14-കാരൻ സ്കൂട്ടർ ഓടിച്ച സംഭവം: അമ്മയ്ക്ക് 26,000 പിഴ വിധിച്ചു

ചിതറ: പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ നൽകിയ സംഭവത്തിൽ വാഹന ഉടമയായ അമ്മയ്ക്ക് കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 26,000 രൂപ പിഴ വിധിച്ചു.

​ചിതറയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 14 വയസ്സുകാരൻ സ്കൂട്ടറുമായി എത്തിയത്. ചിതറ എസ്.ഐ മുഹസിൻ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനം തടയുകയും, രക്ഷിതാക്കളെ വിളിച്ചുവരുത്തി മോട്ടോർ വാഹന നിയമപ്രകാരം കേസെടുക്കുകയുമായിരുന്നു.

​തുടർന്ന് നടന്ന വിചാരണയിലാണ് ലൈസൻസില്ലാത്ത കുട്ടിക്ക് വാഹനം നൽകിയതിന് ഉടമ കുറ്റക്കാരിയാണെന്ന് കണ്ടെത്തി കോടതി പിഴ ചുമത്തിയത്. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ രക്ഷിതാക്കൾക്കോ വാഹന ഉടമയ്ക്കോ എതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.