കോണ്‍ഗ്രസുകാര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; മുന്‍ DCC പ്രസിഡന്റ് യു രാജീവന്‍ ഉള്‍പ്പെടെ 20 പ്രതികള്‍


കോഴിക്കോട്: കോണ്‍ഗ്രസിലെ(Congress) ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പൊലീസ്(Police Case) കേസെടുത്തു. സംഭവത്തില്‍ കോഴിക്കോട് മുന്‍ ഡിസിസി പ്രസിഡന്റ് യു രാജീവന്‍ മാസ്റ്ററടക്കം 20 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കസബ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

കല്ലായ് റോഡിലെ ഹോട്ടലില്‍ ആയിരുന്നു യോഗം നടന്നത്. യോഗം ചേരുന്ന വിവരമറിഞ്ഞ് രാവിലെ പതിനൊന്നരയോടെ ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് കൈയ്യേറ്റമുണ്ടായത്.

മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്‍ വി നമ്പ്യാരെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ കഴുത്തിന് പരിക്കേറ്റു ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സിആര്‍ രാജേഷ്, കൈരളി ടിവിയിലെ മേഘ എന്നിവരെ തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സാജന്‍ വി നമ്പ്യാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോണ്‍ഗ്രസ് പുനഃസംഘടനയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടി ഗ്രൂപ്പില്‍ ഉണ്ടായിരുന്ന ജില്ലയിലെ ചില പ്രമുഖ നേതാക്കള്‍ KPCC അധ്യക്ഷന്‍ സുധാകരനോപ്പമായിരുന്നു. എന്നാല്‍ ഗ്രൂപ്പിലെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ഉമ്മന്‍ ചാണ്ടി ഗ്രൂപ്പിന് ഒപ്പമായിരുന്നു.

പുനഃസംഘടനയ്ക്ക് ശേഷം കെപിസിസി പ്രസിഡന്റ് പാര്‍ട്ടി സെമി കേഡര്‍ രീതിയിലേക്ക് മാറുന്നമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്കായിരുന്നു യോഗം ചേര്‍ന്നതെന്നാണ് സൂചന.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍