ആരോടെങ്കിലും തര്‍ക്കത്തിനും എതിര്‍പ്പിനുമില്ല,ലക്ഷ്യം അതല്ല'; കാന്തപുരം എ പി അബൂബക്കര്‍മുസ്‌ലിയാര്‍


കോഴിക്കോട്: ആരോടെങ്കിലും തര്‍ക്കത്തിനും എതിര്‍പ്പിനുമില്ലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. സംഘടനയുടെ ലക്ഷ്യവും അതല്ലെന്ന് അദ്ദേഹം പറഞ്ഞു. കാന്തപുരം വിഭാഗം നടത്തുന്ന സമസ്ത നൂറാം വാര്‍ഷികവുമായി ബന്ധമില്ലെന്ന് സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ പറഞ്ഞതിന് പിന്നാലെയാണ് കാന്തപുരത്തിന്റെ ഈ വാക്കുകള്‍.

1988ല്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തി പുറത്തു പോയ ചിലര്‍ പുതിയ സംഘടനയുണ്ടാക്കി സമാന്തര പ്രവര്‍ത്തനം നടത്തി വരികയാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. അതിന്റെ ഭാഗമായി നൂറാം വാര്‍ഷികമെന്ന പേരില്‍ നടത്തുന്ന പരിപാടികളുമായി സമസ്തയ്‌ക്കോ സമസ്തയുടെ പോഷക സംഘടനകള്‍ക്കോ യാതൊരു ബന്ധവുമില്ല. സമസ്തയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ എല്ലാവരും അതിന്റെ യാഥാര്‍ഥ്യം മനസിലാക്കിക്കൊണ്ട് അതില്‍ വഞ്ചിതാരാകാതിരിക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

അവര്‍ പരിപാടി നടത്തുന്നതില്‍ വിരോധമുണ്ട്. ഞങ്ങളാണല്ലോ പരിപാടി നടത്തേണ്ടത്. മാതൃസംഘടനയിലേക്ക് മടങ്ങി വരാനാണെങ്കില്‍ അത് ഞങ്ങള്‍ സ്വാഗതം ചെയ്യും. പഴയ നിലപാട് കാന്തപുരം തിരുത്തിയെന്നാണ് ഞങ്ങള്‍ കരുതുന്നത്. എന്നാല്‍ 'സുപ്രഭാത'ത്തില്‍ വന്നത് സമസ്തയുടെ നയമല്ല. അയോധ്യ രമാക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ കോണ്‍ഗ്രസ് എന്നല്ല ആര് പങ്കെടുത്താലും സമുദായത്തിന്റെ വികാരം വ്രണപ്പെടില്ല, ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.

ആഘോഷങ്ങളില്‍ ഇസ്ലാമിന്റെ ആചാരങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത രീതിയില്‍ പങ്കെടുക്കാം. ആഘോഷങ്ങള്‍ക്ക് പിന്നിലെ വിശ്വാസങ്ങള്‍ ഇസ്ലാമിക വിരുദ്ധമാണെങ്കില്‍ വിശ്വാസം ഉള്‍ക്കൊണ്ട് കൊണ്ട് പങ്കെടുക്കാതിരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍