തുരങ്കപാത നിർമ്മാണ സ്ഥലത്ത് മണ്ണിടിച്ചിൽ; മരണം നാലായി
വയനാട് മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ മരണം നാലായി. ദുരന്തം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്‌ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാൽ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാർ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മണ്ണ് നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നുവെന്നും എന്നാല്‍ കരാറുകാര്‍ മണ്ണ് നീക്കം ചെയ്തിരുന്നില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഇതാണ് അപകടത്തിന് കാരണമായത്. ദൗര്‍ഭാഗ്യകരമായ ദുരന്തമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് അപകട കാരണമെന്ന് മന്ത്രി ടി സിദ്ദിഖും പറഞ്ഞിരുന്നു പ്രകൃതിദുരന്തമല്ല, മനുഷ്യനിര്‍മ്മിത ദുരന്തമാണ് സംഭവിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു. അശാസ്ത്രീയമായി മണ്ണ് കൂട്ടിയിടരുതെന്ന് നിര്‍മ്മാണ കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശം പാലിക്കാത്തതില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
ഇന്ന് രാവിലെ 10.30 ഓടുകൂടിയായിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്. നിര്‍മ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് മൂന്ന് എന്‍ഡിആര്‍എഫ് ടീമാണ് സജ്ജമാകുന്നത്. വയനാട് സംഘത്തിന് പുറമേ കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്ന് കൂടിയുള്ള സംഘം സ്ഥലത്തെത്തും. ഒരു എന്‍ഡിആര്‍എഫ് ടീമിലുള്ളത് 34 പേരാണ്. അപകടസാധ്യതകള്‍ മുന്‍നിര്‍ത്തി കാലവര്‍ഷത്തിന് മുന്‍പ് തന്നെ എന്‍ഡിആര്‍എഫ് ടീമുകള്‍ ഒന്‍പത് ജില്ലകളില്‍ സജ്ജമായിരുന്നു.
