ഡിവൈഎഫ്ഐ സമരം ഫലം കണ്ടു; കോഴിക്കോട് മെഡിക്കൽ കോളേജിൽ അന്യായമായി ഏർപ്പെടുത്തിയ ഫീസ് പിൻവലിച്ചു


കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബിൽ അന്യായമായ ഫീസ് ഏർപ്പെടുത്തിയ സംഭവത്തിൽ പരിഹാരം. സാധാരണക്കാർക്ക് തിരിച്ചടിയായി കൊണ്ട് ഏർപ്പെടുത്തിയ ഫീസ് ആശുപത്രി അധികൃതർ പിൻവലിച്ചു.

ഡിവൈഎഫ്ഐ സമരത്തിന് പിന്നാലെയാണ് നടപടി. നിരക്ക് ഏർപ്പെടുത്തിയത് ജില്ലയിലെ എംഎൽഎയായ തന്നെ അറിയിക്കാതെ ആണെന്ന് പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആരോഗ്യ മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാരിൻ്റെ നീക്കമാണ് ഇതോടെ പൊളിഞ്ഞതെന്ന് പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സൗജന്യമായിരുന്ന പരിശോധനകൾക്ക്, യുഡിഎഫ് സർക്കാർ ഫീസ് ഏർപ്പെടുത്തിയത്. കാൻസർ പരിശോധനകൾക്ക് അടക്കം ഫീസ് കുത്തനെ വർധിപ്പിച്ചത് പാവപ്പെട്ടവർക്ക് ഇരുട്ടടിയാകുമായിരുന്നു ഈ നടപടിക്കാണ് ഡിവൈഎഫ്ഐ സമരം തടയിട്ടത്.

കാൻസർ കണ്ടെത്തുന്നതിനുള്ള ബയോപ്സി പരിശോധന ഉൾപ്പെടെ പാത്തോളജി ലാബിൽ 14 പരിശോധനകൾ സൗജന്യമായിരുന്നു. ബയോപ്സി പരിശോധനയ്ക്ക് 150 രൂപയും ഫൈബ്രിനോജൻ പരിശോധനയ്ക്ക് 500 രൂപയും, രക്തം കട്ടപിടിക്കുന്നത് കണ്ടെത്താനുള്ള ലൂപ്പസ് ആന്റി കോഗുലന്റ് പരിശോധനയ്ക്ക് 800 രൂപയുമാണ് വർദ്ധിപ്പിക്കാനായിരുന്നു തീരുമാനം

സൗജന്യമായിരുന്ന ഹിസ്റ്റോപാത്തോളജി, സൈറ്റോളജി, ഹെമറ്റോളജി വിഭാഗങ്ങളിലെ പതിവുപരിശോധനകൾക്കും പണം ഈടാക്കുന്നുണ്ട്. പരിശോധനകൾക്ക് ഉപയോഗിക്കുന്ന റീജൻ്റുകളുടെ അടക്കം ചെലവ് വർധിച്ചതാണ് ഫീസ് ഈടാക്കാൻ കാരണമെന്നായിരുന്നു വിശദീകരണം. കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഫീസ് ഈടാക്കാൻ തീരുമാനിച്ചത്