താമരശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രകടനത്തിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി സംഘർഷം; ഡിപ്പോയിലേക്ക് പ്രതിഷേധ മാർച്ച്


താമരശ്ശേരി:സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച 'യങ് ഇന്ത്യ' പ്രചാരണ പ്രകടനത്തിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി സംഘർഷം. പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തകരായ സ്വാതി, അഭിഷേക്, കെഎസ്ആർടിസി ഡ്രൈവർ അബ്ദുൽ ഷക്കൂർ എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
​താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡ് വഴി പ്രകടനം കടന്നുപോകുമ്പോഴായിരുന്നു സംഭവം. മാനന്തവാടിയിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി  (സൂപ്പർഫാസ്റ്റ്) പ്രകടനത്തിനിടയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് പ്രവർത്തകർ ആരോപിക്കുന്നു.
​തുടർന്ന് പ്രകടനക്കാരും ഡ്രൈവറും തമ്മിലുണ്ടായ രൂക്ഷമായ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഡ്രൈവർ തങ്ങളെ മർദ്ദിച്ചതായി ഡിവൈഎഫ്ഐ പ്രവർത്തകരും, തനിക്ക് നേരെ അതിക്രമം ഉണ്ടായതായി കെഎസ്ആർടിസി ഡ്രൈവറും ആരോപിച്ചു. സംഭവത്തിൽ ഇരുവിഭാഗവും താമരശ്ശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.