എട്ടുദിവസമായി യുവതിയും കുട്ടിയും കഴിയുന്നത് വീട്ടുവരാന്തയില്‍; വെള്ളം പോലും ലഭിക്കുന്നില്ലെന്ന് യുവതി; ഭര്‍ത്താവിന്റെ കൊടുംക്രൂരത


കോഴിക്കോട് പരുത്തിപ്പാറയില്‍ യുവതിയേയും കുട്ടിയേയും ഭര്‍ത്താവ് വീട്ടില്‍ കയറ്റാത്ത സംഭവത്തില്‍ ഇടപെട്ട് സാമൂഹ്യ പ്രവര്‍ത്തക വി പി സുഹറ. ഒരാഴ്ചയായി വീടിന്റെ വരാന്തയില്‍ മതിയായ ഭക്ഷണം പോലും ലഭിക്കാതെ കഴിയുന്ന യുവതിയേയും കുട്ടിയേയും വി പി സുഹ്‌റ സന്ദര്‍ശിച്ചു. വാര്‍ത്തയെ തുടര്‍ന്ന് സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. 

കുടിവെള്ളം പോലും തങ്ങള്‍ക്ക് ലഭ്യമാകുന്നില്ലെന്ന് യുവതി  പറഞ്ഞു. ഒന്നുകില്‍ യുവതിയേയും കുട്ടിയേയും ഭര്‍ത്താവ് വീട്ടില്‍ കയറ്റാന്‍ തയ്യാറാകണമെന്നും അല്ലായെന്നുണ്ടെങ്കില്‍ യുവതിയുടെ 42 പവന്‍ തിരികെ കൊടുക്കണമെന്നും വി പി സുഹറ പറഞ്ഞു. ഈ യുവതിയുടെ കണ്ണീര് കാണണമെന്നും എത്രയും പെട്ടെന്ന് വിഷയത്തില്‍ പരിഹാരം വേണമെന്നും സുഹറ ആവശ്യപ്പെട്ടു.

മലപ്പുറം ചേളാരി സ്വദേശി ഹസീനയും 9 വയസുകാരനായ മകനുമാണ് എട്ട് ദിവസമായി ശരിയായി ആഹാരം പോലും ലഭിക്കാതെ വീടിന്റെ വരാന്തയില്‍ കഴിയുന്നത്. ഭര്‍ത്താവ് മുഹമ്മദ് ഫാസിലും കുടുംബവും വീട് പൂട്ടിപ്പോയി. ഇതോടെയാണ് കൊടും തണുപ്പുള്ള രാത്രിയിലും അമ്മയ്ക്കും മകനും ഇങ്ങനെ കഴിയേണ്ടി വന്നത്.
2015 ലായിരുന്നു ഫാസിലുമായുള്ള ഹസീനയുടെ വിവാഹം. മൂന്നു വര്‍ഷത്തിനുശേഷം കുടുംബത്തില്‍ പ്രശ്നങ്ങളായി. നാട്ടിലെ പ്രമുഖരും മഹല്ല് കമ്മിറ്റിയും ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഹസീനയെ ത്വലാഖ് ചൊല്ലി എന്നും ഇനി ഇവര്‍ക്കൊപ്പം ജീവിതം സാധ്യമല്ല എന്നുമാണ് ഫാസിലിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹല്ലിലേക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും നിയമപരമായി മുന്നോട്ടുപോവുകയാണെന്നും ഫാസില്‍ പ്രതികരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍