മാതാവിനെ സ്വന്തമാക്കുന്നതിന് വേണ്ടി കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; മന്ത്രവാദ ചികിത്സ നടത്തുന്നയാള്‍ പിടിയില്‍


പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മന്ത്രവാദ ചികിത്സകന്‍ അറസ്റ്റില്‍. ഒന്‍പത് വയസുള്ള ആണ്‍കുട്ടിയേയും സഹോദരനേയും ഇയാല്‍ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും മര്‍ദിച്ച് അവശരാക്കിയെന്നുമാണ് കേസ്. എരുമേലി കനകപ്പലം ഐഷാ മന്‍സില്‍ വീട്ടില്‍ അംജത് ഷാ (43) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞവര്‍ഷം മുതല്‍ കുട്ടികളുടെ വീട്ടുകാരുമായി സൗഹൃദത്തിലായ ഇയാള്‍ പലപ്പോഴായി വീട്ടില്‍ വന്നു പോയിരുന്നു. ഇതിനിടയില്‍ ഇയാള്‍ കുട്ടികളുടെ മാതാവിനെ സ്വന്തമാക്കുന്നതിന് വേണ്ടി പരാതിക്കാരനായ കുട്ടിയെയും, അനുജനെയും മര്‍ദ്ദിക്കുകയും, നെഞ്ചിന് ചേര്‍ത്ത് അമര്‍ത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം ഇയാള്‍ കടന്നുകളയുകയും ചെയ്തു. ഇതിനിടയില്‍ ഇവരുടെ പിതാവ് ആത്മഹത്യ ചെയ്യുകയും ചെയ്തു.

കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കുമരകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവില്‍ ഒളിവില്‍കഴിഞ്ഞിരുന്ന ഇയാളെ കാഞ്ഞിരപ്പള്ളി, പിച്ചകപള്ളിമേട് ഭാഗത്തുനിന്നും സാഹസികമായി പിടികൂടുകയായിരുന്നു. ഇയാള്‍ കാഞ്ഞിരപ്പള്ളിയിലും, പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് മന്ത്രവാദ ചികിത്സ നടത്തിയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളെ പിടികൂടുന്ന സമയം ഇയാളുടെ കയ്യില്‍നിന്നും നിരവധി മന്ത്രവാദ തകിടുകളും മറ്റും പോലീസ് കണ്ടെടുക്കുകയും ചെയ്തു.

കുട്ടിയുടെ പിതാവിന്റെ മരണത്തെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്. കുമരകം സ്റ്റേഷന്‍ എസ്.എച്ച്.ഓ അന്‍സല്‍ എ.എസ്, എസ്.ഐ സാബു, സി.പി.ഓ മാരായ രാജു, ഷൈജു, അരുണ്‍പ്രകാശ്, സാനു, മിനീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍