കൊവിഡ് വാക്‌സിന്‍ എടുത്ത ശേഷം ടി.ടിയെടുത്തയാള്‍ മരിച്ചെന്ന് വാട്‌സ്ആപ് പ്രചാരണം; വ്യാജമെന്ന് ഡോക്ടര്‍മാര്‍

കോഴിക്കോട്: കൊവിഡ് വാക്‌സിന്‍ എടുത്ത ശേഷം ടെറ്റനസ്(ടി.ടി.)വാക്‌സിനെടുത്തയാള്‍ മരിച്ചെന്നുള്ള വാട്‌സ്ആപ് പ്രചാരണം വ്യാജമാണെന്ന് ഡോക്ടര്‍മാര്‍. കൊവിഡ് വാക്‌സിന് ശേഷം ടി.ടി. എടുക്കുന്നതുകൊണ്ട് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം ഡോക്ടര്‍ ആര്‍. ശ്രീജിത്ത് പറഞ്ഞു.മൃതമായ അണുക്കളെ ഉപയോഗിച്ച് നിര്‍മിക്കുന്ന വാക്‌സിനുകള്‍ ഒരു തരത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നും കൊവിഡ് വാക്‌സിനു ശേഷം ടി.ടി. എടുത്തതുകൊണ്ടാകില്ല മരണം സംഭവിച്ചതെന്നും അത് സ്വാഭാവിക മരണമാകാമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ട് വാക്‌സിന്‍ എടുത്താലും മൃഗങ്ങളുടെ ആക്രമണമോ മറ്റോ ഉണ്ടായാല്‍ റാബിസ് ഉള്‍പ്പെടെയുള്ളവ അടിയന്തരമായി നല്‍കേണ്ടിവരും. ഇത് ഒരിക്കലും ജീവന് ഭീഷണിയാവില്ല. അതേസമയം, വാക്‌സിന്‍ യഥാസമയം എടുത്തില്ലെങ്കില്‍ അത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

കൊവിഡ് വാക്‌സിന് ശേഷം ടി.ടി. എടുത്താല്‍ മരണം വരെ സംഭവിക്കുമെന്ന തരത്തില്‍ വ്യാപകമായി ഓഡിയോ പ്രചരിച്ചിരുന്നു.

‘ടി.ടി. കുത്തിവെപ്പെടുത്ത് പിറ്റേദിവസം കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിനാല്‍ ഒരാള്‍ മരിച്ചിരിക്കുന്നു. ഇങ്ങനെ മരിക്കുന്ന മൂന്നാമത്തെ ആളാണിത്. ശരീരത്തില്‍ മുറിവ് പറ്റിയിട്ട് ടി.ടി. എടുത്ത് പെട്ടെന്ന് തന്നെ വാക്സിനെടുക്കരുതെന്ന് വീട്ടിലുള്ളവരോട് പ്രത്യേകം പറയണം.

നേരെ തിരിച്ച് കൊവിഡ് വാക്സിനെടുത്തിട്ടുണ്ടെങ്കില്‍ ടി.ടിയും എടുക്കേണ്ട. ചില ഡോക്ടര്‍മാരും നഴ്സുമാരും ഇക്കാര്യം അന്വേഷിക്കുന്നില്ല,’ എന്നായിരുന്നു ഇതുസംബന്ധിച്ച് വ്യാപകമായി വാട്‌സ്ആപ് വഴി പ്രചരിച്ചിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍