കുന്നംകുളം പൊലീസ് സ്റ്റേഷന്‍ മര്‍ദ്ദനം; കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കിയേക്കും

തിരുവനന്തപുരം: കുന്നംകുളത്തെ പൊലീസ് സ്റ്റേഷന്‍ മര്‍ദ്ദനത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കടുത്ത ശിക്ഷ നല്‍കിയേക്കും. ശിക്ഷാ നടപടി പുനഃപരിശോധിക്കാനുള്ള നീക്കത്തിലാണ്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ മര്‍ദ്ദിച്ചതില്‍ പുനഃരന്വേഷണം ഉണ്ടാകില്ല. മര്‍ദ്ദന ദൃശ്യം പുറത്തുവന്ന സാഹചര്യത്തില്‍ നിയമോപദേശം തേടാനാണ് പൊലീസ് തീരുമാനം. പൊലീസുകാരെ പിരിച്ചുവിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

സംഭവം സംഭവം രാഷ്ട്രീയ ആയുധമാക്കാനാണ് യുഡിഎഫ് നീക്കം. വി എസ് സുജിത്തിനെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ നിലപാട് കടുപ്പിക്കാനാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കുന്നു എന്നാണ് യുഡിഎഫ് ആരോപണം. അടുത്ത ആഴ്ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ കുറ്റകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം. വി എസ് സുജിത്ത് നടത്തുന്ന നിയമ പോരാട്ടത്തിന് കെപിസിസി പൂര്‍ണ്ണ പിന്തുണ നല്‍കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് വിഎസ് സുജിത്തിന്റെ വീട് സന്ദര്‍ശിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍