ഇന്ത്യന്‍ വിദ്യാര്‍ഥികളുള്ള സ്ഥലങ്ങള്‍ ആക്രമിക്കില്ല; ഉറപ്പ് നല്‍കി റഷ്യ


യുക്രൈനില്‍ റഷ്യന്‍ സൈനികാക്രമണം തുടരുന്നതിനിടെ കാര്‍കീവിലെ വിദ്യാര്‍ഥികളെ സംരക്ഷിക്കാനും നാട്ടില്‍ എത്തിക്കാനും റഷ്യയുമായി ബാക്ക് ചാനല്‍ ചര്‍ച്ചകള്‍ നടത്തി ഇന്ത്യ. ഇന്ത്യന്‍ വിദ്യാര്‍ഥികളുള്ള സ്ഥലങ്ങളില്‍ ആക്രമിക്കില്ലെന്ന് റഷ്യ ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈന്‍ മനുഷ്യ കവചമാക്കുകയാണെന്ന് റഷ്യ അറിയിച്ചു. യുക്രൈനില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ഥികളെ റഷ്യന്‍ വിമാനത്തില്‍ കയറ്റി അയക്കാനും തയ്യാറാണെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. റഷ്യന്‍ സഹകരണത്തില്‍ രക്ഷാ ദൗത്യം പൂര്‍ത്തിയാക്കാനാകും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

ആയിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഇപ്പോഴും കാര്‍കീവില്‍ കുടുങ്ങിക്കിടക്കുന്നത്. അതിര്‍ത്തികളിലേക്ക് പോവുന്ന ഇന്ത്യന്‍ പൗരന്മാരെ ട്രെയിനുകളില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്നും ട്രെയിനില്‍ കയറിപ്പറ്റിയവരെ പുറത്താക്കുന്നു എന്നും പരാതികള്‍ ഉയരുന്നുണ്ട്. അതേ സമയം ആണ്‍കുട്ടികളെ ട്രെയിനില്‍ കയറ്റാന്‍ സമ്മതിക്കുന്നില്ലെന്നും അവരെ മര്‍ദ്ദിക്കുകയാണെന്നുമാണ് വിവരങ്ങള്‍. കാര്‍കീവില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പലായനത്തിനാണ് പ്രഥമ പരിഗണന എന്ന് ഇന്ത്യയുടെ യു എന്‍ അംബാസഡര്‍ തിരുമൂര്‍ത്തി അറിയിച്ചു.

ഇന്ന് വീണ്ടും റഷ്യന്‍ പ്രസിഡന്റ് വ്‌ലാടിമര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന കാര്‍കീവില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതില്‍ ധാരണയായി. റഷ്യന്‍ അതിര്‍ത്തി വഴി വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് ചര്‍ച്ചയായത്. ഇരു നേതാക്കളും യുക്രൈനിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. കാര്‍ഖീവിന്റെ റഷ്യന്‍ അതിര്‍ത്തി നഗരം ആയ ബെല്‍ഗൊറോഡ് വഴി മടക്കം അനുവദിക്കണം എന്നായിരുന്നു ഇന്ത്യന്‍ ആവശ്യം. കാര്‍ഖീവില്‍ നിന്ന് 60 കിലോമീറ്റര്‍ മാത്രം അകലെ ആണ് ബെല്‍ഗൊറോഡ്. അതേ സമയം ബെല്‍ഗൊറോഡ് മുഖേന ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ യുക്രൈന്‍ പിടിച്ചു വെച്ചിരിക്കുകയാണെന്ന് റഷ്യ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍