കുടുംബവഴക്ക്: യുവാവ് കുത്തേറ്റുമരിച്ചു; മൂന്നു ബന്ധുക്കൾ അറസ്റ്റിൽ

മലപ്പുറം: കുടുംബവഴക്കിനെത്തുടർന്ന് ആതവനാട് കൂടശ്ശേരിപ്പാറയിൽ യുവാവ് കുത്തേറ്റുമരിച്ചു. കൂടശ്ശേരിപ്പാറ സ്വദേശിയും ചോറ്റൂരിൽ താമസക്കാരനുമായ ആനപ്പടിക്കൽ മൊയ്‌ദീൻകുട്ടിയുടെ മകൻ മുസ്തഫ (45)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടയാളുടെ സഹോദരീപുത്രന്മാരായ സൽമാൻ ഫാരിസ് (27), സക്കീർ ഹുസൈൻ (23), സൈനുൽ ആബിദീൻ (22) എന്നിവരെ കല്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

​ശനിയാഴ്ച രാവിലെ മുസ്തഫയും സഹോദരൻ അബ്ദുള്ളയും വീട്ടിൽനിന്ന് ബൈക്കിൽ റോഡിലേക്കിറങ്ങുന്നതിനിടെ ഓട്ടോറിക്ഷയിലെത്തിയ പ്രതികൾ ബൈക്ക് ഇടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നു. തുടർന്ന് ബൈക്കിന് തീയിട്ട ശേഷമാണ് പ്രതികൾ മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ സക്കീർ ഹുസൈനാണ് മുസ്തഫയെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. ഹൃദയത്തിലും കഴുത്തിലുമേറ്റ മാരക മുറിവുകളാണ് മരണകാരണം. അക്രമത്തിൽ സഹോദരൻ അബ്ദുള്ളയ്ക്കും പരിക്കേറ്റിട്ടുണ്ട്.

​മുൻപും ഇവർ തമ്മിൽ കുടുംബവഴക്കിനെത്തുടർന്ന് സംഘർഷങ്ങൾ ഉണ്ടായിരുന്നു. നേരത്തെ മുസ്തഫയെ ആക്രമിച്ച കേസിൽ പ്രതികളായ സഹോദരങ്ങൾ ദിവസങ്ങൾക്കു മുൻപാണ് ജയിൽ മോചിതരായതെന്ന് കല്പകഞ്ചേരി സ്റ്റേഷൻ എച്ച്.എസ്.ഒ. സി.കെ. രാജേഷ് അറിയിച്ചു.

​മരിച്ച മുസ്തഫയുടെ ഭാര്യ സബിതയാണ്. മക്കൾ: മുഹ്സിൻ, നിഷാദ്, റിൻഷ, റിഫ്ന.