താങ്ങില്ല ഈ ജീവിതച്ചെലവ്; ഇനിയെന്തു ചെയ്യും?
താമരശ്ശേരി: രണ്ടുവർഷം നീണ്ട കോവിഡ് പ്രതിസന്ധി സാധാരണക്കാരുടെ ജീവിതത്തിെൻറ നടുവൊടിച്ചതാണ്. ഇതിൽനിന്ന് നിവർന്നു വരുമ്പോൾ ഇരുട്ടടിയായി വൻ വിലവർധനയാണ് കാത്തിരിക്കുന്നത്. പെട്രോൾ, ഡീസൽ, പാചക വാതകം, കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്, വെള്ളക്കരം, വാഹന-ഭൂമി രജിസ്ട്രേഷൻ, വാഹനങ്ങൾക്ക് ഹരിത നികുതി, ബസ്, ഓട്ടോ ചാർജ്, ടോൾ നിരക്ക്, മരുന്നുവില തുടങ്ങി ജീവിക്കാൻവേണ്ട അടിസ്ഥാന ആവശ്യങ്ങൾക്കെല്ലാം വില കുത്തനെ വർധിച്ചു.
വീട്ടിലും സ്ഥാപനങ്ങളിലും ഗാർഹിക-ഗാർഹികേതര ആവശ്യങ്ങൾക്കായി ലഭ്യമാക്കുന്ന കുടിവെള്ളത്തിന് അഞ്ചു ശതമാനമാണ് നികുതി വർധന. എല്ലാ വർഷവും വർധന ഉണ്ടാവുകയും ചെയ്യും. പെട്രോൾ- ഡീസൽ വില 10 ദിവസത്തിനിടെ ഒമ്പതു തവണയാണ് വർധിച്ചത്. 110 രൂപയാണ് ലിറ്റർ പെട്രോളിന് നിലവിലെ വില; ഡീസലിന് 100 രൂപയും. സി.എൻ.ജിക്ക് ഒരുദിവസംകൊണ്ട് ഏഴ് രൂപയാണ് വർധിച്ചത്. നിലവിൽ കിലോക്ക് 82 രൂപയാണ്.
ഇന്ധന വിലവർധന കാരണം പച്ചക്കറി ഉൾപ്പെടെയുള്ള ചരക്കുകളുടെ വിലയും വർധിക്കുമെന്ന ആശങ്കയിലാണ് ജനം. കഴിഞ്ഞദിവസം കിലോ 10 രൂപക്ക് ലഭിച്ചിരുന്ന തക്കാളി വെള്ളിയാഴ്ച 20 രൂപക്കാണ് പാളയം മാർക്കറ്റിൽ വിറ്റത്. ബീൻസിന് 60 രൂപയുണ്ടെന്നും വ്യാപാരികൾ പറയുന്നു. പാചക വാതകമാണ് കുടുംബങ്ങളെ പൊള്ളിക്കുന്ന മറ്റൊന്ന്. 950 രൂപയാണ് വീട്ടുപയോഗത്തിനുള്ള പാചകവാതകത്തിെൻറ വില. വീട്ടിലേക്ക് കൊണ്ടുവരുന്നയാൾക്ക് 50 രൂപ കടത്തുകൂലിയും നൽകണം. 1000 രൂപയാണ് സിലിണ്ടർ ഒന്നിന് ചെലവാകുക.
ഒന്നരമാസത്തിൽ കൂടുതൽ ഒരു സിലിണ്ടർ നിൽക്കില്ല. എല്ലാ മാസവും 1000 രൂപ ഈ വകയിൽ കണ്ടെത്തേണ്ടതുണ്ട്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 250 രൂപയോളമാണ് വർധിച്ചത്. ഇത് ഹോട്ടൽ ഭക്ഷണത്തിെൻറ വിലയിലും വർധനയുണ്ടാക്കുന്നു.
ഇതിനിടെയാണ് ഓട്ടോ ടാക്സി, ബസ് ചാർജ് വർധനയും വരുന്നത്. ഓട്ടോക്ക് മിനിമം 30 രൂപയും ബസിന് 10 രൂപയുമായാണ് വർധിപ്പിക്കുന്നത്. ഈ വിലവർധന ലക്ഷക്കണക്കിന് സാധാരണക്കാരെയാണ് ബാധിക്കുന്നത്. എന്നാൽ, ഇന്ധനവില റോക്കറ്റ് പോലെ കുതിക്കുമ്പോൾ ചാർജ് വർധനകൊണ്ട് പിടിച്ച് നിൽക്കാനാകില്ലെന്നാണ് ഓട്ടോ തൊഴിലാളികൾ പറയുന്നത്. വർഷാവർഷം എടുക്കേണ്ട ഫിറ്റ്നസ് സർട്ടിഫിക്കിന് വൻ ചാർജ് വർധനയാണ്. 400 രൂപയിൽനിന്ന് 4300 രൂപയിലേക്കാണ് വർധിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരായ തൊഴിലാളികൾക്ക് തൊഴിലെടുത്തുപോലും ജീവിക്കാനാവില്ലെന്ന സ്ഥിതിയാണെന്നും ഓട്ടോ ഡ്രൈവർമാർ പറയുന്നു.
സി.എൻ.ജി കാറുകൾ കൂടി ഇറങ്ങിയതിനാൽ വരി കുറേക്കൂടി നീണ്ടിരിക്കുന്നു. സി.എൻ.ജി നിറക്കുന്നതിനായി ഒരുദിവസം മാറ്റിവെക്കേണ്ട അവസ്ഥയാണെന്നും ഓട്ടോ ഡ്രൈവർമാർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍