ലഹരി ഉപയോഗം, റാഗിങ്, അക്രമ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് എതിരെയടക്കം പരിശീലനം; ഹയര്‍ സെക്കണ്ടറി വിദ്യാർഥികൾക്ക് ‘കൂടെയുണ്ട് കരുത്തേകാന്‍’ പദ്ധതി

ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ലഹരി ഉപയോഗം, റാഗിങ്, നിയമവിരുദ്ധമായ വാഹന ഉപയോഗം, അക്രമ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കെതിരെയും വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നീ മേഖലകളിലും പരിശീലനം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. ഹയര്‍ സെക്കണ്ടറി രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ആറ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിശീലനം നല്‍കും. ‘കൂടെയുണ്ട് കരുത്തേകാന്‍’ എന്നതാണ് ഈ സമഗ്ര വിദ്യാര്‍ത്ഥി രക്ഷാകർതൃ അധ്യാപക ശാക്തീകരണ പദ്ധതിയുടെ പേര്.

ജൂണ്‍ ഒന്‍പതിന് കേരളത്തിലെ മുഴുവന്‍ ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും പി ടി എ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും യോഗം ചേര്‍ന്ന് പരിപാടികള്‍ ആസൂത്രണം ചെയ്യും. 10, 11 തീയതികളില്‍ ഓരോ വിദ്യാലയത്തിലെയും സൗഹൃദ കോഡിനേറ്റര്‍മാരുടെയും എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരുടെയും പരിശീലനം വിദ്യാഭ്യാസ ജില്ല കേന്ദ്രീകരിച്ച് നടത്തും. തുടര്‍ന്ന് 12, 13, 16, 17 തീയതികളില്‍ അതാത് വിദ്യാലയങ്ങളില്‍ പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ അറിവ് പകര്‍ന്ന് നല്‍കും.

പതിനെട്ടാം തീയതി ഒന്നാംവര്‍ഷ വിദ്യാര്‍ഥികൾ രക്ഷകര്‍ത്താക്കളോടൊപ്പമാണ് പ്രവേശനോത്സവത്തില്‍ എത്തേണ്ടത്. അതിനായി നിര്‍ദേശം നൽകിയിട്ടുണ്ട്. അവര്‍ക്ക് ഈ പദ്ധതി പരിചയപ്പെടുത്തി കൊടുക്കും. തുടര്‍ന്ന് ഇതില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ ഉപയോഗപ്പെടുത്തി മോഡ്യൂളുകളില്‍ വേണ്ടത്ര പരിഷ്‌കരണങ്ങള്‍ നടത്തി ജൂണ്‍ 23 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കും സമാന രീതിയില്‍ പരിശീലനം നല്‍കാനാണ് പദ്ധതി. മേല്‍ സൂചിപ്പിച്ച പ്രശ്‌നങ്ങളുടെ സമൂഹശാസ്ത്ര, മനഃശാസ്ത്ര, ശരീരശാസ്ത്ര പശ്ചാത്തല വിശകലനം നടത്തി അതത് മേഖലകളിലെ വിദഗ്ധരുടെയും ഹയര്‍ സെക്കണ്ടറി അധ്യാപകരുടെയും നേതൃത്വത്തിലാണ് പരിശീലന മോഡ്യൂളുകള്‍ നിര്‍മിച്ചത്. അധ്യാപക പരിശീലകര്‍ക്കും അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള പരിശീലനം എന്നിവ നല്‍കുന്നത് സമൂഹ ശാസ്ത്ര, ആരോഗ്യശാസ്ത്ര വിദഗ്ധരോടൊപ്പം വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ വിദഗ്ധരുടെ സഹായത്തോടു കൂടിയുമാണ്.

ഈ അക്കാദമിക വര്‍ഷം ഹയര്‍ സെക്കന്‍ഡറി മേഖലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും വ്യത്യസ്തങ്ങളായ ചെറിയ പരിപാടികളിലൂടെ സൗഹൃദ ക്ലബ്ബിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ ഇടപെടല്‍ നടത്തും. തുടര്‍ന്ന് മുഴുവന്‍ പൊതുവിദ്യാലയങ്ങളിലെയും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സമാനമായ രീതിയില്‍ പിന്തുണ ഒരുക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യും. കൗമാരക്കാരായ കുട്ടികളെ ശാക്തീകരിച്ച് ഇത്തരം സാമൂഹ്യതിന്മകള്‍ക്കെതിരെ സ്വയം പ്രതിരോധം ഉയര്‍ത്തുവാന്‍ ഉള്ള നൈപുണി വളര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യ സംരക്ഷണം ആവശ്യമായ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ വേണ്ട പിന്തുണ നല്‍കാനും പദ്ധതിയില്‍ ആലോചനയുണ്ട്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍