ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നു; ചിക്കന്‍ സ്റ്റാളുകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍

കോഴിക്കോട്: കോഴിയിറച്ചിക്ക്​ വില കൂടിയതി​ന്‍റെ പേരില്‍ റീട്ടെയില്‍ വ്യാപാരികളെ സാമൂഹിക ദ്രോഹികളായി ചിത്രീകരിക്കുകയും കടകളില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ ക്രമവിരുദ്ധമായി പരിശോധന നടത്തുകയും ചെയ്യുന്നത് തുടര്‍ന്നാല്‍ പെരുന്നാളിന് ശേഷം കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി കോഴിക്കോട്​ ജില്ല നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് കോഴി ഉല്‍പാദനം വേണ്ടത്രയില്ല.

തമിഴ്‌നാട്ടിലെ ഉല്‍പാദക യൂനിറ്റുകളെയാണ് നാം ആശ്രയിക്കുന്നത്. തമിഴ്‌നാട് ലോബി വില വര്‍ധിപ്പിക്കുമ്പോള്‍ ഇവിടെയുള്ള വ്യാപാരികള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ഇറച്ചിക്കോഴിക്ക് 230 മുതല്‍ 240 രൂപവരെ വിലയുണ്ട്. കുറഞ്ഞ വിലയ്ക്ക് ആരെങ്കിലും വില്‍ക്കുന്നുണ്ടെങ്കില്‍ നഷ്ടം സഹിച്ചാണ്. ഇത്തരം കച്ചവടക്കാരെപ്പറ്റിയാണ് സിവില്‍ സപ്ലൈസ് അന്വേഷണം നടത്തേണ്ടത്.
ജനങ്ങളുടെ പഴി കേട്ട് കച്ചവടം ചെയ്യേണ്ട അവസ്ഥയാണുള്ളതെന്ന് വ്യാപാരി വ്യവസായ സമിതി പ്രസിഡന്റ് സൂര്യഗഫൂര്‍, ചിക്കന്‍ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി റഷീദ്, സെക്രട്ടറി മുസ്തഫ കിണാശ്ശേരി, കെ.എം റഫീഖ് എന്നിവര്‍ വ്യക്​തമാക്കി. .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍