എസ്ഡിപിഐയുടെ ഫ്‌ലക്‌സ് കീറി; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് ക്രൂരമര്‍ദനം, പരസ്യമായി കുറ്റസമ്മതം നടത്തിച്ച് എസ്ഡിപിഐ


കോഴിക്കോട് എസ്ഡിപിഐയുടെ ഫ്‌ലക്‌സ് കീറി എന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് ക്രൂരമര്‍ദനം. കോഴിക്കോട് ബാലുശേരി കോട്ടൂര്‍ സ്വദേശിയായ ജിഷ്ണു രാജിനെയാണ് ഒരു സംഘം എസ്ഡിപിഐ പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് പരസ്യമായി കുറ്റസമ്മതം നടത്തിച്ച് വിഡിയോയും ചിത്രീകരിച്ചു. ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി സംഘത്തില്‍ എസ്ഡിപിഐ- ലീഗ് പ്രവര്‍ത്തകരാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ബാലുശേരി പൊലീസ് അറിയിച്ചു .

ഇന്നലെ രാത്രി ഒന്നരയോടെ കോട്ടൂര്‍ പാലോളിയില്‍ വച്ചായിരുന്നു സംഭവം. എസ്ഡിപിഐയുടെ ഫ്‌ലക്‌സ് ഈ പ്രദേശത്തുണ്ടായിരുന്നു. ഇത് കീറാന്‍ വേണ്ടിയാണ് ജിഷ്ണു വന്നതെന്നും ഇത് കീറിയെന്നും ആരോപിച്ചായിരുന്നു മര്‍ദനം. എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച് ജിഷ്ണുവിനെ അവശനാക്കുകയായിരുന്നു. മര്‍ദനത്തിന് ശേഷം ജിഷ്ണുവിന്റെ ഒരു വിഡിയോയും ഈ അക്രമികള്‍ ചിത്രീകരിച്ചിട്ടുണ്ട്. കുറ്റസമ്മതം നടത്തുന്ന വിഡിയോ ആണ് ഈ അക്രമികള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഫ്‌ലക്‌സ് കീറിയത് താനാണെന്നും പ്രദേശത്തെ സിപിഐഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞത് പ്രകാരമാണ് അത് കീറിയതെന്നുമാണ് ഈ വിഡിയോയില്‍ പറയുന്നത്.

സംഭവ സ്ഥലത്ത് ഉടന്‍ തന്നെ പൊലീസ് എത്തിയാണ് ജിഷ്ണുവിനെ അവിടെ നിന്ന് മാറ്റുന്നത്. സംഭവത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മുപ്പതോളം പേര്‍ ചേര്‍ന്നാണ് ജിഷ്ണുവിനെ മര്‍ദിച്ചതെന്നാണ് പറയുന്നത്. നിലവില്‍ അക്രമികളെ കുറിച്ച് വിശദമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. ജിഷ്ണുവിനെ മര്‍ദനമേറ്റതറിഞ്ഞാണ് പൊലീസ് പ്രദേശത്തെത്തുന്നത്. എന്നാല്‍ പൊലീസ് എത്തുന്നതിനിടയില്‍ തന്നെ അതിക്രൂരമായ മര്‍ദനം ജിഷ്ണുവിനേറ്റിരുന്നു. ശരീരമാസകലം ജിഷ്ണുവിന് പരിക്കേറ്റിരുന്നു. ബാലുശേരി പൊലീസ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി ജിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തി. ഫ്‌ലക്‌സ് കീറി എന്നാരോപിച്ച് ജിഷ്ണുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍