ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു;മരണം ഏഴായി


ഇടുക്കി കുമളിക്ക് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ അപകടത്തില്‍ മരണം ഏഴായി തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒരു കുട്ടിയടക്കം പത്ത് പേര്‍ വാഹനത്തിലുണ്ടായിരുന്നു. ശബരിമലയില്‍ നിന്ന് തീര്‍ത്ഥാടകരുമായി മടങ്ങിയ ടവേരയാണ് മറിഞ്ഞത്.

വാഹനത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമം ഊര്‍ജിതമായി പുരോഗമിക്കുകയാണ്. പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഹെയര്‍ പിന്‍ വളവ് കയറിവരികയായിരുന്ന വാഹനം മരത്തിലിടിച്ചാണ് കൊക്കയിലേക്ക് മറിഞ്ഞത്. മരത്തില്‍ ഇടിച്ച ടവേര പെന്‍സ്റ്റോക്ക് പൈപ്പില്‍ തട്ടി താഴ്ചയിലേക്ക് മറിഞ്ഞെന്നാണ് നിഗമനം. ഗുരുതരമായി പരുക്കേറ്റ രണ്ട് പേര്‍ ആശുപത്രിയിലാണ്. വാഹനം പൂര്‍ണമായി തകര്‍ന്നു.

ദാരുണമായ സംഭവമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. ജില്ലാ പൊലീസ് മേധാവി സ്ഥലത്തെത്തിയിട്ടുണ്ട്. താഴേക്ക് മറിഞ്ഞ് കിടക്കുന്ന വാഹനത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിടുന്നുണ്ടെന്നും അപകടത്തില്‍പ്പെട്ട കുട്ടിയുടെ നില ഗുരുതരമല്ലെന്നും മന്ത്രി പ്രതികരിച്ചു. ഇടുക്കി കളക്ടര്‍ക്കാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപന ചുമതല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍