പതിനാറാം കേരള നിയമസഭയ്ക്ക് തുടക്കം; എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിനും നടപടിക്രമങ്ങൾക്കും തുടക്കമായി. മുതിർന്ന അംഗം ജി. സുധാകരൻ പ്രോടെം സ്പീക്കറായി ചുമതലയേറ്റതോടെയാണ് സഭാ നടപടികൾ ആരംഭിച്ചത്. വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന മുഴുവൻ പേരും ഉപയോഗിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു."
 
ഫിഷറീസ് മന്ത്രിയും മുസ്‌ലിം ലീഗിന്റെ കളമശ്ശേരി ജനപ്രതിനിധിയുമായ വി.ഇ അബ്ദുൽ ഗഫൂറാണ് പതിനാറാം കേരള നിയമസഭയിൽ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. വിവിധ ഭാഷകളിൽ അംഗങ്ങൾ സത്യവാചകം ചൊല്ലിയത് സഭയിൽ ശ്രദ്ധേയമായി. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷറഫ് കന്നഡയിലും, ദേവികുളം എംഎൽഎ എഫ്. രാജ തമിഴിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. കോഴിക്കോട് സൗത്ത് എംഎൽഎ ഫൈസൽ ബാബു, മാണി സി. കാപ്പൻ, കെ. മുരളീധരൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് തുടങ്ങിയവർ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്."

ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യരുടെ നടപടി ഏറെ ശ്രദ്ധിക്കപ്പെട്ടു. 'ജയ്ഹിന്ദ്, ജയ് സംവിധാൻ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ സത്യപ്രതിജ്ഞ പൂർത്തിയാക്കിയത്. കൊട്ടാരക്കര എംഎൽഎ കെ.എൻ ബാലഗോപാൽ, വി.ടി ബൽറാം എന്നിവർ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞയ്ക്കായി എത്തിയപ്പോൾ ഭരണ-പ്രതിപക്ഷ ഭേദമന്യേ സഭയിൽ ഊഷ്മളമായ രംഗങ്ങളാണ് അരങ്ങേറിയത്. പിണറായി വിജയനെ പേരുവിളിച്ച് ക്ഷണിച്ചപ്പോൾ ഡെസ്ക്കിൽ കയ്യടിച്ചാണ് മുഖ്യമന്ത്രി വി.ഡി സതീശൻ അദ്ദേഹത്തെ എതിരേറ്റത്. പ്രോടെം സ്പീക്കർ ജി. സുധാകരൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് മുന്നിലേക്ക് നീങ്ങി അദ്ദേഹത്തിന് ഹസ്തദാനം നൽകി.

"സിപിഎം വിട്ട് യുഡിഫ് പിന്തുണയിൽ മത്സരിച്ച തളിപ്പറമ്പ് എംഎൽഎ ടി.കെ ഗോവിന്ദൻ സഗൗരവത്തിലുള്ള സത്യപ്രതിജ്ഞയ്ക്ക് ശേഷം പിണറായി വിജയന് കൈകൊടുത്തു. കൂടാതെ വി. കുഞ്ഞികൃഷ്ണൻ പിണറായി വിജയനെ അഭിവാദ്യം ചെയ്തതും അദ്ദേഹം പ്രത്യഭിവാദ്യം നൽകിയ.

അതേസമയം, നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാർഥി. കുന്നംകുളം എംഎൽഎയായ എ.സി മൊയ്ദീനെ എൽഡിഎഫ് തങ്ങളുടെ സ്പീക്കർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ബി.ബി ഗോപകുമാർ ആണ് ബിജെപി സ്ഥാനാർഥി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍