മാനം കറുത്തു, മഴ വരുന്നുണ്ട്; നാല് ജില്ലകളിൽ ഗ്രീൻ അലർട്ട് ; ഇടിമിന്നൽ ജാഗ്രതാനിർദ്ദേശം ഇങ്ങനെ!
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി അടുത്ത നാല് ദിവസത്തേക്ക് വിവിധ ജില്ലകളിൽ ഗ്രീൻ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് പ്രധാനമായും തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത കൂടുതൽ. വരും ദിവസങ്ങളിൽ മഴ കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
ഫെബ്രുവരി 20 മുതൽ 22 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കേരള-കർണാടക തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെങ്കിലും, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരം, തെക്കൻ തമിഴ്‌നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇടിമിന്നൽ അപകടകാരികളായതിനാൽ കാർമേഘം കണ്ടുതുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ഇടിമിന്നൽ സമയത്ത് സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറാനും ജനലും വാതിലും അടച്ചിടാനും ശ്രദ്ധിക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതും വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുന്നതും അപകടസാധ്യത കുറയ്ക്കും.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികളെ തുറസായ സ്ഥലത്തോ ടെറസിലോ കളിക്കാൻ അനുവദിക്കരുത്. മരച്ചുവട്ടിൽ നിൽക്കുന്നതും വാഹനം പാർക്ക് ചെയ്യുന്നതും ഒഴിവാക്കണം. മിന്നലുള്ള സമയത്ത് കുളിക്കുന്നതും ടാപ്പിലൂടെ വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കേണ്ടതാണ്. കൂടാതെ, ജലാശയങ്ങളിൽ മീൻപിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍