ഇന്നത്തെ പ്രധാന വാർത്തകൾ
🟨ശിലായുഗത്തിലേക്ക് തിരികെ കൊണ്ടുപോകും', ഇറാനിലെ പ്രശസ്തമായ പാലം തകർത്തു."
ടെഹ്റൻ: യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാനിലെ പ്രശസ്തമായ പാലം തകർന്നു. മിഡിൽ ഈസ്റ്റിലെ ഏറ്റവും ഉയരം കൂടിയ പാലമെന്ന പേരുള്ള ഈ പാലം ഭാഗികമായാണ് തകർന്നത്. ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.
136 മീറ്റർ ഉയരമുള്ള ഈ പാലം ഇറാന്റെ തലസ്ഥാനമായ ടെഹ്റാനെ പടിഞ്ഞാറൻ നഗരമായ കരാജുമായി ബന്ധിപ്പിക്കുന്നതായിരുന്നു. പാലം നിർമാണത്തിലിരിക്കുകയായിരുന്നു. സ്ഥലത്ത് നിന്ന് കനത്ത പുക ഉയരുന്നതിന്റെയും പാലം തകരുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
"ഇറാനിലെ ഏറ്റവും വലിയ പാലം ഇടിഞ്ഞുവീഴുന്നു. ഇത് ഇനി ഒരിക്കലും ഉപയോഗിക്കില്ല, ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ടാകും'.- ആക്രമണത്തിന്റെ ദൃശ്യങ്ങൾ ട്രൂത്തിൽ പങ്കുവച്ച് ട്രംപ് കുറിച്ചു. "വളരെ വൈകുന്നതിന് മുമ്പ്' ഇറാൻ ഒരു കരാറിൽ ഏർപ്പെടണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാനെ "ശിലായുഗത്തിലേക്ക് തിരികെ കൊണ്ടുപോകും' എന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് പാലത്തിന് നേരെ ആക്രമണമുണ്ടായത്.
*🟨അമേരിക്കൻ നീതിന്യായ വകുപ്പിൽ അഴിച്ചുപണി, അറ്റോർണി ജനറൽ സ്ഥാനത്തുനിന്ന് പാം ബോണ്ടിയെ നീക്കി*
വാഷിംഗ്ടൺ: അമേരിക്കൻ നീതിന്യായ വകുപ്പിൽ വൻ അഴിച്ചുപണി നടത്തിക്കൊണ്ട് അറ്റോർണി ജനറൽ സ്ഥാനത്തുനിന്ന് പാം ബോണ്ടിയെ നീക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വ്യാഴാഴ്ച രാത്രി വൈകിയാണ് ട്രംപ് തന്റെ ഈ നിർണായക തീരുമാനം പ്രഖ്യാപിച്ചത്. പാം ബോണ്ടിക്ക് പകരം ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചിനെ ആക്ടിംഗ് അറ്റോർണി ജനറലായി ട്രംപ് നിയമിച്ചു.
ട്രംപിന്റെ വിശ്വസ്തയായി അറിയപ്പെട്ടിരുന്ന പാം ബോണ്ടിയെ പെട്ടെന്ന് മാറ്റാനുണ്ടായ സാഹചര്യം അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. പ്രധാനമായും രണ്ട് കാരണങ്ങളാണ് ഇതിന് പിന്നിൽ. ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം എറിക് സ്വാലെലിനെതിരെയുള്ള എഫ്ബിഐ നീക്കങ്ങളെക്കുറിച്ച് പാം ബോണ്ടി അദ്ദേഹത്തിന് മുൻകൂട്ടി വിവരം നൽകി എന്ന് ട്രംപ് സംശയിക്കുന്നതായി പറയപ്പെടുന്നു.
ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പരസ്യപ്പെടുത്തുന്നതിൽ പാം ബോണ്ടി കാണിച്ച താമസം ട്രംപിനെ ചൊടിപ്പിച്ചിരുന്നു. അറ്റോർണി ജനറലിന്റെ മാറ്റത്തിന് പിന്നാലെ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡിനും ട്രംപ് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകളുണ്ട്.
തന്റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നു എന്ന ആരോപണം തുളസിക്കെതിരെയും ഉയർന്നിട്ടുണ്ട്. അവർക്കും ഉടൻ തന്നെ സ്ഥാനം നഷ്ടമായേക്കാം എന്നാണ് സൂചനകൾ.
*🟨സമാധാനത്തിന്റെ സന്ദേശവാഹകരാകാൻ മാർപാപ്പയുടെ ആഹ്വാനം*
വത്തിക്കാൻ സിറ്റി: സംഘർഷങ്ങളും വിദ്വേഷവും നിറഞ്ഞ ലോകത്ത് സമാധാനത്തിന്റെ നറുമണവും പ്രകാശവും പരത്താൻ മെത്രാന്മാരോടും വൈദികരോടും വിശ്വാസികളോടും ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇന്നലെ രാവിലെ മൂറോൻ കൂദാശയോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയിൽ വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
എല്ലാ ക്രൈസ്തവരും ക്രിസ്തുവിന്റെ നിയോഗം തുടരാനാണു വിളിക്കപ്പെട്ടിരിക്കുന്നത്. തങ്ങളുടേതായ വിളിയനുസരിച്ചും പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിച്ചും മറ്റുള്ളവർക്കൊപ്പവും ഈ നിയോഗം നാം തുടരേണ്ടതുണ്ടെന്ന് മാർപാപ്പ ഓർമിപ്പിച്ചു.
ക്രിസ്തുവിന്റെ മൗതികശരീരമായ സഭയിലെ അംഗങ്ങൾ എന്ന നിലയിൽ എല്ലാ ക്രൈസ്തവരും, പ്രത്യേകിച്ച് അഭിഷിക്തരായവർ ദൈവജനത്തിന് ശുശ്രൂഷ ചെയ്യാനായി അയയ്ക്കപ്പെട്ടവരാണ്.
നമ്മുടെ വ്യക്തിപരമായ താത്പര്യങ്ങളും ബന്ധങ്ങളും മാറ്റിവച്ചു വേണം അതു നിർവഹിക്കേണ്ടത്. ഇന്നലെകളുമായുള്ള അനുരഞ്ജനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ മാർപാപ്പ, അത്തരമൊരു പ്രവൃത്തി സമാധാനപൂർണമായ ജീവിതത്തിന് ആവശ്യമാണെന്നും ഓർമിപ്പിച്ചു.
ക്രൈസ്തവനിയോഗമനുസരിച്ച് ജീവിക്കുമ്പോൾ മറ്റുള്ളവരാൽ തിരസ്കരിക്കപ്പെടാനും തെറ്റിദ്ധരിക്കപ്പെടാനുമുള്ള സാധ്യതകളും മുന്നിലുണ്ട്. കുരിശുകൾ അംഗീകരിച്ചുകൊണ്ട് മുന്നോട്ടു പോകണം. അതിന് സമൂഹത്തിലും നമ്മിലും മാറ്റങ്ങൾ കൊണ്ടുവരാനുള്ള കഴിവുണ്ട്.
പരാജയങ്ങളുടെയും കുറവുകളുടെയും മുന്നിൽ ദൈവത്തിന്റെ കൃപയിലും അനുഗ്രഹങ്ങളിലും ശരണം വച്ചുകൊണ്ട് മുന്നോട്ടു പോകേണ്ടതുണ്ട്. വിശുദ്ധരുടെ ജീവിതം ഇതാണ് നമുക്കു കാണിച്ചുതരുന്നത്. ഭയം വെടിഞ്ഞ്, ധൈര്യപൂർവം ഈശോമിശിഹായുടെ മരണവും പുനരുത്ഥാനവും പ്രഘോഷിക്കാൻ നമുക്കാകണം -മാർപാപ്പ പറഞ്ഞു.
റോം രൂപതയുടെ കത്തീഡ്രല് ദേവാലയമായ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ പ്രാദേശികസമയം ഇന്നലെ വൈകുന്നേരം 5.30ന് (ഇന്ത്യന് സമയം രാത്രി ഒന്പത്) നടന്ന കാൽകഴുകൽ ശുശ്രൂഷയിൽ മാർപാപ്പ 12 വൈദികരുടെ പാദം കഴുകി.
ഇതില് 11 വൈദികർ പേര് കഴിഞ്ഞ വർഷം മേയ് 31ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ലെയോ മാർപാപ്പയിൽനിന്നു പൗരോഹിത്യം സ്വീകരിച്ചവരാണ്. പരന്പരാഗതമായി കാൽകഴുകൽ ശുശ്രൂഷയിൽ മാർപാപ്പമാർ വൈദികരുടെ പാദമാണു കഴുകിവന്നിരുന്നത്. ഫ്രാൻസിസ് മാർപാപ്പയാണ് ഇതിനു മാറ്റം വരുത്തിയത്.
തിരുക്കർമങ്ങളെത്തുടർന്ന് സെന്റ് ഫ്രാൻസിസ് ചാപ്പലിലെ അൾത്താരയിലേക്ക് ലെയോ മാർപാപ്പ പരിശുദ്ധ കുർബാന എഴുന്നള്ളിച്ചുവച്ചു. തുടർന്നു വൈകുംവരെ ആരാധന ഉണ്ടായിരുന്നു. ഇന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന പീഡാനുഭവ തിരുക്കർമങ്ങളിലും രാത്രിയിൽ റോമിലെ കൊളോസിയത്തിനു ചുറ്റിലും നടക്കുന്ന കുരിശിന്റെ വഴിയിലും മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും.
*🟨ടൂറിനിലെ തിരുക്കച്ചയ്ക്ക് ഇന്ത്യൻ ബന്ധമെന്നു ഗവേഷകർ*
വത്തിക്കാൻ സിറ്റി: ഈശോയുടെ മൃതദേഹം പൊതിഞ്ഞിരുന്ന കച്ച എന്നു വിശ്വാസികൾ കരുതിപ്പോരുന്ന ‘ടൂറിനിലെ തിരുക്കച്ച’ എന്നപേരിൽ അതിപ്രശസ്തമായ ലിനൻ തുണിക്ക് ഇന്ത്യൻ ബന്ധമുണ്ടെന്ന് പുതിയ പഠനറിപ്പോർട്ട്.
4.4 മീറ്റർ നീളവും 1.1 മീറ്റർ വീതിയുമുള്ള ഈ തുണിക്ക് ഇന്ത്യൻ പശ്ചാത്തലമുണ്ടാകാമെന്നാണ് പുതിയ ഡിഎൻഎ പരിശോധനകൾ സൂചിപ്പിക്കുന്നതെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ ഇറ്റലിയിലെ പാദുവ യൂണിവേഴ്സിറ്റി ജനിതകശാസ്ത്ര വിഭാഗം പ്രഫസർ ഡോ. ജിയാന്നി ബാർകാസിയ ലോകപ്രശസ്ത ശാസ്ത്ര മാസികയായ നേച്ചർ സയന്റിഫിക് റിപ്പോർട്സിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. ഈ ഗവേഷണറിപ്പോർട്ട് ഓൺലൈനിൽ ലഭ്യമാണ്.
പുരാതന ഇന്ത്യയിലെ സിന്ധു നദീതട മേഖലയിൽനിന്നുള്ള നൂലുകളാണ് തിരുക്കച്ചയിൽ കണ്ടെത്തിയിരിക്കുന്നത്. അതിനാൽത്തന്നെ ഇത് ഇന്ത്യയിൽ നിർമിച്ച തുണിയായിരിക്കാമെന്നും ഗവേഷകർ അനുമാനിക്കുന്നു. സിന്ധു നദീതട സംസ്കാരത്തിന് ഈശോമിശിഹായുടെ കാലഘട്ടത്തിലെ മറ്റു പ്രധാന പ്രാചീന നാഗരികതകളുമായി ശക്തമായ വാണിജ്യബന്ധങ്ങളുണ്ടായിരുന്നു. പുരാവസ്തു ഗവേഷണങ്ങൾ ഇതു ശരിവയ്ക്കുന്നുണ്ട്.
റോമാക്കാർ പ്രാചീന ഇന്ത്യയിൽനിന്നു ലിനൻ തുണിത്തരങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ടാകാമെന്നും ഇത്തരത്തിലൊരു തുണിയായിരിക്കാം ഈശോമിശിഹായുടെ മൃതദേഹം പൊതിയാൻ ഉപയോഗിച്ചതെന്നുമുള്ള വിശകലനങ്ങളിലേക്കാണ് പുതിയ പഠനം എത്തുന്നത്.
ടൂറിനിലെ കച്ചയുടെ പ്രത്യേകത ചാട്ടവാറടിയേൽക്കുകയും ക്രൂശിക്കപ്പെടുകയും ചെയ്ത ഒരു വ്യക്തിയുടെ പൂർണകായചിത്രം അതിൽ പതിഞ്ഞിരിക്കുന്നു എന്നതാണ്.
1978ൽ തിരുക്കച്ചയിൽനിന്നു ശേഖരിച്ച സാന്പിളുകളിൽ നടത്തിയ പരിശോധനയിൽ അതിലെ മനുഷ്യ ഡിഎൻഎയുടെ ഏകദേശം 55.6 ശതമാനം പശ്ചിമേഷ്യക്കാരുടേതും 38.7 ശതമാനം ഇന്ത്യക്കാരുടേതും 5.6 ശതമാനം യൂറോപ്യന്മാരുടേതുമാണെന്ന് പാദുവ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരുന്നു.
ജറൂസലെം ദേവാലയത്തിൽ യോം കിപ്പുർ തിരുനാളിനോടനുബന്ധിച്ച് പ്രധാന പുരോഹിതൻ അണിഞ്ഞിരുന്ന അലങ്കാരവസ്ത്രം ഇന്ത്യൻ നിർമിതമായിരുന്നുവെന്ന് അഡാ ഗ്രോസി എന്ന പാലെയോഗ്രാഫി ശാസ്ത്രജ്ഞൻ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
2015ലാണ് ജിയാന്നി ബാർകാസിയയും വിവിധ യൂണിവേഴ്സിറ്റികളുലെ ഗവേഷകരും ഈ ലിനൻ വസ്ത്രത്തിന് ഇന്ത്യയുമായി ബന്ധമുണ്ടാകാമെന്ന ആശയം മുന്നോട്ടു വച്ചത്. ഇതേ വിശകലനംതന്നെയാണ് ഇപ്പോഴും അദ്ദേഹവും സംഘവും ആവർത്തിച്ചിരിക്കുന്നത്.
ഫോറെൻസിക് മെഡിസിനിലെ വിഖ്യാത പ്രഫസറായ പിയർ ലൂയിജി ബെയ്മ തിരുക്കച്ചയിൽ ഗവേഷണം നടത്തുകയും എബി ഗ്രൂപ്പിൽപ്പെട്ട മനുഷ്യരക്തത്തിന്റെ സാന്നിധ്യമുണ്ടെന്ന് 1980ൽ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
*🟨ഇറാനെതിരായ യുദ്ധം തുടർന്നു കാണാൻ അമേരിക്കൻ ജനത ആഗ്രഹിക്കുന്നില്ല: ട്രംപ്*
വാഷിംഗ്ടൺ: ഇറാൻ യുദ്ധം തുടർന്നുകൊണ്ടുപോകുന്നത് കാണാൻ അമേരിക്കൻ ജനതയ്ക്ക് ക്ഷമയുണ്ടോയെന്ന് തനിക്കറിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബുധനാഴ്ച വൈറ്റ് ഹൗസിൽ ഈസ്റ്റർ ഉച്ചഭക്ഷണത്തിനിടെ ട്രംപ് നടത്തിയ സ്വകാര്യ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാന്റെ എണ്ണനിക്ഷേപം യുഎസിനു വേഗത്തിൽ എടുക്കാൻ കഴിയും. എന്നാൽ, അത്തരമൊരു ശ്രമത്തിന് അമേരിക്കൻ ജനത ക്ഷമ കാണിക്കാത്തതു ദൗർഭാഗ്യകരമാണെന്നും ട്രംപ് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുവാൻ അമേരിക്കൻ പ്രസിഡന്റ് അനുഭവിക്കുന്ന ആഭ്യന്തര മാനസിക സമ്മർദത്തിന്റെ ഫലമാണ് സ്വകാര്യ സംഭാഷണത്തിലെ അദ്ദേഹത്തിന്റെ പ്രസ്താവനകളെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
നാറ്റോ സംഖ്യത്തിനെതിരേയും സ്വകാര്യസംഭാഷണത്തിൽ ട്രംപ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. നാറ്റോ വെറുമൊരു കടലാസ് പുലി മാത്രമാണെന്ന് ട്രംപ് ആവർത്തിച്ചു.
നാറ്റോയിൽനിന്നുള്ള പിന്മാറ്റം ഇനി പുനർചിന്തനത്തിന് അപ്പുറമാണെന്ന് ട്രംപ് വ്യക്തമാക്കി. നമുക്ക് ആവശ്യമുള്ളപ്പോൾ അവർ കൂടെയുണ്ടായിരുന്നില്ല. ഇതൊരു ഏകപക്ഷീയമായ ബന്ധമാണ്- ട്രംപ് ആവർത്തിച്ചു.
*🟨ബലപ്രയോഗത്തിലൂടെ ഹോർമുസ് പിടിച്ചെടുക്കുന്നത് യാഥാർഥ്യത്തിനു നിരക്കാത്തത്: മാക്രോൺ*
പാരീസ്: സൈനിക നടപടിയിലൂടെ ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാനുള്ള ശ്രമം യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സഖ്യകക്ഷികളെ വെല്ലുവിളിച്ചതിനു തൊട്ടുപിന്നാലെയാണു മാക്രോണിന്റെ പ്രതികരണം.
സൈനിക നടപടിയിലൂടെ ഹോർമുസ് കടലിടുക്ക് മോചിപ്പിക്കണമെന്ന് ആശയത്തെ ചിലർ ന്യായീകരിക്കുന്നുണ്ട്. ചിലപ്പോൾ അമേരിക്കയും ഈ നിലപാട് പ്രകടിപ്പിക്കാറുണ്ട്.
ഫ്രാൻസ് ഈ നിലപാടിനെ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. കാരണം ഇത് യാഥാർഥ്യത്തിനു നിരക്കാത്തതാണ്. ഇത് വൻ പ്രത്യാഘാതം വരുത്തിവയ്ക്കുമെന്നും ദക്ഷിണകൊറിയയിലേക്കുള്ള യാത്രയ്ക്കിടെ മാക്രോൺ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
*🟨ഹോർമുസ് കടലിടുക്കിൽ സ്ഥിരത പുനഃസ്ഥാപിക്കണം; ആശയവിനിമയവുമായി ചൈന*
ബെയ്ജിംഗ്: ഹോർമുസ് കടലിടുക്കിൽ സ്ഥിരത പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാ കക്ഷികളുമായും ആശയവിനിമയം നടത്തുന്നുണ്ടെന്നും എല്ലാവരും അതിനായി പ്രവർത്തിക്കണമെന്നും ചൈന.
ഹോർമുസിലെ വെടിനിർത്തൽ നടപ്പാക്കുകയെന്നതും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുകയെന്നതും അന്താരാഷ്ട്രസമൂഹത്തിന്റെ പൊതു അഭിലാഷമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പറഞ്ഞു.
ഹോർമുസിലെ സ്ഥിരത ഉറപ്പുവരുത്തുന്നതിന് ചൈന എല്ലാ കക്ഷികളുമായും ആശയവിനിമയവും ഏകോപനവും നിലനിർത്തുന്നുണ്ടെന്നും മാവോ നിംഗ് വ്യക്തമാക്കി.
*🟨ജനനായകൻ' വിവാദത്തിൽ മൗനം വെടിഞ്ഞ് വിജയ്*
ചെന്നൈ: ‘ജനനായകൻ' സിനിമ തടഞ്ഞതിനു കാരണം ഭയമാണെന്ന് നടനും ടിവികെ നേതാവുമായ വിജയ്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന പേടിയിലാണ് സിനിമ തടഞ്ഞത്. തനിക്ക് നീതി കിട്ടണമെന്നും അതിനാണ് ജനങ്ങളുടെ അടുത്ത് എത്തിയതെന്നും വിജയ് വ്യക്തമാക്കി. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ പത്രിക നൽകിയതിന് ശേഷമായിരുന്നു വിജയ്യുടെ പ്രതികരണം.
എൽപിജി പ്രതിസന്ധിയെക്കുറിച്ചും പ്രതികരണത്തിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്