പ്രഭാത വാർത്തകൾ
🟨ഇറാൻ സംഘർഷം: ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തള്ളി ട്രംപ്; സ്പെയിനുമായി വ്യാപാര ബന്ധം അവസാനിപ്പിച്ചു
വാഷിംഗ്ടൺ: ഇറാൻ വിഷയത്തിൽ അമേരിക്കയുടെ നിലപാടുകളോട് വിയോജിച്ച യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ കടുത്ത നടപടികളുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന് മേലുള്ള വ്യോമാക്രമണത്തെ പിന്തുണയ്ക്കാത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറെ പരസ്യമായി വിമർശിച്ച ട്രംപ്, സൈനിക താവളങ്ങൾ വിട്ടുനൽകാൻ വിസമ്മതിച്ച സ്പെയിനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കുന്നതായും പ്രഖ്യാപിച്ചു.
ഇറാനിലെ 'ഭരണകൂട മാറ്റത്തിന്' വേണ്ടിയുള്ള സൈനിക നടപടികളിൽ പങ്കാളികളാകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കിയിരുന്നു. ബ്രിട്ടന്റെ താത്പര്യങ്ങൾക്കും സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ട് 'പ്രതിരോധ നടപടികൾ' മാത്രമേ സ്വീകരിക്കൂ എന്ന സ്റ്റാർമറുടെ നിലപാടിനെതിരെ ട്രംപ് രംഗത്തെത്തി. അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള സുദൃഢമായ ബന്ധം ഇപ്പോൾ പഴയതുപോലെയല്ലെന്ന് പറഞ്ഞ ട്രംപ്, സ്റ്റാർമറുടെ തീരുമാനം തന്നെ നിരാശപ്പെടുത്തിയെന്നും കൂട്ടിച്ചേർത്തു.
ഇറാൻ ഓപ്പറേഷനുകൾക്കായി തങ്ങളുടെ മണ്ണിലെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതിന് തിരിച്ചടിയായി സ്പെയിനുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും അമേരിക്ക നിർത്തിവെച്ചു. കൂടാതെ, സ്പെയിനിനെതിരെ പൂർണമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്.
അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നിഷേധിച്ചത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാൻ വിഷയത്തിൽ അമേരിക്കയുടെ ആക്രമണാത്മകമായ നീക്കങ്ങൾക്കെതിരെ യൂറോപ്യൻ സഖ്യകക്ഷികൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നതായാണ് പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.
*🟨ഇസ്രയേൽ-അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട കുരുന്നുകൾക്ക് യാത്രയയപ്പ്*
മിനാബ്: ദക്ഷിണ ഇറാനിലെ മിനാബ് നഗരത്തിൽ അമേരിക്കൻ-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട കുരുന്നുകളുടെ സംസ്കാര ചടങ്ങുകൾ നടന്നു. ചൊവ്വാഴ്ച രാവിലെ നടന്ന സംസ്കാര ചടങ്ങുകളിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസം ജനവാസ മേഖലകൾ ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണത്തിലാണ് ഈ പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ടത്.
യാതൊരു പ്രകോപനവുമില്ലാതെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈന്യം നടത്തിയ നടപിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംസ്കാര ചടങ്ങിന് പിന്നാലെ നഗരത്തിൽ വലിയ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
"ഞങ്ങളുടെ കുട്ടികളെ കൊന്നവർക്ക് മാപ്പില്ല" എന്ന മുദ്രാവാക്യങ്ങളുമായി ജനങ്ങൾ തെരുവിലിറങ്ങി. നിഷ്കളങ്കരായ കുട്ടികളെ ലക്ഷ്യം വെക്കുന്ന ഇത്തരം ക്രൂരമായ ആക്രമണങ്ങൾ മനുഷ്യത്വരഹിതമാണെന്നും ഇതിന് ലോകം മറുപടി പറയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
*🟨യുഎൻ രക്ഷാസമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് മെലാനിയ ട്രംപ്*
ന്യൂയോർക്ക്: സംഘർഷ ബാധിത മേഖലകളിലെ കുട്ടികളെയും വിദ്യാഭ്യാസത്തെയും കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന യുഎൻ രക്ഷാസമിതി യോഗത്തിൽ അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ് അധ്യക്ഷത വഹിച്ചു. ഇറാനെതിരെ അമേരിക്കൻ സൈനിക നടപടി തുടരുന്ന സാഹചര്യത്തിലാണ് അതീവ പ്രാധാന്യമുള്ള ഈ യോഗം നടന്നത്. ഒരു രാഷ്ട്രത്തലവന്റെ പങ്കാളി രക്ഷാസമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുന്നത് ചരിത്രത്തിലാദ്യമായാണ്.
സഹിഷ്ണുതയും ലോകസമാധാനവും വളർത്തുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്കിനെക്കുറിച്ചാണ് മെലാനിയ ട്രംപ് സംസാരിച്ചത്. യുദ്ധമുഖത്ത് കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ കുടുംബങ്ങളെ അവർ അനുശോചനം അറിയിച്ചു. "ലോകമെമ്പാടുമുള്ള കുട്ടികൾക്കൊപ്പം അമേരിക്ക നിലകൊള്ളുന്നു. സമാധാനം ഉടൻ നിങ്ങളിലേക്ക് എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," മെലാനിയ പറഞ്ഞു.
അതേസമയം, സംഘർഷം കുട്ടികളെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതിനെക്കുറിച്ച് യുഎൻ അണ്ടർ സെക്രട്ടറി ജനറൽ റോസ്മേരി ഡികാർലോ ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ സൈനിക നീക്കങ്ങൾ കാരണം ഇസ്രായേൽ, യുഎഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽ സ്കൂളുകൾ അടച്ചതായും ഓൺലൈൻ പഠനത്തിലേക്ക് മാറിയതായും അവർ ചൂണ്ടിക്കാട്ടി.
ശനിയാഴ്ച ഇറാനിലെ മിനാബ് നഗരത്തിലുള്ള ഒരു പ്രൈമറി സ്കൂളിന് നേരെ നടന്ന ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ യോഗത്തിൽ വലിയ ചർച്ചയായി. 153 പെൺകുട്ടികൾ കൊല്ലപ്പെട്ട ഈ ആക്രമണത്തിന് പിന്നിൽ അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാൻ ആരോപിച്ചു. എന്നാൽ, അമേരിക്കൻ സൈന്യം സ്കൂളുകളെ ലക്ഷ്യം വയ്ക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
തങ്ങളുടെ പ്രെസിഡൻസി കാലയളവിലെ ആദ്യ ദിവസം തന്നെ കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ച് അമേരിക്ക യോഗം വിളിച്ചത് കാപട്യമാണെന്ന് യുഎന്നിലെ ഇറാൻ അംബാസഡർ അമീർ സയീദ് ഇറവാനി വിമർശിച്ചു. ഇറാനിലെ സ്കൂൾ ആക്രമണത്തിൽ പങ്കില്ലെന്ന് ഇസ്രായേൽ സൈന്യവും പ്രതികരിച്ചു.
*🟨ആന്ത്രോപ്പിക്കിനെ കരിമ്പട്ടികയിൽ പെടുത്തി ട്രംപ് ഭരണകൂടം; പെന്റഗൺ കരാർ ഓപ്പൺ എഐയ്ക്ക്*
വാഷിംഗ്ടൺ: നിർമിത ബുദ്ധി മേഖലയിലെ പ്രമുഖരായ 'ആന്ത്രോപ്പിക്കിനെ' കരിമ്പട്ടികയിൽപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തങ്ങളുടെ സാങ്കേതികവിദ്യ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുമതി നൽകില്ലെന്ന കമ്പനിയുടെ നിലപാടാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതിനെത്തുടർന്ന്, യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ) നിർണായകമായ എഐ കരാർ ആന്ത്രോപ്പിക്കിന് പകരം ഓപ്പൺ എഐയ്ക്ക് നൽകാൻ തീരുമാനിച്ചു.
ദേശീയ സുരക്ഷയ്ക്കും പ്രതിരോധ ശാക്തീകരണത്തിനുമായി അത്യാധുനിക എഐ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം നീങ്ങുന്നത്. എന്നാൽ, ആയുധങ്ങൾ വികസിപ്പിക്കാനോ യുദ്ധമുഖത്തോ തങ്ങളുടെ ക്ലോഡ് എഐ മോഡലുകൾ ഉപയോഗിക്കുന്നത് നയപരമായി അംഗീകരിക്കാനാവില്ലെന്ന് ആന്ത്രോപ്പിക് അറിയിച്ചിരുന്നു. ഈ നിലപാട് രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്ന വിലയിരുത്തലിലാണ് ഭരണകൂടം കർശന നടപടിയെടുത്തത്.
അതേസമയം, യുഎസ് സൈന്യവുമായി സഹകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചതോടെയാണ് 'ചാറ്റ് ജിപിടി'യുടെ നിർമാതാക്കളായ ഓപ്പൺ എഐയ്ക്ക് വമ്പൻ കരാർ ലഭിച്ചത്. സൈനിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും തന്ത്രപ്രധാനമായ നീക്കങ്ങൾക്കും ഓപ്പൺ എഐയുടെ സേവനം ഇനി പെന്റഗൺ ഉപയോഗിക്കും.
സാങ്കേതിക വിദ്യയുടെ ധാർമികമായ ഉപയോഗത്തെക്കുറിച്ച് എഐ മേഖലയിൽ വലിയ ചർച്ചകൾക്ക് ഈ സംഭവം വഴിതുറന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ടെക് കമ്പനികൾക്കെതിരെ സമാനമായ നടപടികൾ ഉണ്ടാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
*🟨പശ്ചിമേഷ്യൻ സംഘർഷം; എണ്ണ വിതരണത്തിൽ ഇന്ത്യയ്ക്ക് റഷ്യയുടെ സഹായ വാഗ്ദാനം*
മോസ്കോ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി റഷ്യ. എണ്ണ വിതരണവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയ്ക്ക് റഷ്യയുടെ സഹായ വാഗ്ദാനം.
യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിന് പിന്നാലെ ഇറാൻ ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ നടത്തിയ പ്രത്യാക്രമണം പശ്ചിമേഷ്യയിൽ യുദ്ധ സമാനമായ സാഹചര്യത്തിന് വഴിവച്ചു.
ഇതേ തുടർന്ന് ഹോർമുസ് കടലിടുക്കിൽ ചരക്ക് ഗതാഗതത്തിന് നിയന്ത്രണം കൂടി നിലവിൽ വന്നതോടെ ആഗോള എണ്ണവിതരണത്തെ ഇത് കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് സഹായിക്കാൻ തയാറാണെന്ന് റഷ്യ വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിയുടെ 40 ശതമാനത്തോളം ഹോർമുസ് കടലിടുക്ക് വഴിയാണ്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ പിൻവലിച്ചു.
എന്നാൽ നാല് ആഴ്ച വരെ രാജ്യത്തിനാവശ്യമായ ഇന്ധനം കൈവശമുണ്ടെന്ന് ചൊവ്വാഴ്ച കേന്ദ്രസർക്കാർ വ്യക്തമാക്കി.
*🟨ഇറാന്റെ ഭരണസിരാകേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രയേൽ; ലക്ഷ്യം താത്കാലിക ഭരണസമിതി*
ടെൽ അവീവ്: ഇറാനെതിരെ ആക്രമണം രൂക്ഷമാക്കി ഇസ്രയേൽ. പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യെ വധിച്ചതിന് പിന്നാലെ വീണ്ടും ഇറാന്റെ ഭരണസിരാകേന്ദ്രങ്ങൾ ലക്ഷ്യമിടുകയാണ് ഇസ്രയേൽ.
ഇറാൻ പ്രസിഡന്റിന്റെ ഓഫീസ് ആക്രമിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ചൊവ്വാഴ്ച ഇറാനിൽ നടത്തിയ ആക്രമണത്തെ കുറിച്ചാണ് ഇസ്രയേൽ സൈന്യം സ്ഥിരീകരണം നടത്തിയത്. ഇറാന്റെ അതീവ സുരക്ഷാ മേഖലയിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്.
ആക്രമണത്തിൽ ഇറാന്റെ ഭരണനിർവഹണ സംവിധാനങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടതിന് പിന്നാലെ താത്കാലിക ഭരണസമിതി രൂപീകരിച്ചിരുന്നു.
ഇറാന്റെ പുതിയ ഭരണസമിതി തകർക്കാൻ ലക്ഷ്യമിട്ടാണ് ആക്രമണങ്ങളെന്ന് ഇസ്രയേൽ വക്താക്കൾ അറിയിച്ചു. അതേസമയം ആക്രമണത്തിന് പിന്നാലെ ടെഹ്റാനിൽ കനത്ത പുകയും സ്ഫോടനശബ്ദങ്ങളും ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
*🟨രാജ്യത്തിനകത്ത് പതിച്ചത് ഒരു മിസൈൽ മാത്രം; വ്യോമാക്രമണത്തെ വിജയകരമായി പ്രതിരോധിച്ചെന്ന് യുഎഇ*
അബുദാബി: ഇറാൻ നടത്തിയ കനത്ത വ്യോമാക്രമണത്തെ വിജയകരമായി പ്രതിരോധിച്ചതായും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും യുഎഇ. രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചതായും യുഎഇ ഭരണകൂടം വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ യുഎഇ സുസജ്ജമാണെന്നും ഏത് സമയത്തും സുരക്ഷയൊരുക്കാൻ അത്യാധുനിക സംവിധാനങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളെ ആകാശത്ത് വച്ച് തന്നെ പ്രതിരോധിച്ചതായാണ് യുഎഇ അവകാശപ്പെടുന്നത്. ആക്രമണത്തിന്റെ ഭാഗമായി ഇറാന്റെ 186 ബാലിസ്റ്റിക് മിസൈലുകളാണ് യുഎഇ ലക്ഷ്യമാക്കിയെത്തിയത്.
എന്നാൽ ഇതിൽ 172 എണ്ണവും വ്യോമപ്രതിരോധ സേന തകർത്തതായി യുഎഇ ഭരണകൂടം അറിയിക്കുന്നു. 13 എണ്ണം കടലിൽ വീണു. ഒരു മിസൈൽ മാത്രമാണ് രാജ്യത്തിനകത്ത് പതിച്ചത്.
ഇറാൻ ആക്രമണത്തിന് അയച്ച 812 ഡ്രോണുകളിൽ 755 എണ്ണവും ലക്ഷ്യം കാണുന്നതിന് മുൻപായി യുഎഇ സൈന്യം തകർത്തു. 57 ഡ്രോണുകൾ മാത്രമാണ് രാജ്യത്തിനകത്ത് പ്രവേശിച്ചത്.
ഇറാൻ നടത്തിയ ആക്രമണത്തിൽ ഇതുവരെ മൂന്ന് മരണവും 68 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ മിസൈലുകൾ നേരിട്ട് പതിച്ചല്ല ജനങ്ങൾക്ക് പരിക്കേറ്റതെന്നും തകർക്കപ്പെട്ട ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചാണ് ആളുകൾക്ക് പരിക്കേറ്റതെന്നും യുഎഇ അധികൃതർ കൂട്ടിച്ചേർത്തു.
*🟨അമേരിക്ക-ഇസ്രയേൽ ആക്രമണം; ഇറാനിലെ മരണസംഖ്യ 787 ആയി*
ടെഹ്റാൻ: ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിന്റെ ഏറ്റവും പുതിയ വിവരം പുറത്തുവിട്ട് റെഡ് ക്രെസന്റ്. ഇറാനിലെ 153 നഗരങ്ങളിൽ ആക്രമണം നടന്നു. ഈ നഗരങ്ങളിലെ 504 സ്ഥലങ്ങളിലായി ആക്രമണം ഉണ്ടായി.
ആകെ 1,039 മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടന്നതായും സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഇറാനിൽ ആകെ മരിച്ചവരുടെ എണ്ണം 787 ആയി. പോരാട്ടം പിശാചിനോട്, ചർച്ചകൾക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാൻ ‘പിശാചിനോട്’ പോരാടുകയാണെന്നും വിദേശകാര്യ മന്ത്രാലയം വിമർശിച്ചു.
എന്നാൽ ഇറാനെതിരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ. ടെഹ്റാനിലെ ഭരണകൂടത്തെ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനത്തെ തകർക്കുമെന്നും കാറ്റ്സ് മുന്നറിയിപ്പ് നൽകി. ഇറാനെതിരെ ആവശ്യമുള്ളിടത്തോളം കാലം ആക്രമണം തുടരുമെന്നും കാറ്റ്സ് വ്യക്തമാക്കി.
*🟨നാല് പേർക്ക് പുതുജീവനേകി 19കാരിയുടെ മടക്കം, ജാസ്ലിയ മരണത്തിലും മങ്ങാത്ത പുഞ്ചിരി ; സംസ്ഥാനത്ത് വീണ്ടും മരണാനന്തരം അവയവ ദാനം*
കൊച്ചി: വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളായിരുന്നെങ്കിൽ, ആ നോവിനിടയിലും നാല് പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി പത്തൊമ്പതുകാരിയായ ജാസ്ലിയ ജോൺസൺ വിടവാങ്ങി.
എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പോലീസാണ് ജാസ്ലിയയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരുക്ക് അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ജാസ്ലിയയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. ഇന്ന് പുലർച്ചെ 6.38ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവദാന സന്നദ്ധത അറിയിച്ചു.കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സർക്കാർ സംവിധാനമായ കെ-സോട്ടോ വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്.
ജാസ്ലിയയുടെ കരൾ ആലുവ രാജഗിരി ആശുപത്രിയിൽ തന്നെ ചികിത്സയിലുള്ള രോഗിക്കും, വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജ്, അമൃത ആശുപത്രി എന്നിവിടങ്ങളിലേക്കും, നേത്രപടലം അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിക്കും കൈമാറും.
സ്പോർട്സിലും കഴിവ് തെളിയിച്ച പ്രതിഭ
പഠനത്തോടൊപ്പം സ്പോർട്സിലും കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു ജാസ്ലിയ. ഒരു സാധാരണ കുടുംബത്തിൻ്റെ പ്രതീക്ഷയായി മോണിംഗ് സ്റ്റാർ കോളേജിലെത്തിയ ജാസിയ പഠനത്തോടൊപ്പം സ്പോർട്സിൽ യുണിവേഴ്സിറ്റി തലത്തിൽ നിരവധി മെഡലുകളും നേടി. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി സ്ഥിരോത്സാഹത്തോടെ പരിശ്രമിച്ചുവരവേയാണ് ജാസ്ലിയയെ വിധി കവർന്നെടുത്തത്.
ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്