തലയാട് സ്ത്രീയുടെ മൃതദേഹം റബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം: ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
ബാലുശ്ശേരി തലയാട് ദേവാലയത്തിനു സമീപം റബർ തോട്ടത്തിൽ കഴിഞ്ഞ രാത്രി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
പുല്ലാളൂർ എരഞ്ഞോത്ത് കെ.എം. സലീനയാണ് തീപ്പൊള്ളലേറ്റ് (43) മരിച്ചത്. തലയാട് സെന്റ് ജോർജ് ദേവാലയത്തിലെ തിരുനാൾ ആഘോഷത്തിന് എത്തിയവർ തോട്ടത്തിൽ തീ ആളിക്കത്തുന്നത് കണ്ട് ഓടി എത്തിയപ്പോഴാണു കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് വീട്ടിൽ നിന്നു പോയ സലീന വൈകിട്ട് വീട്ടുകാരെ വിളിച്ച് തലയാടാണ് ഉള്ളതെന്നു പറഞ്ഞിരുന്നു.
രാത്രി വൈകിയും വീട്ടിൽ എത്താതായതോടെ മകനും ബന്ധുവും ഇവരെ അന്വേഷിച്ച് തലയാട് എത്തിയപ്പോഴാണ് മൃതദേഹം സലീനയുടേതാണെന്നു തിരിച്ചറിഞ്ഞത്. സ്വകാര്യ ഇംഗ്ലിഷ് മീഡിയം സ്കൂൾ അധ്യാപികയായിരുന്നു. ഏതാനും മാസമായി ഇവർ ജോലിക്ക് പോയിരുന്നില്ല.
ജില്ലാ പൊലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഫൊറൻസിക് സംഘവും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. ഇന്നലെ വൈകിട്ട് സലീനയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതോടെയാണ് സംഭവത്തിലെ ദുരൂഹത നീങ്ങിയത്. മാനസിക സമ്മർദത്തിനുള്ള ചികിത്സയിലായിരുന്നു സലീനയെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍