പോപുലർ ഫ്രണ്ട് ഹർത്താൽ; നഷ്ടം ഈടാക്കാൻ 3785 പേരുടെ സ്വത്തുവിവരം ശേഖരിക്കും
പോപുലർ ഫ്രണ്ടിന്റെ ഹർത്താൽ ദിനത്തിലുണ്ടായ അനിഷ്ട സംഭവങ്ങളിലെ നഷ്ടം ഈടാക്കാൻ സർക്കാർ പ്രതികളുടെ സ്വത്തുവിവരം ശേഖരിക്കാൻ നടപടി തുടങ്ങി. സബ് രജിസ്ട്രാർ ഓഫിസുകളും വില്ലേജ് ഓഫിസുകളും വഴിയാണ് വിവരം ശേഖരിക്കുന്നത്. 3785 പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ പട്ടിക സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഓഫിസുകളിലുമെത്തിയിട്ടുണ്ട്.
പ്രതികളുടെ സ്വത്തുവിവരം ജില്ലാ രജിസ്ട്രാർക്ക് കൈമാറാനാണ് നിർദേശം. ജില്ലാ രജിസ്ട്രാർ ഇത് രജിസ്ട്രേഷൻ ഐ.ജിക്ക് കൈമാറണം. ഓരോ താലൂക്ക് പരിധിയിലെയും പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ ഉൾപ്പെട്ടവരുടെ പട്ടിക തഹസിൽദാർമാർക്കും കൈമാറിയിട്ടുണ്ട്. വില്ലേജ് ഓഫിസർമാരോട് അന്വേഷണം നടത്തി ഇവരുടെ സ്വത്തുവിവരം കണ്ടെത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം. സ്വത്തുവിവരം ലഭിച്ച ശേഷം റവന്യൂ റിക്കവറി നടപടി ആരംഭിക്കും.
2022 സെപ്റ്റംബർ 23ന് നടന്ന പോപുലർ ഫ്രണ്ട് ഹർത്താലിൽ 5.2 കോടി രൂപയുടെ നഷ്ടം ഈടാക്കാനുള്ള റവന്യു റിക്കവറി നടപടികൾ വൈകുന്നതിൽ ഹൈകോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഒരു മാസത്തിനകം റവന്യൂ റിക്കവറി നടപടികൾ പൂർത്തിയാക്കുമെന്ന് സർക്കാർ ഡിസംബർ 23ന് കോടതിയെ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍