'മുസ്ലീങ്ങളുടെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുത്, ഓട്ടോയില്‍ കയറരുത്; അവര്‍ പെറ്റുപെരുകുന്നു'; കുര്‍ബാനക്കിടെ വര്‍ഗീയപ്രസംഗവുമായി വൈദികന്‍


കുറവിലങ്ങാട് മഠത്തിലെ കുര്‍ബാനക്കിടെ വര്‍ഗീയ പരാമര്‍ശം നടത്തിയ വൈദികനെതിരെ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍. മഠത്തിലെ ചാപ്പലിലെ കുര്‍ബാനക്കിടെ വൈദികന്‍ വര്‍ഗീയ പരാമര്‍ശംനടത്തിയെന്നും ഇതിനെ എതിര്‍ത്തുവെന്നും സിസ്റ്റര്‍ അനുപമ മാധ്യമങ്ങളോട് പറഞ്ഞു. കടുത്ത മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളാണ് വൈദികന്‍ നടത്തിയത്. മുസ്ലീങ്ങളുടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുത്, ഓട്ടോയില്‍ കയറരുത് എന്നൊക്കെയായിരുന്നു പരാമര്‍ശമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

സിസ്റ്റര്‍ അനുപമ പറഞ്ഞത്: ''പാലാ ബിഷപ്പ് പറഞ്ഞ നാര്‍ക്കോട്ടിക്ക് ജിഹാദിനെക്കുറിച്ച് വര്‍ഗീയമായ പ്രസംഗമാണ് വൈദികന്‍ ഇന്ന് നടത്തിയത്. മുസ്ലീംസമുദായത്തില്‍പ്പെട്ടവര്‍ നടത്തുന്ന കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുത്. ഓട്ടോയില്‍ കയറരുത്. വണ്ടിയില്‍ കയറരുത്. പൂച്ചയും മുയലും പെറ്റുപെരുകുന്ന പോലെയാണ് മുസ്ലീങ്ങളും. മുന്‍പും വൈദികനും ഇത്തരം പ്രസംഗം നടത്തിയിട്ടുണ്ട്. ലൗ ജിഹാദ് ചര്‍ച്ചകള്‍ നടക്കുമ്പോഴും മുസ്ലീങ്ങളെ അവഹേളിച്ച് പ്രസംഗിച്ചിട്ടുണ്ട്. ഈശോ സിനിമയെക്കുറിച്ച് ചര്‍ച്ച നടന്നപ്പോഴും മുസ്ലീംവിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. ഇതോടെ കുര്‍ബാനയ്ക്കിടെ ഞങ്ങള്‍ പ്രതികരിക്കുകയായിരുന്നു. ഇവിടെ ഇങ്ങനെ സംസാരിക്കാന്‍ പറ്റില്ല. വര്‍ഗീയ പ്രസംഗം മഠത്തില്‍ നടത്താന്‍ പറ്റില്ലെന്ന് പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി പോരുകയായിരുന്നു.''

''ഞങ്ങള്‍ മരുന്ന് വാങ്ങിക്കുന്ന ഡോക്ടര്‍മാരില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ടവരുണ്ട്. സുരക്ഷ നല്‍കുന്ന പൊലീസുകാരില്‍ മുസ്ലീങ്ങളുണ്ട്. അവരില്‍ നിന്ന് മറ്റ് സംസാരങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടില്ല. പിന്നെ ഞങ്ങള്‍ എന്തിനിത് കേട്ടു കൊണ്ടിരിക്കണം. ക്രിസ്തു പഠിപ്പിച്ചത് വര്‍ഗീയത വിതയ്ക്കാന്‍ അല്ലല്ലോ. മറ്റുള്ളവരെ സ്‌നേഹിക്കാനും ഒത്തൊരുമിച്ച് പോകാനുമാണ് പഠിപ്പിച്ചത്. ക്രിസ്തുമാര്‍ഗത്തില്‍ നിന്ന് എതിരായി പോകുന്നത് കണ്ടപ്പോള്‍ പ്രതികരിക്കാതെ ഇരിക്കാന്‍ സാധിച്ചില്ല. ചാപ്പലില്‍ ഞങ്ങള് കുറച്ച് സിസ്റ്റര്‍മാരും അന്തേവാസികളുമാണുള്ളത്. വിശ്വാസികളാരും ഉണ്ടായിരുന്നില്ല. ഞങ്ങളോട് എന്തിനാണ് ഇതെല്ലാം വൈദികന്‍ പറയുന്നത്.''

പാലാ ബിഷപ്പിന്റെ പരാമര്‍ശത്തെ പിന്തുണക്കുന്നില്ലെന്നും കന്യാസ്ത്രീകള്‍ കൂട്ടിച്ചേര്‍ത്തു. ജിഹാദ് പരാമര്‍ശങ്ങളെക്കുറിച്ച് പഠിക്കാന്‍ പോയിട്ടില്ലെന്നും അങ്ങനെയൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍