വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടർ
കോഴിക്കോട് ∙ വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ്. അതിരുവിട്ട ആഘോഷങ്ങൾ നിയന്ത്രിക്കുന്നതിനായി ജില്ലയിൽ വോട്ടെണ്ണൽ ദിവസത്തിൽ പടക്കം വിൽപ്പനക്കും കർശന നിരോധനം ഏർപ്പെടുത്തി. വോട്ടെണ്ണലിനു ശേഷം വിജയാഘോഷങ്ങൾ നടത്തുന്നതിനു തടസമില്ല. എന്നാൽ ആഘോഷങ്ങൾ അതിരു കടന്നാലോ സംഘർഷ സാധ്യതയുണ്ടായാലോ കടുത്ത നടപടികൾ സ്വീകരിക്കും.
കോഴിക്കോട് ജില്ലയിലെ സ്ട്രോങ്ങ് റൂമുകളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ ചട്ടലംഘനമില്ലെന്നും കലക്ടര്‍ പറഞ്ഞു. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും സ്ട്രോങ് റൂമുകൾ തുറന്നിട്ടില്ലെന്നും കലക്ടര്‍ സ്നേഹിൽ കുമാർ സിങ് അറിയിച്ചു. വോട്ടിങ് യന്ത്രങ്ങൾ പൂർണമായും സുരക്ഷിതമാണ്. സ്ട്രോങ് റൂമിനു സമീപം ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചു എന്ന പരാതി പരിശോധിച്ചു. അത്തരത്തിൽ യാതൊരുവിധ ക്രമക്കേടുകളും നടന്നതായി ബോധ്യപ്പെട്ടിട്ടില്ലെന്നും കലക്ടർ പറഞ്ഞു.
ആരോപണവിധേയരായ പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ തീരുമാനിച്ചു. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറിന്റെ മൊഴി ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് തീരുമാനം. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റണമെന്ന ആവശ്യം തള്ളിയതോടൊപ്പം, ഇവർക്കെതിരെ മറ്റ് നടപടികളും ഉണ്ടാകില്ല. കൊയിലാണ്ടി വരണാധികാരി സ്ട്രോങ് റൂമിനടുത്ത് എത്തിയ സംഭവം പതിവ് പരിശോധനയുടെ ഭാഗമായിരുന്നുവെന്നും, അതിൽ ചട്ടലംഘനമൊന്നും നടന്നിട്ടില്ലെന്നും ജില്ലാ ഭരണകൂടം വിശദീകരിച്ചു. തിരഞ്ഞെടുപ്പ് നടപടികളിൽ പൂർണ സുതാര്യത ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍