിരുന്നു അറവുശാലയ്ക്കുണ്ടായിരുന്നത്. പശുക്കളെ അറക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. ബജ്രംഗ്ദൾ ഉൾപ്പെടെയുള്ള ഹിന്ദുത്വസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി വിഷയം വിവാദമായതോടെ അറവുശാല മുനിസിപ്പൽ കോർപറേഷൻ സീൽ ചെയ്തു പൂട്ടി.
പിടിച്ചെടുത്ത മാംസം പോത്തിന്റേതാണെന്ന് കോർപറേഷൻ അധികൃതർ ആദ്യം വാദിച്ചെങ്കിലും മഥുരയിലെ വെറ്ററിനറി കോളജ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പശുവിറച്ചി തന്നെയാണെന്നു കണ്ടെത്തി. മാംസം മഹാരാഷ്ട്രയിലെത്തിച്ച് അവിടെനിന്നു ചെന്നൈ വഴി യുഎഇയിലേക്ക് കയറ്റുമതി ചെയ്യാനുള്ള ശ്രമമായിരുന്നുവെന്നും നാളുകൾക്കുമുന്പേ പശു ഇറച്ചി കടത്ത് ആരംഭിച്ചിരുന്നുവെന്നുമുള്ള ആരോപണമുയരുന്നുണ്ട്.
ഗോവധവും ഗോമാംസം കടത്തലും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുമായി ബിജെപിയും സംസ്ഥാനസർക്കാരും കൈകോർത്തുവെന്നാണ് ആരോപണം.
*ജഡ്ജിയുടെ വിമർശനത്തിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷക ടി.ബി. മിനി*
കൊച്ചി: ജഡ്ജിയുടെ വിമർശനത്തിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷക ടി.ബി. മിനി. കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷൻ 2(സി) അനുസരിച്ച് കോടതിലക്ഷ്യ നടപടിക്ക് അനുമതി തേടിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് അപേക്ഷ നൽകിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതിയുടെ വിമർശനത്തിനെതിരെയാണ് അതിജീവിതയുടെ അഭിഭാഷകയായ ടി.ബി. മിനി രംഗത്തുവന്നത്. കേസുമായി ബന്ധപ്പെട്ട കോടതിലക്ഷ്യ ഹർജികള്‍ പരിഗണിക്കുന്നതിനിടെ ടി.ബി. മിനിക്കെതിരെ പ്രിൻസിപ്പൽ സെഷഷൻസ് ജഡ്ജി ഹണി എം. വർഗീസ് രൂക്ഷവിമർശനമുന്നയിച്ചിരുന്നു.
കേസിന്റെ വിചാരണ സമയത്ത് 10 ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയതെന്നും അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളതെന്നും ആ സമയം ഉറങ്ങുകയാണു പതിവെന്നുമായിരുന്നു ജഡ്ജിയുടെ വിമർശനം. കോടതിയലക്ഷ്യ ഹർജികൾ പരിഗണിച്ചപ്പോൾ ടി.ബി. മിനിക്കു പകരം ജൂണിയർ അഭിഭാഷക എത്തിയ സാഹചര്യത്തിലായിരുന്നു വിമർശനം.
എന്നാൽ ഇതോടെ കോടതിയുടെ വിമർശനത്തിനെതിരെ ടി.ബി. മിനി രംഗത്തു വരികയായിരുന്നു. വിചാരണക്കോടതിയുടെ വിമർശനം വ്യക്തിപരമാണെന്നും കോടതി നടപടികൾ താൻ ശ്രദ്ധിക്കാറുണ്ടെന്നും സ്ഥലത്തില്ലാത്തപ്പോൾ മാത്രമാണ് ഹാജരാകാതിരുന്നതെന്നും അവർ വ്യക്തമാക്കി.
*ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ*
ദുബായ്: അമേരിക്ക ഇറാനെ ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ ആസ്ഥാനങ്ങളിൽ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ. പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികളെ ഇറാൻ ഇക്കാര്യം അറിയിച്ചു. ഇറാനിലെ പ്രക്ഷോഭകരെ സഹായിക്കാൻ അമേരിക്ക ഇടപെടുമെന്ന് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് ഇറാന്റെ മുന്നറിയിപ്പ്.
അതേസമയം, ഭരണകൂടത്തിന്റെ കൂട്ടക്കൊലയ്ക്കിടയിലും പ്രക്ഷോഭം തുടരുകയാണ്. തലസ്ഥാനമായ ടെഹ്റാനിലുൾപ്പെടെ വിവിധ ആശുപത്രികളിലെ മോർച്ചറികളിൽ മൃതദേഹങ്ങൾ കൂട്ടമായി കിടത്തിയിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിനിടെ, അറസ്റ്റിലായ പ്രക്ഷോഭകാരികളെ വിചാരണ നടത്തി വധശിക്ഷയ്ക്കു വിധേയമാക്കാൻ ഇറാൻ നടപടി ആരംഭിച്ചു. പ്രക്ഷോഭകർക്കു വധശിക്ഷ നൽകിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി.
ഇറാനിൽ ഇടപെടാൻ ട്രംപ് തീരുമാനിച്ചുവെന്നാണ് ഇസ്രേലി വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, അമേരിക്കൻ ഇടപെടലിന്റെ രീതിയും വ്യാപ്തിയും വ്യക്തമല്ല.
ഇറാനിൽ അമേരിക്കൻ ഇടപെടലിനും ഭരണകൂട അട്ടിമറിക്കുമുള്ള സാധ്യതകൾ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച രാത്രി ചേർന്ന മന്ത്രിസഭായോഗം വിലയിരുത്തുകയുണ്ടായി.
അമേരിക്കൻ ആക്രമണം തടയാനുള്ള നീക്കം ഇറാനും സജീവമാക്കി. അമേരിക്കൻ ആക്രമണം തടയാൻ ഇടപെടണമെന്നു പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികളോട് ഇറാൻ ആവശ്യപ്പെട്ടു. സൗദി അറേബ്യ, യുഎഇ, തുർക്കി തുടങ്ങിയ രാജ്യങ്ങളെയാണ് ഇറാൻ ബന്ധപ്പെട്ടത്.
അമേരിക്ക ആക്രമിച്ചാൽ ഈ രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങളിൽ തിരിച്ചടി നൽകുമെന്നും ഇറാൻ വ്യക്തമാക്കി. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, ദേശീയ സുരക്ഷാസമിതി സെക്രട്ടറി അലി ലാറിജ്ജാനി എന്നിവരാണു പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികളെ ബന്ധപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഘർഷസാധ്യത വർധിച്ച പശ്ചാത്തലത്തിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും തമ്മിൽ നേരിട്ടുള്ള ആശയവിനിമയം നിലച്ചതായാണു സൂചന.
*എസ്. ജയശങ്കറിനെ വിളിച്ച് ഇറാൻ വിദേശകാര്യമന്ത്രി*
ന്യൂഡൽഹി: ഇറാനിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം തുടരുകയും അമേരിക്ക ആക്രമണം നടത്താൻ സാധ്യത വർധിക്കുകയും ചെയ്തതോടെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ ഫോണിൽ വിളിച്ചു ഇറേനിയൻ വിദേശകാര്യമന്ത്രി സെയ്ദ് അബ്ബാസ് അരാഗാചി പിന്തുണ തേടി.
ഇറേനിയൻ വിദേശകാര്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചെന്നും നിലവിലെ സ്ഥിതിഗതികൾ അദ്ദേഹം ധരിപ്പിച്ചെന്നും എസ്. ജയശങ്കർ എക്സിലൂടെ അറിയിച്ചു.
ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരും അടിയന്തരമായി രാജ്യം വിടണമെന്ന് നേരത്തേ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
*ഇറാനിൽ 15,000 പേർ കൊല്ലപ്പെട്ടു?*
പാരീസ്: ജനകീയ പ്രക്ഷോഭത്തിനെതിരായ ഇറേനിയൻ ഭരണകൂടത്തിന്റെ നടപടികളിൽ 15,000 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നു റിപ്പോർട്ട്. ഇറേനിയൻ ആക്ടിവിസ്റ്റായ ഇല്യ ഹാഷേമിയാണ് ഇക്കാര്യം ഒരു പാശ്ചാത്യമാധ്യമത്തെ അറിയിച്ചത്.
ഇറാനിൽ ദിവസങ്ങളായി ഇന്റർനെറ്റ് ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റുകൾ മുഖേന പരിമിതമായി ഇന്റർനെറ്റ് ലഭിക്കുന്നുണ്ട്. ഇറാനകത്തേക്കും പുറത്തേക്കും വിവരങ്ങൾ കൈമാറാനുള്ള ഏക മാർഗമാണിത്. ഭരണകൂടം വ്യാപകമായി പ്രതിഷേധക്കാരെ കൊന്നൊടുക്കുകയാണ്.
ടെഹ്റാൻ, ഷിറാസ്, റഷ്ത്, സരി, കെർമാൻ നഗരങ്ങളിലെ ആശുപത്രിവൃത്തങ്ങളുമായി ബന്ധപ്പെട്ടതായി ഹാഷേമി പറഞ്ഞു. ഇവർ നൽകിയ വിവരങ്ങൾ പ്രകാരം കുഞ്ഞത് 15,000 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണവും വളരെ വലുതാണ്.
പലർക്കും കാഴ്ചശക്തി നഷ്ടമായി. ഒരാശുപത്രിയിൽ മാത്രം കാഴ്ചശക്തി പോയ 300 പേർ ചികിത്സ തേടിയിട്ടുണ്ട്. സ്റ്റാർലിങ്ക് ഉപകരണങ്ങൾ കണ്ടെത്താനായി റേഡിയോ ഫ്രീക്വൻസി ഡിറ്റക്ടറുകൾ ഇറേനിയൻ ഭരണകൂടം ഉപയോഗിക്കുന്നുണ്ട്.
ഇന്റർനെറ്റ് ഉപയോഗം കണ്ടെത്തുന്ന സ്ഥലങ്ങളിൽ ഉപകരണങ്ങൾ സ്തംഭിപ്പിക്കാൻ ശ്രമിക്കുന്നതായും ഷാഹേമി കൂട്ടിച്ചേർത്തു. ഇറാനിൽ 2,571 പേർ മരിച്ചുവെന്നാണ് പാശ്ചാത്യമാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 2,424 പേർ പ്രതിഷേധക്കാരും 147 പേർ സുരക്ഷാഭടന്മാരുമാണ്. 18,137 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
*ആശ്വാസകിരണം പദ്ധതിയില്‍ 2018 മുതലുള്ള അപേക്ഷകള്‍ അടിയന്തരമായി പരിഗണിക്കും*
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു പെട്ടെന്ന് ബോധോദയം! ആശ്വാസകിരണം സാമൂഹിക സുരക്ഷാ പദ്ധതിയില്‍ 2018 മുതല്‍ പൊടിപിടിച്ചുകിടക്കുന്ന അപേക്ഷകള്‍ അടിയന്തരമായി പരിഗണിക്കാന്‍ തീരുമാനം.
ചില വിഭാഗങ്ങള്‍ക്കു മസ്റ്ററിംഗ് പോലും ഇല്ലാതെ അപേക്ഷകള്‍ തീര്‍പ്പാക്കി ധനസഹായം അനുവദിക്കാന്‍ സാമൂഹിക നീതി വകുപ്പ് സ്പെഷല്‍ സെക്രട്ടറി കീഴുദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി.
മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കിടപ്പുരോഗികളെയും ഗുരുതര രോഗങ്ങളുള്ളവരെയും പരിചരിക്കുന്നവര്‍ക്കു പ്രതിമാസം 600 രൂപ ധനസഹായം നല്‍കുന്നതാണ് ആശ്വാസ കിരണം പദ്ധതി. രോഗികളെ പരിചരിക്കുന്നവര്‍ക്ക് അവരുടെ ഉപജീവനത്തിനായി തൊഴില്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യം കണക്കിലെടുത്ത് കേരള സാമൂഹ്യ സുരക്ഷാ മിഷന് വഴിയാണു പദ്ധതി നടപ്പാക്കുന്നത്.
2018 ഏപ്രില്‍ ഒന്നു മുതലുളള അപേക്ഷകരെ സ്ഥിരമായ നാഡീസംബന്ധമായ വൈകല്യമുള്ള ഗുണഭോക്താക്കള്‍, പ്രായാധിക്യംകൊണ്ടും മറ്റു ഗുരുതര രോഗങ്ങളാല്‍ കിടപ്പിലായവരുമായ ഗുണഭോക്താക്കള്‍ എന്നിങ്ങനെ തരംതിരിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണു നിര്‍ദേശം.
സ്ഥിരമായ നാഡീസംബന്ധമായ വൈകല്യമുള്ള വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിംഗ് ഒഴിവാക്കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍പ്പെടുന്ന 2018 മാര്‍ച്ച് 31 നുശേഷമുള്ള അപേക്ഷകരെ അടിയന്തരമായി പരിഗണിക്കാനും നിര്‍ദേശമുണ്ട്.
രണ്ടാമത്തെ വിഭാഗത്തില്പെടുന്നവരില്നിന്നുള്ള ഓരോ അപേക്ഷകളും പ്രത്യേകമായി പരിഗണിച്ച് സൂക്ഷ്മ പരിശോധന നടത്തിയശേഷം സഹായം അനുവദിക്കണമെന്നും സാമൂഹിക നീതി വകുപ്പ് സ്പെഷല്‍ സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുമ്പ് ധനസഹായം അനുവദിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതടക്കമുള്ള നിബന്ധനകള്‍ അധികൃതര്‍ മുന്നോട്ടുവച്ചിരുന്നു.
സര്‍ക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകാരണമാണ് 2018 മുതലുള്ള അപേക്ഷകള്‍ ഇതുവരെ പരിഗണിക്കാതിരുന്നതെന്നാണു സാമൂഹിക നീതി വകുപ്പ് അധികൃതര്‍ നല്കുന്ന സൂചന. ഓണം പോലുള്ള വിശേഷാവസരങ്ങളില്‍ മാത്രം കുറച്ചുപേര്‍ക്കു സര്‍ക്കാര്‍ തുക നല്‍കിയിരുന്നു.
അതിനിടെ കോടതി, ലീഗല്‍ സര്‍വീസ് അഥോറിറ്റി, മനുഷ്യാവകാശ കമ്മീഷന് എന്നിവരെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലും ചിലര്‍ക്കു സഹായധനം നല്കി.
അത്യാവശ്യമല്ലാത്ത പല കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നതിനിടെയാണ് ആശ്വാസകിരണം പദ്ധതിയിലെ പാവം ഗുണഭോക്താക്കളെ മറന്നുപോയത്. ഒടുവില്‍, സാമ്പത്തികാവസ്ഥ മോശമായി തുടരുന്നതിനിടെതന്നെയാണ് ഭരണകാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ പെട്ടെന്ന് പഴയ അപേക്ഷകള്‍ പൊടിതട്ടിയെടുക്കുന്നത്.
*'പേര് നീക്കം ചെയ്യൽ നാടുകടത്തലല്ല'; 'വിദേശികൾ വോട്ടർ പട്ടികയിൽ വേണ്ട, പൗരത്വം തെളിയിക്കണം, അല്ലെങ്കിൽ ലിസ്റ്റിന് പുറത്ത്; വോട്ടർ പട്ടിക പരിഷ്കരണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ.*
*രേഖകളുടെ അഭാവത്തിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നത് നാടുകടത്തലല്ലെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികളിലാണ് കമ്മീഷൻ ഈ സുപ്രധാന വിശദീകരണം നൽകിയത്.*
*തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ, വോട്ടർ പട്ടികയിൽ വിദേശികൾ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് കമ്മീഷന്റെ കടമയാണെന്ന് വാദിച്ചു. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നത് പൗരത്വം റദ്ദാക്കലോ നാടുകടത്തലോ അല്ലെന്നും, ഒരു വ്യക്തിക്ക് വോട്ടർ പട്ടികയിൽ തുടരാനുള്ള യോഗ്യത പരിശോധിക്കുക മാത്രമാണ് ഇതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം.*
*നാടുകടത്തൽ പോലുള്ള കാര്യങ്ങൾ സർക്കാരിന്റെ തീരുമാന പരിധിയിൽ വരുന്നതാണെന്നും കമ്മീഷൻ കോടതിയിൽ ബോധിപ്പിച്ചു. പൗരത്വം തെളിയിക്കുന്നതിൽ പരാജയപ്പെടുന്ന പക്ഷം അത്തരം വിവരങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിക്കാനും വിദേശി നിയമപ്രകാരം നടപടി സ്വീകരിക്കാനും കമ്മീഷന് അധികാരമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.*
*നേരത്തെ പൗരത്വ നിബന്ധനകളിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ജസ്റ്റിസ് ഉന്നയിച്ച നിരീക്ഷണങ്ങൾക്ക് മറുപടിയായാണ് കമ്മീഷൻ ഈ വാദങ്ങൾ നിരത്തിയത്. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് തങ്ങളുടെ അവകാശങ്ങൾ തെളിയിക്കാൻ മതിയായ അവസരങ്ങൾ നൽകുന്നുണ്ടെന്നും കമ്മീഷൻ.*
*ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസ് അറസ്റ്റിൽ*
എറണാകുളം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസ് അറസ്റ്റില്‍. ആശുപത്രിയില്‍ നിന്നാണ് ഇയാളെ എസ്ഐടി പിടികൂടിയത്. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിനെ കോടതി വിമര്‍ശിച്ചിരുന്നു._
_സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത് ശങ്കരദാസിന്റെ അറിവോടെയാണെന്നാണ് എസ്ഐടി കണ്ടെത്തല്‍. ബന്ധപ്പെട്ട രേഖകളിലെല്ലാം ശങ്കരദാസ് ഒപ്പിട്ടു. സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന് കൂട്ടുത്തരവാദിത്തമെന്നും എസ്ഐടി ചൂണ്ടിക്കാട്ടി._
_നേരത്തെ അറസ്റ്റിലായ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ പത്മകുമാറിന്റെ മൊഴിയാണ് ശങ്കരദാസിന് കുരുക്കായത്._
_കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ കഴിയുകയായിരുന്നു ശങ്കരദാസ്. ഇയാളെ അറസ്റ്റ് ചെയ്യുന്നതില്‍ വൈകുന്നതിനെതിരെ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. മുറിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ശങ്കരദാസ്. അറസ്റ്റ് രേഖപ്പെടുത്തിയതായി അന്വേഷണസംഘം കൊല്ലം വിജിലൻസ് കോടതിയെ അറിയിച്ചു. ശങ്കരദാസിനെ നാളെ റിമാൻഡ് ചെയ്യും.
*ദുബൈ വിമാനത്താവളത്തിൽ ‘സാലിക്’ ഇ-വാലറ്റ് പാർക്കിങ് സംവിധാനം*
ദുബൈ : എമിറേറ്റിലെ ടോൾ ഗേറ്റുകൾ നിയന്ത്രിക്കുന്ന ‘സാലിക്’യുടെ ഇ-വാലറ്റുകൾ ഉപയോഗിച്ച് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ പാർക്കിങ് സംവിധാനം വരുന്നു. ജനുവരി 22 മുതൽ വിമാനത്താവളത്തിലെ മൂന്ന് ടെർമിനലുകളിലും ഈ സംവിധാനം നിലവിൽവരും. പദ്ധതി നടപ്പാക്കുന്നതിന് സാലിക്കും ദുബൈ എയർപോർട്സും 10 വർഷത്തെ കരാറിൽ ഒപ്പുവെച്ചു.
വിമാനത്താവളത്തിലെ 7,400 പെയ്ഡ് കാർ പാർക്കിങ് സ്ഥലങ്ങളിൽ സാലിക് ഇ-വാലറ്റ് ഉപയോഗിച്ച് തടസ്സമില്ലാതെ പാർക്ക് ചെയ്യാൻ കഴിയും. നിലവിലുള്ള പാർക്കിങ് മാനേജ്മെന്റ് സംവിധാനവുമായി സാലിക് ഇ-വാലറ്റ് സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ പാർക്കിങ് കൂടുതൽ എളുപ്പമാകുകയും ഗതാഗതക്കുരുക്ക് കുറയുകയും, പൂർണമായും ഡിജിറ്റൽ അനുഭവം യാത്രക്കാർക്ക് ലഭിക്കുകയും ചെയ്യും. ഇ-വാലറ്റ് സിസ്റ്റം സംയോജിപ്പിക്കൽ, പ്രവർത്തനം, പരിപാലനം എന്നിവയുടെ മുഴുവൻ ഉത്തരവാദിത്തവും സാലിക്കിനായിരിക്കും.
ടെർമിനലുകൾക്ക് ചുറ്റുമുള്ള ഗതാഗതം മെച്ചപ്പെടുത്താനും വർധിച്ചുവരുന്ന വാഹനസംഖ്യ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുമാണ് പദ്ധതിയുടെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബൈ വിമാനത്താവളം ജൂലൈ മുതൽ സെപ്റ്റംബർ വരെ 2.42 കോടി യാത്രക്കാരെയാണ് കൈകാര്യം ചെയ്തത്. ദുബൈ എയർപോർട്സ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമിന്റെയും സാലിക് ചെയർമാൻ മതാർ അൽ തായറിന്റെയും സാന്നിധ്യത്തിലാണ് കരാറിൽ ഒപ്പുവെച്ചത്. *ശുഭദിനം*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍