തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.


ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ അധ്യക്ഷൻ വിജയ് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ പത്ത് മണിക്ക് ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്.

അഞ്ച് നാൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിലേക്ക് കടക്കുന്നത്. 1952ന് ശേഷം ആദ്യമായാണ് തമിഴ്നാട്ടിൽ സഖ്യസർക്കാർ ചുമതലയേൽക്കുന്നത്. കേവലഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കിയതോടെയാണ് വിജയിക്ക് സർക്കാർ രൂപീകരിക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കർ അനുമതി നൽകിയത്.

തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെ, കോൺഗ്രസ് ഉൾപ്പെടെയുള്ള ഡിഎംകെ മുന്നണിയിലുണ്ടായിരുന്ന പാർട്ടികളുടെ പിന്തുണയോടെയാണ് 120 എംഎൽഎമാരുടെ ഭൂരിപക്ഷം തെളിയിച്ചത്. മെയ് 13-ാം തീയതിക്ക് മുമ്പായി മുഖ്യമന്ത്രി നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണറുടെ നിർദേശം.. എൻ.ആനന്ദ്, കെ.എ സെങ്കോട്ടയ്യൻ, ആധവ് അർജുന, വെങ്കട്ട് രാമൻ, നിർമൽ കുമാർ തുടങ്ങിയവരും വിജയ്ക്കൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസിന്റെ രണ്ട് അംഗങ്ങൾ മന്ത്രിസഭയിൽ അംഗമാകും. 1967ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് കോൺഗ്രസിന് മന്ത്രിസ്ഥാനം ലഭിക്കുന്നത്. സത്യപ്രതിജ്ഞക്ക് പിന്നാലെ മൂന്ന് മണിക്ക് ആദ്യ കാബിനറ്റ് യോഗം ചേരും.

അതേസമയം, തിരുപ്പത്തൂരിൽ ഒരു വോട്ടിന് തോറ്റ ഡിഎംകെ മുൻമന്ത്രി പെരിയകറുപ്പൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ടിവികെ സ്ഥാനാർഥിയെ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്ന് അവധിക്കാല ബെഞ്ച് പരിഗണിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍