താമരശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട

കോഴിക്കോട്: ആന്ധ്രയില്‍ നിന്നും വില്പനക്കായി എത്തിച്ച 39.കിലോഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍.പൂനൂര്‍ വട്ടപ്പൊയില്‍, ചിറക്കല്‍ റിയാദ് ഹൌസില്‍ നഹാസ് (37)നെയാണ് ഇന്നാലെ വൈകിട്ട് 6.50 മണിക്ക് അടിവാരം ചേലോട്ട് മൂലോഞ്ഞി എസ്റ്റേറ്റിലെ വാടക വീട്ടില്‍ നിന്നും കഞ്ചാവ് സഹിതം പിടികൂടുന്നത്. കോഴിക്കോട് റൂറല്‍ എസ്.പി. ഡോ .എ.ശ്രീനിവാസ് ഐപിഎസിന്റെ നിര്‍ദേശപ്രകാരം താമരശ്ശേരി ഡി.വൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടി, നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. അശ്വകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.കഞ്ചാവ് സൂക്ഷിക്കുന്നതിനു വേണ്ടി വീട് വാടകക്ക് എടുത്തിരുന്നു.ഈ മാസം 11. ന് ലോറിയുമായി ആന്ധ്രയില്‍ പോയ ഇയാള്‍ ഒരാഴ്ച കഴിഞ്ഞു കേരളത്തിലെത്തി മൊത്തവിതരണക്കാര്‍ക്ക് വില്പനനടത്തിയതില്‍ ബാക്കിയാണ് കണ്ടെടുത്തത്. ഇയാളുടെ കൂട്ടാളികളെയും ചില്ലറ വില്പനക്കാരെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തി കര്‍ശന നടപടി എടുക്കുമെന്ന് ഡി.വൈഎസ്.പി അറിയിച്ചു.നവംബര്‍ മാസത്തിനു ശേഷം  6 തവണയായി 300 കിലോയോളം കഞ്ചാവ് ഇങ്ങനെ എത്തിച്ചിട്ടുണ്ട്. വില്‍പന നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ബാംഗ്ലൂര്‍,മൈസൂര്‍ എന്നിവിടങ്ങളില്‍ ആര്‍ഭാടജീവിതം നയിക്കുകയാണ് പതിവ്.

മുന്‍പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന നല്ല സാമ്പത്തിക ശേഷിയുള്ള ഇയാള്‍ പെട്ടെന്ന് പണമുണ്ടാക്കുന്നതിനു വേണ്ടിയാണു മയക്കുമരുന്ന് കച്ചവടത്തിലേക്കു തിരിഞ്ഞത്.3 മാസത്തോളം ഇയാള്‍ ആന്ധ്രയില്‍ ഹോട്ടല്‍ നടത്തിയിരുന്നു.ഈ പരിചയമാണ് കഞ്ചാവ് ലോബിയുമായി ഇയാളെ അടുപ്പിച്ചത്. 10 മുതല്‍ 20 വര്‍ഷം വരെ തടവ് കിട്ടാവുന്ന ഗുരുതര കുറ്റ കൃത്യമാണ് ഇത്.വിശാഖപട്ടണം, ഒഡിഷ, എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലേക്ക് വര്‍ഷത്തില്‍ പതിനായിര കണക്കിന് കിലോ കഞ്ചാവാണ് എത്തുന്നത്.പ്രതിയെ ഇന്ന് ശനിയാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.ക്രൈം സ്‌ക്വാഡ് എസ് ഐ മാരായ രാജീവ്ബാബു, സുരേഷ്.വി.കെ, ബിജു. പി, രാജീവന്‍.കെപി, ഷാജി.വി.വി,അബ്ദുള്‍ റഹീം നേരോത്ത്,താമരശ്ശേരി ഇന്‍സ്പെക്ടര്‍ അഗസ്റ്റിന്‍,എസ്.ഐ. മാരായ സനൂജ്.വി.എസ്, അരവിന്ദ് വേണുഗോപാല്‍,എ.എസ്.ഐ.ജയപ്രകാശ്,സിപിഒ റഫീഖ്,എസ്.ഒ.ജി അംഗങ്ങളായ ശ്യം. സി, ഷെറീഫ്, അനീഷ്.ടി.എസ്, മുഹമ്മദ് ഷെഫീഖ്. എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.